പ്രമുഖ സാമ്പത്തിക ദിനപത്രമായ "മിന്റ്' ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള മലയാള ഇന്റർനെറ്റ് പത്രമായി 2010ൽ ദീപിക ഡോട്ട് കോമിനെ തെരഞ്ഞെടുത്തു. ""നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയപ്പോൾ അവിടെ ഒരു മലയാളിയുടെ ചായക്കടയുണ്ടായിരുന്നു....'' എന്ന മലയാളിയുടെ എവിടെയും ചേക്കേറാനുള്ള കഴിവിനെയും പരിശ്രമശീലത്തെയുംപറ്റിയുള്ള തമാശയോടെയാണ് ഇതു സംബന്ധിച്ചു മിന്റിന്റെ ലേഖനം തുടങ്ങുന്നത്. ഇതുപോലെ ഇന്റർനെറ്റ് ലോകത്ത് പുതിയ മാധ്യമമായി ഓൺലൈൻ പത്രങ്ങൾ തുടങ്ങിയപ്പോൾ അവിടെയും മലയാളി സാന്നിധ്യമറിയിച്ചെന്നു മിന്റിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന വീണ വേണുഗോപാൽ ആ ലേഖനത്തിൽ എഴുതി.
ഇന്റർനെറ്റ് യുഗത്തിന് കാൽനൂറ്റാണ്ടു തികയുന്നതു പ്രമാണിച്ചാണു "മിന്റ്' അവരുടെ വാരാന്തപതിപ്പായ ‘ലോഞ്ചി’ൽ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളെക്കുറിച്ചു ലേഖനം പ്രസിദ്ധീകരിച്ചത്. അമേരിക്ക ആസ്ഥാനമായുള്ള വാൾ സ്ട്രീറ്റ് ജേർണൽ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന പത്രമാണ് "മിന്റ്'. ദക്ഷിണേന്ത്യയിലെ പ്രാദേശികഭാഷകളിൽ ഏറ്റവും പ്രചാരമുള്ള ഇന്റർനെറ്റ് പത്രങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ മലയാളത്തിൽനിന്നു ദീപിക ഡോട്ട് കോം മാത്രമാണുണ്ടായിരുന്നത്. ലോകത്തിന്റെ ഏതു കോണിലായിരിക്കുന്പോഴും വീട്ടിലെയോ ജോലിസ്ഥലത്തെയോ കംപ്യൂട്ടർ സ്ക്രീനിൽ സ്വന്തം ഭാഷയിൽ, ജനിച്ചു വളർന്ന നാട്ടിലെ കൊച്ചുകൊച്ചുവിശേഷങ്ങൾ മുതൽ ലോകവാർത്തകൾവരെ വായിക്കാനാവുക എന്നത് രണ്ടു പതിറ്റാണ്ടുമുന്പു മലയാളിക്കൊരു സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിച്ചതു മലയാള പത്രങ്ങളുടെ തറവാട്ടമ്മയായ ദീപികയാണ്-ദീപിക ഡോട്ട് കോം എന്ന ഇന്റർനെറ്റ് പത്രത്തിലൂടെ.
20 വർഷം, ലോകമെങ്ങും
ഈ വിസ്മയ ദൃശ്യാനുഭവം ഗൾഫിലും അമേരിക്കയിലും യൂറോപ്പിലുമൊക്കയുള്ള ലക്ഷക്കണക്കിനു പ്രവാസികൾക്ക് ദീപിക ഒരുക്കിക്കൊടുത്തിട്ട് ഈ ഒക്ടോബറിൽ രണ്ടു ദശാബ്ദം പൂർത്തിയാവുന്നു. ഇന്ന് ഇരുന്നൂറോളം രാജ്യങ്ങളിലായി ദീപിക ഡോട്ട് കോമിന്റെ വായനക്കാർ വ്യാപിച്ചുകിടക്കുന്നു.
ടെലിഫോൺപോലും നാട്ടിൽ ആഡംബര വസ്തുവായിരുന്ന കാലത്ത് സാം പിട്രോഡയെ ഉപയോഗിച്ചു രാജീവ് ഗാന്ധി കൊണ്ടുവന്ന ടെലികോം വിപ്ലവം ഇന്ത്യയിൽ വാർത്താവിനിമയരംഗത്തു വലിയ മാറ്റങ്ങളുണ്ടാക്കി. വികസിത രാജ്യങ്ങളിൽ തുടങ്ങിയ വാർത്താവിനിമയ വിപ്ലവം പൂർണരൂപത്തി ലല്ലെങ്കിലും ഇന്ത്യയിൽ എത്തിയത് അക്കാ ലത്താണ്. ദിനപത്രങ്ങളും റേഡിയോയും വൈകിയെത്തിയ ടെലിവിഷനും മാത്രമായിരുന്നു അതുവരെ ജനങ്ങൾക്കു വിവര വിജ്ഞാനോപാധികൾ. അച്ചടി മാധ്യമത്തിൽനിന്നു വ്യത്യസ്തമായൊരു വായനാനുഭവം കാത്തിരുന്ന മലയാളി വായനക്കാർക്ക് 1997 ഒക്ടോബർ ഒന്നിന് ദീപിക ഒരുക്കിയ വിരുന്നായിരുന്നു ദീപിക ഓൺലൈൻ എന്ന ഓൺലൈൻ പത്രം. ആഗോള ഇൻഫർമേഷൻ സൂപ്പർഹൈവേ എന്നു വിശേഷിപ്പിക്കുന്ന ഇന്റർനെറ്റിൽ എത്തുന്ന പ്രഥമ മലയാള ദിനപത്രമെന്ന ബഹുമതിയാണു ദീപിക ഇതിലൂടെ കൈവരിച്ചത്.
ഉദ്ഘാടനം നായനാർ
ദീപികയുടെ കൊച്ചി ഓഫീസിൽ രാഷ്ട്രദീപിക കന്പനിയുടെ ചെയർമാനായിരുന്ന സി.എം. ആന്റണി 1997 സെപ്റ്റംബർ 29ന് നു ദീപിക ഇന്റർനെറ്റ് പതിപ്പിന്റെ സ്വിച്ചോൺ കർമം നിർവഹിച്ചു. ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരത്തു മുഖ്യമന്ത്രി ഇ.കെ. നായനാർ നിർവഹിച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് എക്സ്പ്ലോറർ ബ്രൗസിൽ അധിഷ്ഠിതമായിരുന്നു ദീപിക ഓൺലൈൻ പത്രം.
ജോർജ് ജേക്കബ് മണ്ണംപ്ലാക്കൽ
മലയാള പത്രപ്രവർത്തനരംഗത്തു പല പുതിയ ആശയങ്ങൾക്കും ജന്മംകൊടുത്ത ദീപികയുടെ ഈ സംരഭത്തിനു ചുക്കാൻ പിടിച്ചതു രാഷ്ട്രദീപിക കന്പനിയുടെ ഡയറക്ടറും ദുബായിയിൽ ഐടി രംഗത്തു വിജയക്കൊടി പാറിക്കുന്ന കാഞ്ഞിരപ്പള്ളിക്കാരൻ വ്യവസായിയുമായ ജോർജ് ജേക്കബ് മണ്ണംപ്ലാക്കലായിരുന്നു.
പശ്ചിമേഷ്യയിലെതന്നെ ആദ്യത്തെ ഡയറക്ട് മാർക്കറ്റിംഗ് സർവീസസ് സ്ഥാപനമായ ജേക്കബ്സൺസിന്റെയും സലിം ജേക്കബ്സൺ എക്വിപ്മെന്റ് ട്രേഡിംഗ് കന്പനിയുടെ കീഴിലുള്ള ജേക്കബ്സൺ സോഫ്റ്റിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോർജ് ജേക്കബ്. മൈക്രോസോഫ്റ്റ്, നോയൽ, ഫെഡറൽ എക്സ്പ്രസ്, ഫിലിപ്പ് മോറിസ് തുടങ്ങി പല പ്രമുഖ കന്പനികളും ജേക്കബ്സൺസിന്റെ കസ്റ്റമർമാരായിരുന്നു. ജോർജ് ജേക്കബിന്റെ സാങ്കേതിക രംഗത്തെ അനുഭവപരിചയവും തൊഴിൽ വൈദഗ്ധ്യവും ദീപികയുടെ സൈബർ പത്രത്തിന്റെ രൂപകല്പനയ്ക്കു സഹായകമായി. ദീപികയുടെ ഇന്നത്തെ സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു ആയിരുന്നു ആദ്യത്തെ എഡിറ്റർ ഇൻ ചാർജ്.
മലയാള ദിനപ്പത്രങ്ങൾക്കു മാതൃക
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മുഖമുദ്രയെന്നു വിശേഷിപ്പിക്കുന്ന സൈബർ യുഗത്തിലേക്കുള്ള മലയാള മാധ്യമപ്രവർത്തനത്തിന്റെ രംഗപ്രവേശമായിരുന്നു അത്. ലോകമെന്പാടുമുള്ള പതിനായിരക്കണക്കിനു മലയാളി കുടുംബങ്ങളിലേക്കും മലയാളം വായിക്കാനറിയാവുന്ന ലക്ഷക്കണക്കിനാളുകളിലേക്കും മലയാളവും കേരളവും കടന്നു ചെന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ നാട്ടുകാരറിയുന്നതിലും മുന്നേ അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെയുള്ളവർ വായിച്ചു. അതിരുകളില്ലാത്ത ലോകത്തിലേക്കുള്ള കവാടമായി മാറിയ ദീപിക ഇന്റർനെറ്റ് എഡിഷൻ പിന്നീടു മലയാളത്തിലെ ദിനപത്രങ്ങൾക്കും ഓൺലൈൻ പത്രങ്ങൾക്കും പതാകവാഹകയായി.
ദീപികയുടെ വിവിധ ഓഫീസുകളിൽ ഡിടിപി ഉപയോഗിച്ചു കംപോസ് ചെയ്യുന്ന വാർത്തകൾ കംപ്യൂട്ടർ ശൃംഖലയിലൂടെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ഇന്റർനെറ്റിലേക്ക് അപ്ലോഡ് ചെയ്യുകയായിരുന്നു. വിഎസ്എൻഎൽ വഴിയാണ് ഇത് അമേരിക്കയിലെ ടെക്സസിലുള്ള വെബ് സെർവറിൽ എത്തിച്ചത്. വിൻഡോസ് എൻ.ടി.-4.0 സെർവറും ഐഐസ്-4.0വെബ് സെർവറുമാണ് അന്ന് ഉപയോഗിച്ചിരുന്നത്.
എന്നും മുന്നിൽ
പത്തൊന്പതാം നൂറ്റാണ്ടിൽ മലയാള പത്രപ്രവർത്തനരംഗത്തു പരിവർത്തനത്തിന്റെ കാഹളമായി മാറിയ ദീപിക ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതിക വളർച്ചയോടൊപ്പം പുതുതലമുറയുടെ വാർത്താ സ്രോതസിനു പുതിയ മുഖം നൽകി. വാർത്തകളുടെ കാര്യത്തിൽ മാത്രമല്ല, വ്യാപാര-വ്യവസായരംഗത്തും വലിയ മാറ്റങ്ങൾക്ക് ഇതു വഴിതുറന്നു.
പുതിയ പടവുകൾ താണ്ടുന്പോഴും 1887ൽ ദീപികയുടെ പൂർവസൂരിയായ നസ്രാണിദീപികയുടെ ആദ്യപതിപ്പിൽ വ്യക്തമാക്കിയിരുന്ന നയങ്ങൾക്കും നിലപാടുകൾക്കും അനുസൃതമായി വിശ്വാസ്യതയും മൂല്യബോധവും ധാർമികതയുമുള്ള മാധ്യമപ്രവർത്തനത്തിന്റെ പാതയിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതിരിക്കാനും ഇക്കാലമത്രയും പ്രത്യേക ശ്രദ്ധ പുലർത്തിപ്പോന്നു. കാലാനുസൃതമായ മാറ്റങ്ങളിലൂടെ ദിപിക പത്രത്തെയും അനുബന്ധ പ്രസിദ്ധീകരണങ്ങളെയും മാറ്റിയെടുത്ത മാതൃകയിൽത്തന്നെ ദീപിക ഓൺലൈൻ പത്രത്തെയും നവീകരിച്ചുകൊണ്ടിരുന്നു. ഇരുപതു വർഷം പിന്നിടുന്പോൾ നിരവധി നാഴികക്കല്ലുകൾ ദീപിക ഡോട്ട് കോം പിന്നിട്ടുകഴിഞ്ഞു.
പടവുകൾ പിന്നിട്ട്
മലയാളത്തിലെ ഇതര ഓൺലൈൻ പത്രങ്ങൾ പിച്ചവച്ചു തുടങ്ങുന്പോഴേക്കും ദീപിക ഓൺലൈൻ മികവിന്റെ പടവുകൾ പലതും പിന്നിട്ടു കഴിഞ്ഞിരുന്നു. ഓൺലൈനിന്റെ സാങ്കേതികവിഭാഗം കൈകാര്യം ചെയ്തിരുന്ന ജേക്കബ്സൺ സോഫ്റ്റും പ്രത്യേകം നിയോഗിക്കപ്പെട്ട എഡിറ്റോറിയൽ ടീമും ഓൺലൈൻ പത്രത്തെ കാലാകാലങ്ങളിൽ കൂടുതൽ മിഴിവും വ്യത്യസ്തതയുമുള്ളതാക്കി. തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ പത്രം തുറക്കുന്പോൾ സ്ക്രീനിൽ ഉപയോഗിക്കുന്നയാളുടെ പേര് തെളിയുന്നതിനും അവർ ഏതു രാജ്യത്തായിരിക്കുന്നുവോ ആ സ്ഥലത്തെ സമയക്രമമനുസരിച്ചു "സുപ്രഭാത'വും "ശുഭരാത്രി'യും ആശംസിക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തി. ഓണത്തിനും ക്രിസ്മസിനും വിഷുവിനും ബക്രീദിനുമൊക്കെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ആശംസകളുമായി ദീപികയുടെ ഓൺലൈൻ വ്യക്തിഗത ദിനപത്രം സ്ക്രീനിൽ തെളിഞ്ഞു. വായനക്കാരുടെ വ്യക്തിഗത വിവരങ്ങൾ, പേര് വീട്ടുപേര്, ജനനത്തീയതി, നഗരം, രാജ്യം എന്നിവ ടൈപ്പ് ചെയ്യാനുള്ള പ്രത്യേക സ്ക്രീനിൽ രേഖപ്പെടുത്തി വ്യക്തിഗത ഇന്റർനെറ്റ് എഡിഷൻ സൗകര്യം ലഭ്യമാക്കിയ ലോകത്തിലെ ആദ്യത്തെ ഓൺലൈൻ ദിനപത്രമെന്ന ഖ്യാതിയും ദീപിക ഇതിലൂടെ സ്വന്തമാക്കി. ജേക്കബ്സൺ സോഫ്റ്റാണ് ഈ സോഫ്റ്റ്വേർ വികസിപ്പിച്ചെടുത്തത്. വെബ്സൈറ്റുകളുടെയും ഇന്റർനെറ്റ് അനുബന്ധ സോഫ്റ്റ്വേർ പാക്കേജുകളുടെയും സാങ്കേതികമികവിനുള്ള പ്രവർത്തനങ്ങളാണ് ജേക്കബ്സൺസോഫ്റ്റ് നടത്തിവന്നിരുന്നത്. ലോകത്തിലെതന്നെ പ്രമുഖ ദിനപത്രങ്ങൾ അവരുടെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ പിന്നീട് ഈ സോഫ്റ്റ്വേർ ഉപയോഗിച്ചു. ഇ-മെയിലിലൂടെ ഉപയോക്താവിനുതന്നെ വാർത്തകൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി. മലയാളത്തിലുള്ള ഇ കത്തും ഏറെ ശ്രദ്ധേയമായി. നെറ്റ് ഷോയിലൂടെ മലയാളം വായിക്കാനറിയാത്ത, എന്നാൽ കേട്ടു മനസിലാക്കാനാവുന്ന പ്രവാസികളുടെ രണ്ടാം തലമുറയ്ക്കു മലയാളത്തിന്റെ മനോഹാരിത മനസിലാക്കിക്കൊടുക്കാനും ദീപിക ഓൺലൈനിനു കഴിഞ്ഞു. പത്തു മിനിറ്റ് ദൈർഘ്യമുള്ള വാർത്താ ബുള്ളറ്റിന് അക്കാലത്ത് ഏറെ ശ്രോതാക്കളുണ്ടായിരുന്നു.
മുല്യങ്ങളിൽ അടിയുറച്ച്
മാധ്യമരംഗത്ത് ഇന്റർനെറ്റിന് അനന്തസാധ്യതകളാണുള്ളതെങ്കിലും അതുണ്ടാക്കാവുന്ന ദുരുപയോഗങ്ങൾക്കുള്ള അവസരങ്ങൾ പാടേ ഒഴിവാക്കുന്നതിനും ദീപിക എക്കാലവും ശ്രദ്ധിച്ചു. സൈബർ മാധ്യമരംഗത്തും ദീപികയുടെ അടിസ്ഥാന പ്രമാണങ്ങളായ വിശ്വാസ്യതയും മൂല്യബോധവും ദീപിക ഡോട്ട് കോം തുടക്കത്തിൽതന്നെ അരക്കിട്ടുറപ്പിച്ചുകഴിഞ്ഞിരുന്നു.
ഇന്റർനെറ്റിലെ മലയാളം ദിനപത്രങ്ങളുടെ റേറ്റിംഗിൽ ദീപിക ഡോട്ട് കോം എക്കാലവും ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. വെബ്സൈറ്റ് ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സ് കന്പനിയായിരുന്ന നെറ്റ്സ്കേപ് കോർപറേഷന്റെ റേറ്റിംഗിൽ ഇക്കാര്യം വ്യക്തമായിരുന്നു. ഉപയോക്താക്കൾക്കു സൗകര്യപ്രദമായ ഡിസൈനിംഗ്, കൂടുതൽ വാർത്തകൾ, അവയുടെ വൈവിധ്യം എന്നിവമൂലം കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മലയാളം സൈറ്റാണ് ദീപികയെന്നു നെറ്റ്സ്കേപ് കോർപറേഷന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ദൃശ്യസുഖവും വായനാക്ഷമതയും
അംഗീകാരങ്ങളും വായനക്കാരുടെ അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്പോഴും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിലായിരുന്നു ദീപിക ഡോട്ട് കോം പ്രവർത്തകർ ശ്രദ്ധയൂന്നിയിരുന്നത്. ഹോം പേജ് പലവട്ടം മാറി. ദൃശ്യസുഖവും വായനാക്ഷമതയുമായിരുന്നു മാനദണ്ഡം. ബ്രേക്കിംഗ് ന്യൂസ് ആദ്യമായി ആരംഭിച്ചതും ദീപിക ഡോട്ട് കോമാണ്. 24 മണിക്കൂറും വാർത്തകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. രണ്ടായിരാമാണ്ടിൽത്തന്നെ ഇംഗ്ലീഷിൽ വാർത്തകൾ നൽകുന്ന വിഭാഗവും ദീപിക ഡോട്ട് കോം ആരംഭിച്ചു. കേരള വാർത്തകൾ മുഴുവൻ വിശദമായി ഇംഗ്ലീഷിൽ നൽകുന്ന ആദ്യത്തെ വാർത്താ സൈറ്റായി ദീപിക ഡോട്ട് കോം. വിവിധ ഭൂഖണ്ഡങ്ങളിലിരുന്നു നിരവധി പേർ ഒരേ സമയം ബ്രൗസ് ചെയ്തതോടെ ഹിറ്റ് പതിന്മടങ്ങായി. അതിനൊരു മറുവശവുമുണ്ടായി. സെർവർ ബിസി എന്ന സന്ദേശം പലർക്കും ലഭിച്ചുതുടങ്ങി. ഡൗൺലോഡിംഗിനും സമയമെടുത്തു. ഇതു മനസിലാക്കി കൂടതൽ ശേഷിയുള്ള സെർവർ സ്ഥാപിച്ചു. ഒരേസമയം പതിനായിരങ്ങൾ ബ്രൗസ് ചെയ്താലും യാതൊരു ബുദ്ധിമുട്ടുമില്ലാതായി. മലയാളം അക്ഷരം സ്വന്തം കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്തവർക്കും ദീപിക ഡോട്ട് കോം വായിക്കാനുള്ള സൗകര്യം ദീപിക വളരെ നേരത്തേ ഏർപ്പെടുത്തിയിരുന്നു. ഓൺലൈൻ പത്രം വായിക്കുന്നതിനുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾക്കു വ്യക്തിഗത പരിഹാരം നൽകാൻ ജേക്കബ്സൺ സോഫ്റ്റിന്റെ സപ്പോർട്ട് സിസ്റ്റവും സദാ ജാഗരൂകമായിരുന്നു.
ചുരുങ്ങിയൊരു കാലംകൊണ്ടു സൈബർ സാങ്കേതികവിദ്യയിൽ അദ്ഭുതകരമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഒരു വ്യാഴവട്ടത്തിനു പിന്നിൽപ്പോലും സ്ഥിതി ഇതിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. ഇന്നിപ്പോൾ ദിനംപ്രതിയെന്നോണമാണ് ഡിജിറ്റൽ സാങ്കേതികരംഗത്തു മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. അതിനോടൊപ്പവും മുന്നേറാനുള്ള സംവിധാനങ്ങൾ ദീപിക ഡോട്ട് കോം സജ്ജമാക്കിയിട്ടുണ്ട്. ആധുനിക ലോകത്തിന്റെ സാങ്കേതിക വളർച്ചയ്ക്കൊപ്പം വാർത്തകളുടെയും വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വറ്റാത്ത കലവറകളുമായി ദീപിക ഡോട്ട് കോം മുന്നേറുകയാണ്, ലോകമെന്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട മാധ്യമവും വിശ്വസ്ത ദൂതികയുമായി.
സെർജി ആന്റണി