ദൈവം വിളിച്ചു, ആഗ്നസ് ഇറങ്ങുകയാണ്
ജീവിക്കാൻ ഏതെങ്കിലും വരുമാനമാർഗം ഉണ്ടാക്കിയേ തീരു എന്നുവന്നപ്പോൾ ഡ്രാന അസുഖകരമായ ഉറക്കത്തിൽനിന്നുണർന്നു. അവർ ഒരു ചെറിയ വസ്ത്രവ്യാപാരശാല തുടങ്ങി. അതോടെ ലാസറും ഉന്മേഷവാനായി. മെച്ചപ്പെട്ട വരുമാനം ബിസിനസിൽനിന്നു കിട്ടുമെന്ന അവസ്‌ഥയായി.

വരുമാനമായപ്പോൾ ഡ്രാനയുടെ പഴയ ശീലങ്ങളും തിരിച്ചുവന്നു. വരുമാനത്തിന്റെ നല്ലൊരു ഭാഗം പാവങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നതിലായി ഡ്രാനയ്ക്ക് ഉത്സാഹം. ഭക്ഷണപ്പൊതികൾക്കു പുറമേ വസ്ത്രങ്ങളും പാവങ്ങൾക്ക് ആ കുടുംബത്തിൽനിന്നു സമ്മാനമായി കിട്ടിക്കൊണ്ടിരുന്നു.

കുറേയകലെനിന്നുള്ള പാവപ്പെട്ടവർ ഡ്രാനയുടെ ക്ഷണപ്രകാരം ചില ദിവസങ്ങളിൽ ബൊയാജിയു കുടുംബത്തിൽ വിരുന്നിനെത്തും. ആരാണവർ എന്ന ്അയൽക്കാർ ചോദിച്ചാൽ ഡ്രാന പറയും: ഞങ്ങളുടെ ബന്ധുക്കളാണ്.

കുലീനമെന്നു കരുതിയിരുന്ന ബൊയാജിയു കുടുംബത്തിന് ദരിദ്രവാസികളും ബന്ധുക്കളായുണ്ട് എന്ന അറിവിൽ അയൽവാസികൾ സന്തോഷിച്ചിരിക്കാം.

ഒരിക്കൽ എത്തിയ അതിഥികളിൽ മദ്യത്തിനടിമയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. കൈകാലുകളിൽ വ്രണങ്ങളുണ്ടായിരുന്ന ആ സ്ത്രീയെ ഡ്രാന കുളിപ്പിക്കുകയും അവരുടെ വ്രണങ്ങൾ വച്ചുകെട്ടുകയും ചെയ്തു. ഡ്രാന തന്റെ സഹോദരിയാണെന്ന് ഒരുപക്ഷേ ആ സ്ത്രീക്ക് അപ്പോൾ തോന്നിയിട്ടുണ്ടാകാം. പിന്നീടെന്നെങ്കിലും മദ്യപിച്ചപ്പോൾ ആ സ്ത്രീ, ജൗളിക്കട നടത്തുന്ന അനിയത്തിയെക്കുറിച്ചു വിളിച്ചുകൂവിയിട്ടുണ്ടാകുമോ എന്തോ!
പള്ളിയും പ്രാർഥനയും സാധുജന സേവനവും മാത്രമായിരുന്നില്ല ബൊയാജിയു കുടുംബത്തിന്റെ ജീവിതം. കളിയും ചിരിയും സംഗീതവും പിക്നിക്കുകളും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.

പെൺകുട്ടികൾ ഇരുവരും നന്നായി പാടുമായിരുന്നു. പള്ളിയിലെ ഗായകസംഘത്തിൽ അവർ ഉണ്ടായിരുന്നു. ആഗ്നസാകട്ടെ മാൻഡൊലിൻ വിദഗ്ധനായ ഒരു ബന്ധുവിനു ശിഷ്യപ്പെട്ട് ആ സംഗീതോപകരണം വായിക്കാൻ ഒരുവിധം നന്നായി പഠിക്കുകയും ചെയ്തു. അതിനുള്ള ഫീസ് വാങ്ങാൻ ബന്ധുവായ ഗുരു തയാറായില്ല. കൊച്ചുന്നാൾ മുതൽ ജ്യേഷ്ഠനെ ഉപദേശിച്ചും ശാസിച്ചും പരിചയമുള്ള ആഗ്നസ് ബന്ധുവിന് ഉപദേശം കൊടുത്തു: ‘‘ഫീസ് വാങ്ങാതിരിക്കുകയല്ല ചെയ്യേണ്ടത്. വാങ്ങിയിട്ട് എനിക്കു തിരിച്ചുതന്നുകൊണ്ടു പറയണം, ഈ തുക നീ ഇന്ത്യയിൽ ഏതെങ്കിലും മിഷന് അയച്ചുകൊടുക്കൂ എന്ന്.’’ ഗുരു ശിഷ്യയുടെ ഫീസ് ഉപദേശമടക്കം സ്വീകരിച്ചു.

ലാസറിന് ആത്മീയകാര്യങ്ങളിൽ സഹോദരിമാരോളം താത്പര്യമുണ്ടായിരുന്നില്ല. കർക്കശക്കാരനായ ഫാ.സദ്രിമ വികാരിയച്ചനായിരുന്നപ്പോൾ ലാസറും സുഹൃത്തുക്കളും പള്ളിയുമായുള്ള ബന്ധം ഞായറാഴ്ചകളിലൊതുക്കി. ഇതിന്റെ പേരിൽ ആഗ്നസ് ജ്യേഷ്ഠനെ ശകാരിക്കുക പതിവായിരുന്നു. വൈദികരെ ബഹുമാനിക്കേണ്ടതു നമ്മുടെ കടമയാണെന്ന കൊച്ചുപെങ്ങളുടെ ഉപദേശം ലാസർ കൂപ്പുകൈയോടെ കേട്ടുനിന്ന് അവളെ പരിഹസിച്ചു.
ഫാ.സദ്രിമ സ്‌ഥലംമാറിപ്പോകുന്നുവെന്ന വാർത്ത ലാസറും കൂട്ടുകാരും ആഘോഷമാക്കി.

വീടുതോറും കയറി അവർ ആ ദുഃഖവാർത്ത സന്തോഷത്തോടെ അറിയിച്ചു. ഒരു ഗംഭീര യാത്രയയപ്പു സമ്മേളനം അവർ സംഘടിപ്പിക്കുകയും ചെയ്തു. അച്ചൻ ചെയ്ത സേവനങ്ങൾ ആഗ്നസിനോടു ചോദിച്ചു മനസിലാക്കി അതിനോട് ഒരു പതിനഞ്ചെണ്ണം സൗജന്യമായി കൂട്ടിച്ചേർത്ത് ഇരുപത്തഞ്ചു തികച്ച് കൃതജ്‌ഞതാപൂർവം സമ്മേളനത്തിൽ അവതരിപ്പിച്ചു. ബുദ്ധിശാലിയായ അച്ചൻ ഇത്രയും നല്ല കുഞ്ഞുങ്ങളെ തനിക്ക് ഇതുവരെ പരിചയപ്പെടാൻ കഴിയാതിരുന്നതിലും അവരെ പള്ളിയിൽ കാണാൻ സാധിച്ചിട്ടില്ലെന്നതിലും ഖേദം പ്രകടിപ്പിച്ചു.

ഫാ.സദ്രിമയുടെ പിൻഗാമിയായി എത്തിയ ഈശോസഭക്കാരനായ ഫാ.ജാബ്രെക്കോവിച്ച് സെർബിയൻ വംശജനാണെങ്കിലും (പേരിലെ ‘വിച്ച്’ സെർബുകൾക്കുള്ളതാണ്) യുവാക്കളുടെ സ്നേഹം പിടിച്ചുപറ്റി വിദേശരാജ്യങ്ങളിൽ പോയി മിഷൻ പ്രവർത്തനം നടത്തുന്ന വൈദികരെയും കന്യാസ്ത്രീകളെയും കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ കൈവശം ധാരാളം പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. ഇടവകയിൽ ഒരു ലൈബ്രറി അദ്ദേഹം തുടങ്ങി. ആഗ്നസിന് അദ്ദേഹം കൊടുത്ത ഒരു മാസിക ‘കാത്തലിക് മിഷൻസ്’ ആയിരുന്നു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ക്രൊയേഷ്യൻ, സ്ളൊവീൻ മിഷണറിമാരെക്കുറിച്ചുള്ള ലേഖനം ആഗ്നസ് ഏറെ താത്പര്യത്തോടെയാണ് വായിച്ചത്. വിദ്യാഭ്യാസത്തിനു മാർഗമില്ലാത്ത അസംഖ്യം പാവങ്ങൾ ഇന്ത്യയിലുണ്ടെന്ന അറിവ് ആ പതിനഞ്ചുകാരിയിൽ അനുകമ്പയുണർത്തി. ബംഗാളിൽ മിഷൻ സേവനം ചെയ്യുന്ന ഈശോസഭാ വൈദികരെക്കുറിച്ചു ഫാ.ജാബ്രെക്കോവിച്ച് നൽകിയ വിവരങ്ങളും ആഗ്നസിന് ആവേശകരമായി.

ഇതിനിടെ ആഗ്നസിന്റെ ചേച്ചി ആഗേ കോളജിൽ ചേർന്നു സാമ്പത്തികശാസ്ത്രം പഠിക്കാൻ തുടങ്ങിയിരുന്നു. ലാസറിന് ഓസ്ട്രിയയിൽ ഒരു വർഷം പഠിക്കാനുള്ള സ്കോളർഷിപ്പും കിട്ടി. ഓസ്ട്രിയയിലെ പഠനം കഴിഞ്ഞെത്തിയ ലാസറിന് അൽബേനിയൻ തലസ്‌ഥാനമായ ടിരാനയിലെ മിലിട്ടറി അക്കാദമിയിൽ ജോലി ലഭിച്ചു. മൂത്ത മക്കൾ സ്‌ഥലത്ത് ഇല്ലാത്തതിനാൽ ഡ്രാനയ്ക്ക് ഇളയമകളായി എല്ലാറ്റിനും ആശ്രയം.

സ്കൂൾ പഠനം അവസാനഘട്ടത്തോടടുക്കുമ്പോൾ ആഗ്നസ് തന്റെ ഭാവിജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങളിലേക്കു നീങ്ങുകയായിരുന്നു. പകലുകളിലൂടെയും രാത്രികളിലൂടെയും എത്തുന്ന ഒരു വിളി അവൾ കേൾക്കുന്നുണ്ടായിരുന്നു. അത് യേശുവിന്റെ വിളിയായി അവൾ മനസിലാക്കി. യേശുവിന്റെ പ്രേഷിതയാകാനുള്ള വിളി. ഇന്ത്യയിലെ പാവങ്ങളുടെയിടയിൽ പ്രവർത്തിക്കുകയെന്ന വിളി.

എല്ലാം വെറുമൊരു തോന്നലല്ലേ? വെറും ആഗ്രഹം? സെർനഗോർ എന്ന സ്‌ഥലത്തെ ആശ്രമത്തിൽ ആഗ്നസ് ഇടയ്ക്കിടെ പോയി ധ്യാനിച്ചുകൊണ്ടിരുന്നു. യഥാർഥത്തിൽ തനിക്കു ദൈവവിളിയുണ്ടോ

– അതറിയുകയായിരുന്നു ഉദ്ദേശ്യം. തന്റെ കുമ്പസാരക്കാരനായ വൈദികനോടും ആഗ്നസ് ഇക്കാര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു: “‘‘മോളേ, ജീവിതകാലം മുഴുവൻ കന്യകാജീവിതം നയിക്കേണ്ടിവരിക എന്നത് നിന്നെ ആശങ്കപ്പെടുത്തുന്നില്ലേ?’’”
“‘‘ഇല്ല.’’”
“‘‘ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സംതൃപ്തികളും ഉപേക്ഷിക്കേണ്ടിവരും.’’”
“‘‘ഞാൻ തയാറാണ്.’’”
“‘‘ഒരു മിഷണറിയായാൽ പിന്നൊരിക്കലും നീ ഈ നാട്ടിലേക്കു മടങ്ങിവന്നുവെന്നു വരില്ല. നിനക്ക് വിഷമമില്ലേ.?’’”
“‘‘പക്ഷേ ഞാൻ തയാറാണ്.’’” “‘‘നിന്റെ അമ്മയെയും സഹോദരങ്ങളെയും എന്നേക്കുമായി പിരിയേണ്ടിവരുന്നതിൽ നിനക്കു ദുഃഖമില്ലേ?’’” “‘‘ഉണ്ട്. വളരെ. വളരെ വളരെ. പക്ഷേ യേശുവിനുവേണ്ടി എന്നോർക്കുമ്പോൾ സന്തോഷമാണ്.’’” “‘‘ദൈവം വിളിക്കുന്നുവെന്നോർക്കുമ്പോൾ ഭയം തോന്നുന്നുണ്ടോ?’’ “‘‘സന്തോഷം തോന്നുന്നുണ്ട്.’’” “‘‘നീ രണ്ടുമാസം കഴിഞ്ഞു വരൂ.’’”
‘‘കുറേ മാസങ്ങൾ കഴിയുമ്പോൾ ആഗ്നസിന്റെ മനസ് മാറിയേക്കാം. ദൈവവിളിയുണ്ടെന്നു തോന്നുമ്പോൾ സന്തോഷം അനുഭവപ്പെടുന്നുവെങ്കിൽ ദൈവവിളിയുണ്ടെന്നുതന്നെയാണു കരുതേണ്ടത്. എന്നാൽ അതു മാറിക്കൂടായ്കയില്ല. ആവേശങ്ങൾ അടങ്ങാൻ സമയം കൊടുക്കണം – വൈദികൻ അങ്ങനെയാണു ചിന്തിച്ചത്.

രണ്ടുമാസമല്ല, അതിൽകൂടുതൽ സമയമെടുത്ത് ആഗ്നസ് സ്വയം പരിശോധിച്ചു. അതിനുശേഷം അമ്മയുടെ അടുത്തെത്തി.
അമ്മയെ കെട്ടിപ്പിടിച്ച് ആഗ്നസ് പറഞ്ഞു, “‘‘അമ്മ കൂടുതൽ സുന്ദരിയായിരിക്കുന്നു.’’” “‘‘എന്താണു കാര്യമെന്നുവച്ചാൽ പറയ്’’–” ഡ്രാനയ്ക്കു ദേഷ്യംവന്നു.

ആഗ്നസ് അമ്മയെ ഉമ്മവയ്ക്കുകയും ഭംഗിയായി കോതിവച്ചിരുന്ന മുടി കൂടുതൽ ഭംഗിയാക്കാൻ ശ്രമിച്ച് അലങ്കോലപ്പെടുത്തുകയും ചെയ്തു. മകളുടെ കൈ തട്ടിമാറ്റി ഡ്രാന പറഞ്ഞു:
“‘‘ഗൊൺജാ, കാര്യം പറയൂ.’’” “‘‘അമ്മേ, എനിക്കു കർത്താവിന്റെ മണവാട്ടിയാകണം,’’” ആഗ്നസ് വിഷയം അവതരിപ്പിച്ചു.

കുറേനാളായി ഡ്രാന സംശയിച്ചിരുന്നതാണ് അത്. മകളുടെ ദിനചര്യകളും ഭാവങ്ങളും വാക്കുകളുമൊക്കെ ആ സംശയം ഉണർത്തിയിരുന്നു. എന്നിട്ടും അത് അവളുടെ നാവിൽനിന്നു കേട്ടപ്പോൾ ഡ്രാനയുടെ നെഞ്ചിൽ തീവീണു.

അവർ മകളുടെ മുഖത്തേക്ക് ഏറെനേരം നിശബ്ദയായി നോക്കിയിരുന്ന ശേഷം ചോദിച്ചു, “‘‘അതിനു നിനക്ക് ദൈവവിളിയുണ്ടോ?’’
”‘‘ഉണ്ടെന്നാണ് എന്റെ വിശ്വാസം. കുമ്പസാരിപ്പിച്ച അച്ചൻ പറഞ്ഞതുപോലെയൊക്കെ നോക്കുമ്പോൾ...’’”
കരയുന്നില്ലെന്നു വരുത്തിക്കൊണ്ട് ഡ്രാന പറഞ്ഞു, “‘‘കർത്താവ് വിളിക്കുന്നെങ്കിൽപിന്നെ ഞാനെന്തുപറയാൻ?’’ “‘‘നന്ദി, അമ്മേ.’’” “
‘‘തമ്പുരാന്റെ ഇഷ്ടം.’’” “‘‘അമ്മേ...’’” ഡ്രാന കണ്ണുകൊണ്ടു ചോദിച്ചു, എന്തെന്ന്. “‘‘അമ്മേ...അമ്മേ, എനിക്കു മിഷണറിയാവണം.’’” ഡ്രാന ഞെട്ടി.

“‘‘ഇന്ത്യയിലെ പാവങ്ങൾക്കിടയിൽ ജീവിക്കണം.’’” “‘‘ഗൊൺജാ!’’” ഡ്രാന പൊട്ടിക്കരഞ്ഞു. “‘‘ഞങ്ങളെയൊക്കെ ഉപേക്ഷിച്ചു നീ പോവാനോ...? ഞങ്ങളെ ഇവിടെവിട്ട്...’’” “‘‘കർത്താവിനുവേണ്ടി അതുചെയ്യാൻ എന്റെ അമ്മ സമ്മതിക്കും.’’” ഡ്രാന പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയിലേക്കു കയറി വാതിലടച്ചു.
ഒരുദിവസം കഴിഞ്ഞാണ് ഡ്രാന വാതിൽ തുറന്നത്. അമ്മ എന്തുപറയുമെന്ന് ആഗ്നസിന് അറിയാമായിരുന്നു. അതുതന്നെ ഡ്രാന പറഞ്ഞു, “‘‘കർത്താവിന്റെ ഇഷ്ടം... നിന്റെ ഇഷ്ടം...” “വളരെ നന്ദി, അമ്മേ. എന്റെ പൊന്ന് അമ്മേ... വളരെ വളരെ...’’” “

നിന്റെ കൈ കർത്താവിന്റെ കൈയിൽ വയ്ക്കണം. അങ്ങേയറ്റംവരെ. ആ കൈയിൽ നിന്റെ കൈ ചേർത്തുവച്ചുകൊണ്ടു മാത്രം നടക്കണം.” ആഗേയെ വിവരമറിയിച്ചു. കരച്ചിലോടെയാണ് ആഗേയും അനുജത്തിയുടെ അഭീഷ്ടത്തിനു സമ്മതം നൽകിയത്.
കൊസോവോ ഒഴിച്ചുള്ള അൽബേനിയയിൽ സോഗ് ഒന്നാമൻ രാജാവിന്റെ ഭരണം നിലവിൽവന്നതും ലാസറിനു രാജാവിന്റെ സൈന്യത്തിൽ ലഫ്റ്റനന്റ് പദവി ലഭിച്ചതും അപ്പോഴാണ്.

ലാസറിന് അയച്ച അഭിനന്ദനക്കത്തിൽ ആഗ്നസ് തന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനവും ആങ്ങളയെ അറിയിച്ചു. ലാസറിനു സഹിക്കാൻ കഴിഞ്ഞില്ല. “‘‘ഗൊൺജാ, നിനക്കു ഭ്രാന്താണോ? നിനക്കു തീരുമാനം മാറ്റേണ്ടിവരും. പക്ഷേ അതു വൈകിയിട്ടാകരുത്.’’” ആഗ്നസ് മറുപടി എഴുതി, “‘‘ചേട്ടൻ സേവിക്കുന്നത് ഇരുപതുലക്ഷം ആളുകളുടെ രാജാവിനെ. ഞാൻ സേവിക്കാൻപോകുന്നത് ലോകം മുഴുവന്റെയും രാജാവിനെ...എന്റെ തീരുമാനം ദൈവം മാറ്റുന്നെങ്കിൽ മാറ്റട്ടെ.’’” ഒരുവർഷംകൂടി ആഗ്നസ് കാത്തിരുന്നു. ദൈവം തീരുമാനം മാറ്റിയില്ല.

ഏതു സന്യാസിനിസഭയിൽ ചേരണമെന്നതായി പിന്നെ ആഗ്നസിന്റെ ചിന്ത. ഇന്ത്യയിൽ മിഷണറി സേവനം ചെയ്യുന്നതിന് അയർലൻഡിലെ ലൊറേറ്റോ സഭയിൽ ചേരുകയാണു നല്ലതെന്നു മിഷണറിമാരെ സംബന്ധിച്ച ചില പ്രസിദ്ധീകരണങ്ങൾ വായിച്ചതിൽനിന്നു മനസിലായി.

ലൊറേറ്റോ കന്യാസ്ത്രീമാർക്ക് ഇന്ത്യയിൽ പാവങ്ങൾക്കുവേണ്ടിയുള്ള സ്കൂളുകളുണ്ട്. ആഗ്നസിന് അത്യാവശ്യം ഇംഗ്ലീഷ് അറിയാം. വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന്റെ സ്‌ഥാപനം (ഐബിവിഎം) എന്ന പ്രശസ്തമായ സന്യാസിനിസമൂഹത്തിന്റെ ഐറിഷ് ശാഖയാണ് ലൊറേറ്റോ. അംഗങ്ങളായി സ്വീകരിക്കുന്നവരെ മിഷണറി സഭകൾ സ്വഭവന സന്ദർശനത്തിനോ സ്വദേശ സന്ദർശനത്തിനോ അനുവദിക്കാറില്ല.

ലൊറേറ്റോയുടെ കാര്യത്തിൽ ആ നിയമം കൂടുതൽ കർശനമായിരുന്നു. സഭ സ്‌ഥാപിച്ചത് ആരെന്ന കാര്യംപോലും താൻ വായിച്ച പ്രസിദ്ധീകരണങ്ങളിൽനിന്ന് ആഗ്നസിനു മനസിലായില്ല. കാരണം, കുടുംബത്തെയും നാടിനെയും അടുപ്പമുണ്ടായിരുന്ന എല്ലാറ്റിനെയും മനസിൽനിന്നു വലിച്ചെറിഞ്ഞുകളയുന്ന സന്യാസിനികൾ സഭയുടെ പൂർവകാലത്തെക്കുറിച്ചും അജ്‌ഞരായിരുന്നാൽ മതിയെന്നതായിരുന്നു ലൊറേറ്റോ കീഴ്വഴക്കം. (സഭയുടെ ചരിത്രം സംബന്ധിച്ച നിബന്ധന പിൽക്കാലത്ത് അറിഞ്ഞപ്പോഴാണ് ഐബിവിഎം സഭയുടെ സ്‌ഥാപക 1585–ൽ ഇംഗ്ലണ്ടിലെ ഗേർക്കിൽ ജനിച്ച മേരി വാർഡ് ആണെന്ന് ആഗ്നസ് അറിഞ്ഞത്.)

ആഗ്നസ് ലൊറേറ്റോ സഭ തെരഞ്ഞെടുത്തതോടെ അമ്മയുടെയും സഹോദരങ്ങളുടെയും ദുഃഖം ഏറി. മറ്റേതെങ്കിലും സഭയാണെങ്കിൽ എന്നെങ്കിലുമൊരിക്കൽ ആഗ്നസിനെ കാണാൻ കഴിഞ്ഞേക്കാം എന്നൊരു പ്രതീക്ഷയെങ്കിലും കൊണ്ടുനടക്കാമായിരുന്നു. ഇപ്പോഴാകട്ടെ പ്രതീക്ഷയുടെ കല്ലറ കരിങ്കല്ലുകൊണ്ട് അടയ്ക്കപ്പെട്ടിരിക്കുന്നു.

പതിനെട്ടു വയസ് തികയേണ്ടിയിരുന്നു ലൊറേറ്റോയിൽ ചേരാൻ. 1928 ഓഗസ്റ്റിൽ ആഗ്നസിന് പതിനെട്ടു തികഞ്ഞു. ആ മാസം ഒരുദിവസം ലഫ്.ലാസർ ബൊയാജിയു അവധിയെടുത്തു വീട്ടിൽ വന്നു. അടുത്തമാസം ഗൊൺജ യാത്രയാകുന്നതിനു മുൻപ് ഇനി അവളെ കാണാൻ അവസരമില്ല. ഒരു ചേച്ചിയെന്നപോലെ, തന്നെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തിരുന്ന കൊച്ചുപെങ്ങൾ.

ലഫ്റ്റനന്റിനെ ആഗ്നസ് സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. ലോകം മുഴുവന്റെയും രാജാവിന്റെ ലഫ്റ്റനന്റ് ആകാൻ പോകുന്നവൾ എന്നു വിളിച്ച് ആഗ്നസിനെ ലാസറും സല്യൂട്ട് ചെയ്തു.
പട്ടാളക്കാരൻ യുദ്ധമുന്നണിയിലേക്കു പോകുന്നതുപോലെയാണ് ഗൊൺജ മിഷണറിയാകാൻ പോകുന്നതെന്നു ലാസറിനു തോന്നി. യുദ്ധമുന്നണിയിലേക്കു പോകുന്ന പട്ടാളക്കാരൻ മടങ്ങിയെത്താം, കുടുംബാംഗങ്ങളുമായി വീണ്ടും ഒരുമിക്കാം. പക്ഷേ ഗൊൺജ പോയാൽ ഒരിക്കലും മടങ്ങിവരില്ല.

താനൊരു പട്ടാളക്കാരനാണെന്നു സ്വയം പഠിപ്പിച്ചുകൊണ്ട് ലാസർ കരയാതിരിക്കാൻ ശ്രമിച്ചു. കണ്ണുകളിൽ നിറഞ്ഞ ജലം അയാൾ തൊപ്പികൊണ്ടു മറച്ചു.

തമാശ പറയാൻ ലാസർ ശ്രമിച്ചു. “‘‘ഇന്ത്യ ഒരുപട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം അകലെയല്ല. പണ്ടുപണ്ട് ഈ മാസിഡോണിയയിൽനിന്ന് അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കി കീഴടക്കി ഇന്ത്യവരെ എത്തിയില്ലേ? ഞാനും ഒരിക്കൽ അവിടെ വന്നെന്നു വരും.’’”

പെങ്ങളെ പലപ്രാവശ്യം ഉമ്മവച്ചിട്ട് ലാസർ പെട്ടെന്നു മടങ്ങി.
സെപ്റ്റംബറിൽ ആഗ്നസിനെ യാത്രയയയ്ക്കാൻ അമ്മയും ചേച്ചിയും മാത്രമല്ല ധാരാളം അയൽക്കാരും എത്തി. ഒരു കടന്നലിന്റെ പ്രസരിപ്പോടെ അയൽപക്കത്തൊക്കെയും ഓടിനടന്നിരുന്ന ആഗ്നസിന്റെ യാത്ര ആ ചെറിയ അയൽക്കൂട്ടത്തിന്റെമേൽ നനഞ്ഞ പുതപ്പിട്ടിരുന്നു.

ഡ്രാനയ്ക്കും ആഗയ്ക്കും ഒന്നും മിണ്ടാൻ കഴിയുമായിരുന്നില്ല. പതിനെട്ടുവർഷം അവരുടെ നെഞ്ചിൽ കെട്ടിനിന്നു. അതിന്റെ സാന്ദ്രതയിൽ അവർ മൂകരും നിശ്ചലരുമായി. ഗൊൺജ. അവളുടെ മുഖം ഇനി തങ്ങൾ കാണില്ല. അവളുടെ കറുത്ത കണ്ണുകളിലെ തിളക്കം ഇനി തങ്ങൾ നോക്കിയിരിക്കില്ല. അവളുടെ ശബ്ദം ഇനി തങ്ങൾ കേൾക്കില്ല. അവളുടെ ശരീരത്തിൽ ഇനി തങ്ങൾ സ്പർശിക്കില്ല.

അവർ ഗൊൺജയുടെ കൈത്തലത്തിൽ അമർത്തിപ്പിടിച്ചു. അതോ അവൾ അവർ ഇരുവരുടെയും കൈകളിൽ അമർത്തിപ്പിടിക്കുകയായിരുന്നോ? സാഗ്രബിലേക്കുള്ള തീവണ്ടി വന്നു നിന്നു കിതച്ചു. ഇനി കൈകൾ അയഞ്ഞേ തീരൂ.
അരനിമിഷംകൂടി. തീവണ്ടിക്ക് അക്ഷമ.

കൈകൾ അയയുന്നു. ആഗ്നസ് പോവുകയായി... അകലേക്ക്...
ഉറ്റവരിൽനിന്ന്...അയൽക്കാരിൽനിന്ന്...സ്കോപ്യേയിൽനിന്ന്... കൊസോവോയിൽനിന്ന്...മാസിഡോണിയയിൽനിന്ന്... (തുടരും)