ഓക്ലൻഡ്: ന്യൂസിലൻഡിനെതിരേയ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 58നു പുറത്ത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ആറാമത്തെ സ്കോറാണ് ഇത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഒന്നാം ദിവസം സ്റ്റന്പെടുക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് വിക്കറ്റ് ശേഷിക്കേ ആതിഥേയർക്ക് 117 റണ്‍സിന്റെ ലീഡ്. 91 റണ്‍സ് എടുത്ത് കെയ്ൻ വില്യംസ് ക്രീസിലുണ്ട്.
32 റണ്‍സ് നല്കി ആറ് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടും 25 റണ്‍സിന് നാല് വിക്കറ്റ് സ്വന്തമാക്കിയ ടിം സൗത്തിയുമാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. ആഷസ് ടെസ്റ്റ് പരന്പര 4-0ന് ഓസ്ട്രേലിയയ്ക്കു മുന്നിൽ അടിയറവച്ചതിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് അഞ്ചുദിന പോരാട്ടത്തിനിറങ്ങുന്നത്. ഒരുഘട്ടത്തിൽ 20.4 ഓവറിൽ ഒന്‍പത് വിക്കറ്റിന് 27 എന്ന നിലയിലായിരുന്നു സന്ദർശകർ. 25 പന്തിൽ 33 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ക്രെയ്ഗ് ഓവർടണ് ആണ് ഇംഗ്ലണ്ടിനെ 58 വരെ എങ്കിലും എത്തിച്ചത്.
ന്യൂസിലൻഡിലെ ആദ്യ ഡേ നൈറ്റ് മത്സരമാണ് ഓക്ലൻഡിൽ അരങ്ങേറുന്നത്. 18-ാം സെഞ്ചുറിയിലേക്ക് കുതിച്ച് ദേശീയ റിക്കാർഡ് കുറിക്കാൻ ഒരുങ്ങുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണിലാണ് കിവികളുടെ പ്രതീക്ഷ. ന്യൂസിലൻഡ് ഓപ്പണർ ടോം ലഥാമിന്റെ (26 റണ്‍സ്) വിക്കറ്റ് വീഴ്ത്തി പേസർ സ്റ്റൂവർട്ട് ബ്രോഡ് ടെസ്റ്റിൽ 400 വിക്കറ്റ് തികച്ചത് മാത്രമാണ് ആദ്യ ദിനത്തിൽ ഇംഗ്ലണ്ടിന്റെ ഏകനേട്ടം.
ഇംഗ്ലണ്ടിന്റെ ചെറിയ സ്കോറുകൾ
(സ്കോർ, എതിരാളി, സ്ഥലം, വർഷം)
45 ഓസ്ട്രേലിയ, സിഡ്നി, 1887
46 വെസ്റ്റ് ഇൻഡീസ്,
പോർട്ട് ഓഫ് സ്പെയിൻ, 1994
51 വെസ്റ്റ് ഇൻഡീസ്, കിംഗ്സ്റ്റണ്‍, 2009
52 ഓസ്ട്രേലിയ, ഓവൽ, 1948
53 ഓസ്ട്രേലിയ, ലോർഡ്സ്, 1888
58 ന്യൂസിലൻഡ്, ഓക്ലൻഡ്, 2018
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.