മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ മുന്നേറ്റം തുടരുന്നു. അനായാസ ജയത്തോടെ നദാല്‍ പ്രീക്വാര്‍ട്ടറിലെത്തി. വെറും അഞ്ചു ഗെയിം മാത്രം നഷ്ടമാക്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയുടെ ദാമിര്‍ സുംഹറിനെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ സ്പാനിഷ് താരത്തിന്റെ മുന്നേറ്റം. 6-1, 6-3, 6-1നായിരുന്നു നദാലിന്റെ ജയം.
പ്രീക്വാര്‍ട്ടര്‍ വരെയുള്ള മുന്നേറ്റത്തില്‍ നദാല്‍ വെറും 21 ഗെയിം മാത്രമേ നഷ്ടപ്പെടുത്തിയിട്ടുള്ളൂ. മത്സരത്തില്‍ സ്പാനിഷ് താരം 18 അണ്ഫോഴ്സ്ഡ് എററുകള്‍ വരുത്തുകയും ഒരു സര്‍വീസ് നഷ്ടമാക്കുകയും ചെയ്തു. പ്രീക്വാര്‍ട്ടറില്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്സ്മാനെ നേരിടും. ഷ്വാര്ട്സ്മാന് യുക്രെയിന്റെ അലക്സാണ്ടര്‍ ഡോള്ഗോപ്ലോവിനെ 6-7 (1-7), 6-2, 6-3, 6-3ന് തോല്‍പ്പിച്ചു.
ഇറ്റലിയുടെ ആന്ദ്രെ സെപ്പി അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിച്ചിനെ തോല്പിച്ചു. 76-ാം റാങ്കിലുള്ള സെപ്പി വാശിയേറിയ അഞ്ചു സെറ്റ് നീണ്ട മത്സരത്തില്‍ 6-3, 7-6 (7-4), 6-7(3-7), 6-7, (5-7), 9-7നാണ് 89-ാം റാങ്കിലുള്ള കാര്ലോസവിച്ചിനെ പരാജയപ്പെടുത്തിയത്. പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ താരം ബ്രിട്ടന്റെ കെയ്ൽ എഡ്മണ്ടിനെ നേരിടും. എഡ്മണ്ട് ജോര്‍ജിയയുടെ നികോളസ് ബാസിലഷ്വിലിയെ അഞ്ചു സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തില്‍ (7-6 (7-0), 3-6, 4-6, 6-0, 7-5) പരാജയപ്പെടുത്തി.
ലോക മൂന്നാം റാങ്ക് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് ആവേശകരമായ മത്സരത്തില്‍ ആന്ദ്രെ റുബ്ലേവിനെ 6-3, 4-6, 6-4, 6-4ന് തോല്‍പ്പിച്ചു പ്രീക്വാര്‍ട്ടറിലെത്തി. റുബ്ലേവ് ശക്തമായ പോരാട്ടം നടത്തിയശേഷമാണ് കീഴടങ്ങിയത്. സ്പെയിന്റെ പാബ്ലോ കരേനോ ബുസ്റ്റ പ്രീക്വാര്‍ട്ടറില്‍ കടന്നു. ബുസ്റ്റ ലക്സംബര്‍ഗിന്റെ ഗില്‍സ് മുള്ളറെ 7-6 (7-4), 4-6, 7-5, 7-5ന് തോല്‍പ്പിച്ചു. ഓസ്ട്രേലിയയുടെ നിക് കിര്ഗിയസ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ 7-6 (7-5), 6-4, 7-6(8-6), 7-6 (7-5)ന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തി. ക്രൊയേഷ്യയുടെ മാരിന് സിലിച്ച് അമേരിക്കയുടെ റയാന് ഹാരിസണെ 7-6 (7-4), 6-3, 7-6(7-4)ന് തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി.
വോസ്നിയാക്കി മുന്നോട്ട്
വനിത വിഭാഗത്തില്‍ കരോളിന് വോസ്നിയാക്കി, എലീന സ്വിറ്റോലിന എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തിയപ്പോൾ യെലേന ഒസ്റ്റാപെങ്കോ പുറത്തായി. ലോക നാലാം നമ്പര്‍ യുക്രെയിന്റെ എലീന സ്വിറ്റോലിന സ്വന്തം നാട്ടുകാരി മാര്‍ത്ത കോസ്റ്റുയ്കിനെ 6-2, 6-2ന് പരാജയപ്പെടുത്തി. ലോക ഏഴാം നമ്പര്‍ യെലേന ഒസ്റ്റാപെങ്കോയെ 33-ാം റാങ്കിലുള്ള എസ്റ്റോണിയയുടെ അനേറ്റ് കോന്റാവീറ്റ് മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ അട്ടിമറിച്ചു. 6-3, 1-6, 6-3നായിരുന്ന ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ പരാജയപ്പെട്ടത്. സ്പെയിന്റെ കാര്‍ല സുവാരസ് നുവാരോ എസ്റ്റോണിയയുടെ കെയ കാനേപിയെ 3-6, 6-1, 6-3ന് തോല്‍പ്പിച്ചു. ലോക രണ്ടാം റാങ്ക് കരോളിന് വോസ്നിയാക്കി നെതര്‍ലന്‍ഡ്സിന്റെ കികി ബെര്‍ട്ടന്‍സിനെ 6-4, 6-3ന് പരാജയപ്പെടുത്തി. സ്ലോവാക്യയുടെ മഗ്ദലേന റയ്ബ്രിക്കോവ, എല്‍സെ മെര്‍ട്ടന്‍സ്, ഡെനിസ അലേര്ട്ടോവ, പെട്ര മാര്ട്രിക് എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി.
ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ
പുരുഷ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും ദിവിജ് ശരണും അവരവരുടെ കൂട്ടുകാര്‍ക്കൊപ്പം പ്രീക്വാര്‍ട്ടറിലെത്തി. ബൊപ്പണ്ണ-എഡ്വേര് റോജര്‍ വെസ്ലിന് സഖ്യം ജാവോ സുസ-ലിയനാര്‍ഡോ മെയര്‍ സഖ്യത്തെ 6-2, 7-6ന് തോല്‍പ്പിച്ചു. ദിവിജ് ശര്ണ്-രാജീവ് രാം കൂട്ടുകെട്ട് മാഴ്സല്‍ ഗ്രാനോലേഴ്സ്-ഫാബിയോ ഫോഞിനി സഖ്യത്തെ 4-6, 7-6 (7-4), 6-2ന് പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.