ധര്‍മശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു ജയം. 176 പന്ത് ബാക്കിയിരിക്കേ ശ്രീലങ്ക ഏഴു വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തു. ഇന്ത്യ മുന്നോട്ടുനീട്ടിയ 113 റണ്‍സ് വിജയലക്ഷ്യം 20.4 ഓവറില്‍ വെറും മൂന്നു വിക്കറ്റ് നഷ്ടമാക്കി ശ്രീലങ്ക മറികടന്നു. തുടര്‍ച്ചയായ 12 ഏകദിന തോല്‍വികള്‍ക്കുശേഷം ശ്രീലങ്ക നേടുന്ന ജയമാണ്. ഈ വര്‍ഷം ഇന്ത്യക്കെതിരേ നേടുന്ന ആദ്യ ജയമാണ്. നാട്ടില്‍ നടന്ന ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകളിലെ എല്ലാ മത്സരങ്ങളിലും പിന്നീട് ഇന്ത്യയിലേക്കു തിരിച്ചുള്ള പര്യടനത്തിലെ ടെസ്റ്റ് പരമ്പരയും ലങ്കയ്ക്കു നഷ്ടമായിരുന്നു.
രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ 38.2 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. ഈ ചെറിയ സ്കോര്‍ കടക്കാന്‍ ലങ്കയ്ക്ക് 20.4 ഓവറിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ജയത്തോടെ ശ്രീലങ്ക മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. നാലു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലാണ് മാന്‍ ഓഫ് ദ മാച്ച്.
പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ ശ്രീലങ്കന്‍ പേസര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ പേരുകേട്ട ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഓരോരുത്തരും പൊരുതാന്‍ പോലും തയാറാകാതെ അടിയറവു പറഞ്ഞു. സുരംഗ ലക്മല്‍ (4/13), നുവാന്‍ പ്രദീപ് (2/37), എയ്ഞ്ചലോ മാത്യൂസ് (1/8) എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. ടോസ് വിജയിച്ച ശ്രീലങ്കന്‍ നായകന് തിസാര പെരേര മികച്ച പേസും സ്വിംഗും ലഭിക്കുന്ന പിച്ചില്‍ രണ്ടാമതൊന്നാലോചിക്കാതെ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ബൗളര്‍മാര്‍ തെളിയിച്ചു. ഒറ്റയാള്‍ പോരാട്ടം നടത്തിയ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ( 87 പന്തില്‍ 65) പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ നൂറു പോലും കടക്കില്ലായിരുന്നു. ധോണി ക്രീസിലെത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിന് 29 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. ഇന്ത്യ തങ്ങളുടെ ഏറ്റവും ചെറിയ ഏകദിന സ്കോറിലെത്തുമോ എന്ന് ഏവരും ഉറ്റുനോക്കുകയായിരുന്നു. 2000ല്‍ ശ്രീലങ്കയ്ക്കെതിരേ എടുത്ത 54 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവും ചെറിയ ഏകദിന സ്കോര്‍.
ഇന്ത്യയുടെ ചെറിയ സ്കോര്‍ പിന്തുര്‍ന്ന ലങ്കയെ ഉപുല്‍ തരംഗ (46 പന്തില്‍ 49) അനായാസ ജയത്തിലേക്കു നയിച്ചു. ശ്രീലങ്കയ്ക്കെതിരേയുള്ള പരമ്പരയിലെ മൂന്നു മത്സരവും ജയിച്ച് ഐസിസി റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്താമെന്ന മോഹമാണ് ആദ്യ മത്സരത്തോടെ തകര്‍ന്നത്. ശ്രേയസ് അയ്യരുടെ അരങ്ങേറ്റ മത്സരമായിരുന്നു. ധോണിയില്‍നിന്നാണ് ശ്രേയസ് ഏകദിനക്യാപ് സ്വീകരിച്ചത്. അജിങ്ക്യ രഹാനെയ്ക്കു പകരമാണ് ടീമിലെത്തിയത്. എന്നാല്‍ അരങ്ങേറ്റം ഒരുതരത്തിലും ആഹ്ലാദകരമാക്കാന് ശ്രേയസിനായില്ല.
വിരാട് കോഹ്ലിക്കു പകരം നായകനായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ക്രീസില്‍ പിടിച്ചുനില്‍ക്കാനാകാതെ നിലംപതിച്ചു. ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ സ്കോറില്‍ റണ്ണെത്തും മുമ്പേ ധവാന് മാത്യൂസിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. രണ്ട് റണ്‍സെടുത്ത രോഹിതിനെ ലക്മല്‍ നിരോക്ഷന് ഡിക്വെലയുടെ കൈകളിലാക്കി. കാര്‍ത്തിക്കിന് സ്കോര്‍ തുറക്കാനാകും മുമ്പേ ലക്മല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെയെത്തിയ മനീഷ് പാണ്ഡെ (2) ലക്മലിന്റെ പന്തില്‍ മാത്യൂസിനു ക്യാച് നല്കി. ലങ്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്ക്കാന് അയ്യര്‍ ശ്രമം നടത്തി. 27 പന്തില്‍ ഒമ്പത് റണ്‍സ് എടുത്ത അരങ്ങേറ്റതാരത്തെ നുവാന്‍ പ്രദീപ് ക്ലീന്‍ബൗള്‍ഡാക്കി. അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ അഞ്ച് വിക്കറ്റിന് 16 എന്ന നിലയില്‍. പിന്നീടൊരുമിച്ച ധോണിയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് തോന്നി.
എന്നാല്‍ ഈ കൂട്ടുകെട്ടിനും ആയുസ് അധികമില്ലായിരുന്നു. ഇന്ത്യയുടെ സ്കോര്‍ 28ലെത്തിയപ്പോള്‍ പാണ്ഡ്യ (10) പുറത്ത്. നുവാന്‍ പ്രദീപിന്റെ പന്തില്‍ മാത്യൂസിനായിരുന്ന ക്യാച്ച്. ആ സ്കോറിനോട് ഒരു റണ്‍സ് കൂടി ചേര്‍ന്നശേഷം ഭുവനേശ്വര്‍ കുമാര്‍ അക്കൗണ്ട് തുറക്കാതെ പുറത്ത്. ലക്മലിന്റെ നാലാമത്തെ വിക്കറ്റായിരുന്നു. മുന്‍നിരയെല്ലാം ആയുധംവച്ച് കീഴടങ്ങിയപ്പോള്‍ 300ലേറെ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ധോണിക്ക് കൂട്ടായി കുല്‍ദീപ് യാദവെത്തി. അപ്പോള്‍ ഏഴു വിക്കറ്റിന് 29 എന്ന നിലയിലായിരുന്നു. കുല്‍ദീപിനെ കൂട്ടുപിടിച്ച് ധോണി നടത്തിയ പ്രകടനം ഇന്ത്യയെ നാണക്കേടില്‍നിന്നു രക്ഷിച്ചു. 41 റണ്‍സാണ് ഈ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍നിന്നു പിറന്നത്. ഇന്ത്യന്‍ നൂറു കടക്കും മുമ്പ് ഈ സഖ്യം അകില ധനഞ്ജയ പൊളിച്ചു. കുല്‍ദീപ് യാദവ് (19) പുറത്ത്. ഇതിനുശേഷമെത്തിയ ജസ്പ്രീത് ബുംറ (0), യുസ്വേന്ദ്ര ചാഹല്‍ (0 നോട്ടൗട്ട്) എന്നിവരെ ഒരറ്റത്തു നിര്‍ത്തി ധോണി പൊരുതിക്കൊണ്ടിരുന്നു. ഇതിനിടെ മുന്‍ നായകന് അര്‍ധ സെഞ്ചുറി കടന്നു. ഇന്ത്യന്‍ സ്കോര്‍ 112ലെത്തിയപ്പോള്‍ ധോണി (87 പന്തില്‍ 65) തിസാര പെരേരയുടെ പന്തില്‍ ഗുണതിലകയ്ക്കു ക്യാച് നല്കി. 10 ഫോറും രണ്ടു സിക്സുമാണ് മുന്നായകന് പായിച്ചത്.
ചെറിയ സ്കോറിനു മറുപടി പറയാനിറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോര്‍ ഏഴില്‍ വച്ച് ധനുഷ്ക ഗുണതിലകയെ (1) നഷ്ടമായി. ബുംറയുടെ പന്തില്‍ ധോണി പിടികൂടുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞതോടെ മത്സരം ആവേശകരമാകുമെന്നു തോന്നി. 19ലെത്തിയപ്പോള്‍ ലാഹിരു തിരുമനെയെ (0) ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവരുമെന്നു കരുതി. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ ഉപുല്‍ തരംഗയും മാത്യൂസും ചേര്‍ന്ന് തെറ്റിച്ചു. ഈ സഖ്യം 46 റണ്‍സ് നേടി. 49 റണ്‍സ് നേടിയ തരംഗയെ പാണ്ഡ്യ പുറത്താക്കി. മാത്യൂസിനൊപ്പം ഡിക് വെല്ല ചേര്‍ന്ന് ലങ്കയ്ക്കു കൂടുതല്‍ നഷ്ടമുണ്ടാക്കാതെ വിജയത്തിലെത്തിച്ചു. മാത്യൂസ് (25), ഡിക്വെല്ല (26) എന്നിവർ പുറത്താകാതെനിന്നു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ
രോഹിത് ശര്‍മ സി ഡിക് വെല്ല ബി ലക്മല്‍ 2, ധവാന് എല്‍ബിഡബ്ല്യു മാത്യൂസ് 0, ശ്രേയസ് അയ്യര്‍ ബി നുവാന്‍ പ്രദീപ് 9, കാര്‍ത്തിക് എല്‍ബിഡബ്ല്യു ലക്മല്‍ 0, മനീഷ് പാണ്ഡെ സി മാത്യൂസ് ബി ലക്മല്‍ 2, ധോണി സി ഗുണതിലക ബി പെരേര 65, പാണ്ഡ്യ സി മാത്യൂസ് ബി പ്രദീപ് 10, ഭുവനേശ്വര്‍ സി ഡിക് വെല്ല ബി ലക്മല്‍ 0, കുല്‍ദീപ് സി ഡിക് വെല്ല ബി ധനഞ്ജയ 19, ബുംറ ബി സചിത് പതിരാന 0, ചാഹല്‍ നോട്ടൗട്ട് 0, എക്സ്ട്രാസ് 5, ആകെ 38.2 ഓവറില്‍ 112 എല്ലാവരും പുറത്ത്.
ബൗളിംഗ്
ലക്മല്‍ 10-4-13-4, മാത്യൂസ് 5-2-8-1, പ്രദീപ് 10-2-37-2, പെരേര 4.2-0-29-1, ധനഞ്ജയ 5-2-7-1, സചിത് പതിരാന 4-1-16-1
ശ്രീലങ്ക
ഗുണതിലക സി ധോണി ബി ബുംറ 1, തരംഗ സി ധവാന് ബി പാണ്ഡ്യ 49, തിരുമനെ ബി ഭുവനേശ്വര്‍ 0, മാത്യൂസ് നോട്ടൗട്ട് 25, ഡിക്വെല്ല നോട്ടൗട്ട് 26, എക്സ്ട്രാസ് 13, ആകെ 20.4 ഓവറില്‍ മൂന്നു വിക്കറ്റിന് 114.
ബൗളിംഗ്
ഭുവനേശ്വര്‍ 8.4-1-42-1, ബുംറ 7-1-32-1, പാണ്ഡ്യ 5-0-39-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.