കോട്ടയം: പാലായുടെ മണ്ണില്‍ കൗമാരകുതിപ്പിന് നാളെ തുടക്കം. മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന കായികോത്സവത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള 3500 കായിക താരങ്ങളും 300 ഒഫിഷ്യല്‍സും ഉള്‍പ്പെടെ നാലായിരത്തോളം പേര് പങ്കെടുക്കും. കായികോത്സവം ഒരു ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണു കായിക കേരളത്തിന്റെ ഈറ്റില്ലമായ പാലാ നഗരവും നഗരവാസികളും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ടീമംഗങ്ങൾ പാലായിലെത്തി തുടങ്ങി. പാലായിലെത്തിയ കായികതാരങ്ങൽക്ക് ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഇന്നു രാവിലെ പാലാ സെന്റ് തോമസ് സ്കൂളിലെ രജിസ്ട്രേഷൻ കൗണ്ടറിൽ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
രാവിലെ ഒന്‍പതിന് കേരള സ്പോർട്സ് കൗണ്‍സിൽ പ്രഥമ പ്രസിഡന്റും കായിക കേരളത്തിന്റെ ശില്പിയുമായിരുന്ന കേണൽ ഗോദവർമ്മ രാജയുടെ പനച്ചികപ്പാറയിലുള്ള സ്മൃതി മണ്ഡപത്തിൽനിന്നു ദീപശിഖ പ്രയാണം ആരംഭിക്കും. ജി.വി. രാജയുടെ സഹോദരി അത്തം തിരുനാൾ അംബിക തന്പുരാട്ടി പകർന്നു നൽകുന്ന ദീപശിഖ കായികമേളയുടെ സംഘാടക സമിതി ചെയർമാൻ കെ.എം. മാണി ഏറ്റുവാങ്ങും. വിവിധ പ്രദേശങ്ങളിലെ പര്യടത്തിനു ശേഷം വൈകുന്നേരം വൻജനാവലിയോടെ സ്റ്റേഡിയത്തിൽ ദീപശിഖയെത്തും. 5,000 മീറ്റർ മത്സരത്തോടെ നാളെ രാവിലെ ഏഴിനു മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കായികമേളയും സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയവും ഉദ്ഘാടനം ചെയ്യും.
ട്രാക്കും ഫീല്‍ഡും റെഡി
നാഷണല്‍ ഗെയിംസ് അഥോറിട്ടിയില്നിന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് നഗരസഭയ്ക്കു ലഭിച്ച സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൂര്‍ണമായും മത്സരത്തിനു സജ്ജമാണ്. ത്രോ മത്സരങ്ങള്‍ സ്റ്റേഡിയത്തിലെ മധ്യഭാഗത്തെ ഫീല്‍ഡില്‍ നടക്കും. സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്നും എംജി യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് മത്സരത്തിനുള്ള ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്
താമസം പാലായിലും സമീപ സ്കൂളുകളിലും
മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ക്കായി പാലാ സെന്റ് മേരീസ്, ഭരണങ്ങാനം സെന്റ് മേരീസ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്, പ്ലാശനാല്‍ സെന്റ് ആന്റണീസ്, പ്രവിത്താനം സെന്റ് മൈക്കിള്‍സ് പാലാ സെന്റ് വിന്‍സെന്റ്, ചാവറ സ്കൂള്‍, ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്, കിടങ്ങൂര്‍ സെന്റ മേരീസ്, കിടങ്ങൂര്‍ എന്‍എസ്എസ്, മുത്തോലി ഗവണ്മെന്റ് ടിടിഐ, മുത്തോലി സെന്റ് ആന്റണീസ്, പാലാ ടിടിഐ തുടങ്ങി 17 ഇടങ്ങളിലാണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
ഭക്ഷണശാല സെന്റ് തോമസ് സ്കൂളില്‍
പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്. പഴയിടം മോഹനന് നമ്പൂതിരിയെയാണു കലവറയില്‍. രാവിലെ ഇഡ്ലി, ദോശ, ഇഡിയപ്പം, അപ്പം എന്നിവയ്ക്കൊപ്പം പാല്, മുട്ട, ഏത്തപ്പഴം എന്നിവ ഉണ്ടാകും.
ഉച്ചയ്ക്ക് ചോറിനൊപ്പം സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, അച്ചാര്‍, പായസം എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം ചായയും പലഹാരവും രാത്രിയില്‍ ചോറിനൊപ്പം ബീഫ് ഉണ്ടായിരിക്കും. 1000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഒഫിഷ്യല്‍സിന് സ്റ്റേഡിയത്തില്‍ ഭക്ഷണം എത്തിക്കും.
അത്യാധുനിക ഉപകരണങ്ങൾ
കായികമേളയുടെ ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പുവരുത്തുന്നതിനു അത്യാധുനിക ഉപകരണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുക.
ഫോട്ടോഫിനിഷ് കാമറ, ഇലക്ട്രോണിക് ഡിസ്റ്റന്‍സ് മെഷര്‍, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം എന്നീ ഉപകരണങ്ങള്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും ഉണ്ടാകും. മത്സരഫലം അപ്പപ്പോള്‍ www.schoolsports.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്നതിനും ക്രമീകരണം ഉണ്ടാകും.
യാത്രയ്ക്കായി സ്കൂള്‍ ബസുകള്‍
താമസസ്ഥലത്തുനിന്നും കുട്ടികളെ ഗ്രൗണ്ടിലേക്കും തിരികെ താമസസ്ഥലത്തേക്കും എത്തിക്കുന്നതിനായി സ്കൂള്‍ ബസുകള്‍ ക്രമീകരിച്ചു കഴിഞ്ഞു. ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന സ്കൂളിലേക്കും ബസുകള്‍ ക്രമീകരിക്കും. ഗ്രൗണ്ടിലും കുട്ടികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മിനറല്‍ വാട്ടര്‍ വെല്ഫെയര്കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിക്കും. വിവിധ സംഘടനകള്‍ ക്ലബുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഗ്രൗണ്ടിനുസമീപം ചൂടുവെള്ളം, മോരുംവെള്ളം, നാരങ്ങാവെളളം എന്നിവയും നല്‍കുന്നുണ്ട്.
ഹരിതമയം
സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലും ഭക്ഷണശാല, പരിശീലനകേന്ദ്രങ്ങള്‍, താമസസ്ഥലം, സംഘാടക സമിതി കാര്യാലയങ്ങള്‍ എന്നിവിടങ്ങളിലും ഹരിത പെരുമാറ്റചട്ട വ്യവസ്ഥകള്‍ പ്രകാരമായിരിക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. പോസ്റ്ററുകളും ബാനറുകളും തുണിയിലോ പേപ്പറിലോ ആയിരിക്കണം. ഫ്ളക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണം എന്നിവ പൂര്‍ണമായും ഒഴിവാക്കും.
പ്ലാസ്റ്റിക് പേപ്പറുകള്‍ കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും ഒഴിവാക്കും. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന വിധമുള്ള പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഉപയോഗശേഷം വലിച്ചെറിയുന്നവിധമുള്ള പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തും. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കും.
മത്സരയിനങ്ങളും സമ്മാനവും
95 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ആണ്-പെണ് വിഭാഗങ്ങളിലായി 2800-ല്‍പരം വിദ്യാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. 350 ഒഫീഷ്യല്‍സും എസ്കോര്‍ട്ടിംഗ് ഒഫീഷ്യല്‍സായി 200 പേരും പങ്കെടുക്കും.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്ന് വിദ്യാലയങ്ങള്‍ക്ക് 2,20,000, 1,65,000, 1,10,000 എന്നീ നിരക്കിലാണ് ഇത്തവണ കാഷ് അവാര്ഡ്്. ദേശീയ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. സംസ്ഥാന സ്കൂള്‍ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4,000 രൂപ കാഷ് അവാര്‍ഡ് ലഭിക്കും. ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാമ്പ്യന്മാര്ക്ക് നാലു ഗ്രാം സ്വര്‍ണമെഡലാണ് നല്‍കുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1250, 1000 രൂപ എന്നീ ക്രമത്തിലും സമ്മാനം നല്‍കും.
ഗാലറിയും ടോയ്ലറ്റും
മൂവായിരത്തോളം പേര്‍ക്ക് വെയില് ഏല്ക്കാതെ ഇരുന്നു മത്സരങ്ങള്‍ കാണുന്നതിനുള്ള ഗാലറിയാണ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലെ കോംപ്ലക്സില്‍ അഞ്ചു ടോയ്ലറ്റുകളാണുള്ളത്. ഇതിനു പുറമേ സ്റ്റേഡിയത്തോടു ചേര്‍ന്ന് 20 ടോയ്ലറ്റുകളുടെയും ഡ്രസിംഗ് റൂമുകളുടെയും നിര്‍മാണവും പൂര്‍ത്തിയായി.
സ്റ്റേഡിയം
നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റ് അഥവ സ്പോര്‍ട്സ് എന്‍ജിനീയറിംഗ് വിംഗിന്റെ ചുമതലയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മിച്ച സംസ്ഥാനത്തെ മൂന്നാമത്തേതും കോട്ടയം ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയവുമാണിത് കൊച്ചിയിലും കോഴിക്കോട്ടുമാണ് പ്രവര്‍ത്തന സജ്ജമായ മറ്റ് സ്റ്റേഡിയങ്ങള്‍. ഹൈദ്രാബാദിലുള്ള ട്രേഡ് സ്പോര്‍ട്സ് ഇന്‍ഫ്രയാണ് സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്.
സിന്തറ്റിക് ട്രാക്ക്, സ്പോര്‍ട്സ് കോംപ്ലക്സ്, രാജ്യാന്തര നിലവാരത്തിലും മാതൃകയിലുമുള്ള ഫുട്ബോള്‍ ഗ്രൗണ്ട്, 25 മീറ്റര്‍ നിളമുള്ള നീന്തല്‍ കുളം, കായിക താരങ്ങള്‍ക്കുള്ള ഡ്രസിംഗ് മുറികള്‍, ഓഫീഷ്യലുകള്ക്കുള്ള താമസസൗകര്യം, സ്പോര്‍ട്സ് അതോറിട്ടി ഓഫീസുകള്‍, മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുന്നതിനും സംപ്രേഷണം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍, ജിംനേഷ്യം എന്നിവയെല്ലാം സ്റ്റേഡിയത്തിലുണ്ട്. സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍മിച്ച സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശവും തുടര്‍ പരിപാലനവും നഗരസഭക്കായിരിക്കും.
ജിബിന്‍ കുര്യന്