ക്വിറ്റോ: ജീവന്മരണ പോരാട്ടത്തില്‍ ലയണല്‍ മെസി മാന്ത്രികനായി അവതരിച്ചപ്പോള്‍ ഇക്വഡോറിനെ തുരത്തി അര്‍ജന്റീന ലോകകപ്പ് ഫുട്ബോൾ യോഗ്യത നേടി. ഉറുഗ്വേ, കൊളംബിയ ടീമുകളും നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ നിലവിലെ കോപ്പാ അമേരിക്കന്‍ ചാമ്പ്യന്മാരും കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലിസ്റ്റുകളുമായ ചിലിയുടെ പുറത്താകല്‍ ഫുട്ബോള്‍ ലോകത്തെയാകെ ഞെട്ടിച്ചു.
ബ്രസീലിനോടു തോറ്റതോടെയാണ് ചിലിയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചത്. കൊളംബിയയുമായി സമനില പിടിച്ച പെറു പ്ലേ ഓഫിന് യോഗ്യത നേടി. ന്യൂസിലൻഡുമായാണ് പെറുവിന്റെ പ്ലേ ഓഫ്.
ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയില്‍ നടന്ന മത്സരത്തില്‍ മെസി നേടിയ ഹാട്രിക്കിന്റെ ബലത്തിലാണ് അര്‍ജന്റീന ആതിഥേയരെ തകര്‍ത്തത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ജയിച്ചാണ് അര്‍ജന്റീന റഷ്യയിലേക്ക് ടിക്കറ്റെടുത്തത്.
സൂപ്പര്‍ താരം എന്ന വിശേഷണത്തോടു നൂറു ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനമാണ് ആരാധകരുടെ സ്വന്തം ലിയോ പുറത്തെടുത്തത്. ജയം മാത്രം ലക്ഷ്യമാക്കിയിറങ്ങിയ അര്‍ജന്റീനയെ ഞെട്ടിച്ചു കൊണ്ട് കളിയുടെ 38-ാം സെക്കന്‍ഡില്‍ ഇക്വഡോര്‍ ഗോള്‍ നേടി. റൊമാരിയോ ഇബാറയായിരുന്നു സ്കോറര്‍. എന്നാല്‍, ആദ്യ ഇരുപതു മിനിറ്റിനിടയില് രണ്ടു തവണ മെസി ഇക്വഡോറിന്റെ ഗോള്‍വലയില്‍ പന്തെത്തിച്ചതോടെ അര്‍ജന്റൈൻ ആരാധകര്‍ ദീര്‍ഘനിശ്വാസമുതിർത്തു.
മെസിയുടെ പ്രതാപകാലത്തിന്റെ പകര്‍ന്നാട്ടമായിരുന്നു ഈ മത്സരം. തന്റെ ടീമിന്റെ മേലുള്ള എല്ലാഭീതിയും ഒഴിപ്പിച്ച് റഷ്യയിലേക്ക് ടിക്കറ്റെടുക്കാന്‍ ആ ഇടംകാലുകള്ക്കു കഴിഞ്ഞു. മെസി എന്തുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ എന്നതിനുത്തരമായിരുന്നു ഈ ഹാട്രിക്. പരിതാപകരമായ തുടക്കമായിരുന്നു അര്‍ജന്റീനയുടേത്. ആദ്യ ഗോള്‍ വീണതാകട്ടെ പ്രതിരോധനിരയിലെ വിശ്വസ്തന് ഹാവിയര്‍ മസ്കരാനോയുടെ പിഴവില്‍ നിന്നും.
ഡാരിയോ ഐമറിന്റെ ലോംഗ് ബോള്‍ ക്ലിയര്‍ ചെയ്യാനായി മസ്കരാനോ ഉതിര്‍ത്ത ഹെഡര്‍ നേരെ ചെന്നത് റൊമാരിയോ ഇബാറയുടെ നേര്‍ക്ക്. ഓട്ടത്തിനിടെ പന്ത് ഇബാറയില്‍ നിന്ന് റോബര്‍ട്ടോ ഓര്ഡോണ്സിലേക്ക്. ഓര്ഡോണ്സ് ഹെഡ് ചെയ്ത പന്ത് ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ ഇബാറ വലയിലേക്കു പായിച്ചു.
എന്നാൽ, 2001നു ശേഷം ഇക്വഡോറിന്റെ തലസ്ഥാനത്ത് ഒരു കളി പോലും ജയിച്ചിട്ടില്ലെന്ന റിക്കാര്‍ഡ് അതേപടി നിലനിര്‍ത്താന്‍ അര്ജന്റീനയ്ക്കാവുമായിരുന്നില്ല. ഗോള്‍ വീണതോടെ അര്‍ജന്റീന ഉണര്‍ന്നു. ടീമിന്റെ ആക്രമണങ്ങളെ മുമ്പില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ മെസി തന്നെയായിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു 12-ാം മിനിറ്റില്‍ പിറന്ന സമനില ഗോള്‍. പന്തുമായി മുമ്പോട്ടു കുതിച്ച മെസി ഞൊടിയിടയില്‍ പന്ത് ഇടതുപാര്‍ശ്വത്തില്‍ മുന്നേറിയ ഏഞ്ചല്‍ ഡി മരിയയ്ക്കു കൈമാറി. മെസി പെനാല്‍റ്റി ഏരിയയില്‍ കടന്നയുടന്‍ പിഎസ്ജി താരം പന്ത് മെസിക്കു തന്നെ മറിച്ചു. മെസിയുടെ വലങ്കാലന്‍ അടി ഗോളി മാക്സിമോ ബാങ്കുവേരയെ മറികടന്നു വലയില്‍.
പതിനെട്ടാം മിനിറ്റില്‍ മെസിയുടെ ബൂട്ടുകള്‍ വീണ്ടും ശബ്ദിച്ചു. വീണു കിട്ടിയ ബോളുമായി റോക്കറ്റു പോലെ കുതിച്ച മെസി ബോക്സിനകത്തു വച്ച് തൊടുത്ത ഇടിമിന്നല്‍ പോലെയുള്ള ഇടങ്കാലന്‍ ഷോട്ട് വലയുടെ മുകളിലത്തെ മൂലയില്‍ പതിച്ചു. ആദ്യ പകുതിയുടെ ശേഷിക്കുന്ന സമയം പന്തു കൈവശം വച്ച് ഇക്വഡോറിനെ ഹതാശരാക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്.
കളിയുടെ 62-ാം മിനിറ്റില്‍ മെസി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി ഇക്വഡോറിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു. മധ്യനിരയില്‍ നിന്ന് ഉയര്‍ത്തിക്കിട്ടിയ പന്തുമായി മുന്നേറിയ മെസി പെനാല്‍റ്റി ഏരിയയില്‍ വച്ച് തന്റെ ട്രേഡ്മാര്‍ക്കായ ചിപ്പ് ഷോട്ടിലൂടെ പന്ത് വലയിലാക്കി. രാജ്യത്തിനു വേണ്ടി കളിക്കുന്പോൾ മികവുപുലർത്തനാകുന്നില്ല എന്ന പേരുദോഷം കൂടിയാണ് ഈ പ്രകടനത്തോടെ മെസി മായ്ച്ചത്. ജയിച്ചാല്‍ ന്യൂസിലന്‍ഡിനെതിരായ പ്ലേഓഫ് എന്ന ലക്ഷ്യവുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയതെങ്കിലും ചിലി ബ്രസീലിനോടു തോറ്റതോടെ മൂന്നാം സ്ഥാനക്കാരായി ലോകകപ്പിന് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. അഞ്ചാമതായി ഫിനിഷ് ചെയ്ത പെറു ന്യൂസിലന്‍ഡുമായി അടുത്ത മാസം നടക്കുന്ന പ്ലേ ഓഫിന് യോഗ്യത നേടുകയും ചെയ്തു.
പെറുവുമായി സമനില പിടിച്ച കൊളംബിയ നാലാംസ്ഥാനക്കാരായാണ് റഷ്യക്ക് ടിക്കറ്റെടുത്തത്. 56-ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിലൂടെ കൊളംബിയയാണ് ആദ്യം ഗോളടിച്ചത്. എന്നാല്‍ സൂപ്പര്‍താരം ഹോസെ പൗളോ ഗുറേറോ 76-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ പെറു സമനിലയും പ്ലേ ഓഫ് യോഗ്യതയും പിടിച്ചെടുക്കുകയായിരുന്നു.
പെറുവിന്റെ സമനില തകര്‍ത്തു കളഞ്ഞത് കോപ്പാ അമേരിക്ക ചാമ്പ്യന്മാരായ ചിലിയുടെ ലോകകപ്പ് സ്വപ്നങ്ങളെയാണ്. ഏകപക്ഷീയമായ മൂന്നു ഗോളിന് ബ്രസീലിനോടു പരാജയപ്പെട്ടതോടെ 26 പോയന്റുമായി ചിലി ആറാം സ്ഥാനത്തേക്കു പതിച്ചു. ഗബ്രിയേല്‍ ജീസസിന്റെ ഇരട്ട ഗോളുകളും പൗളീഞ്ഞോയുടെ ഗോളുമാണ് ചിലിയെ തകര്‍ത്തത്. പെറുവിനും ഇതേ പോയന്റാണുള്ളതെങ്കിലും ഗോള്‍വ്യത്യാസം അവര്‍ക്ക് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്തു.
ഉറുഗ്വെ-ബൊളീവിയ മത്സരത്തില്‍ ഉറുഗ്വെൻ താരം ഗാസ്റ്റണ്‍ സില്‍വയുടെ സെല്‍ഫ് ഗോളില്‍ ബൊളീവിയയാണ് ആദ്യം മുമ്പിലെത്തിയത്. 40-ാം മിനിറ്റില്‍ സില്‍വ ഇതിനു പ്രായശ്ചിത്തം ചെയ്തു. സില്‍വ മറിച്ചു നല്കിയ പന്ത് മാര്ട്ടിന് കാസെറസ് വലയിലേക്കു പായിച്ചു. രണ്ടു മിനിറ്റിനു ശേഷം എഡിന്‍സണ്‍ കവാനിയിലൂടെ ഉറുഗ്വെ മുന്നിലെത്തി.
രണ്ടാം പകുതി സൂപ്പര്‍താരം ലൂയീസ് സുവാരസ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. 60,75 മിനിറ്റുകളില്‍ സുവാരസിന്റെ കാലുകള്‍ രണ്ടു തവണ ശബ്ദിച്ചു. 79-ാം മിനിറ്റില്‍ ഡീഗോ ഗോഡിന് സെല്‍ഫ് ഗോള്‍ അടിച്ചെങ്കിലും ഉറുഗ്വെ ജയമുറപ്പിച്ചിരുന്നു. ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന പരാഗ്വെ യാങ്കല്‍ ഹെരേര 84-ാം മിനിറ്റില്‍ നേടിയ ഗോളില്‍ വെനസ്വേലയോടു തോറ്റ് പുറത്തായി.
ഗോള്‍വേട്ടയിലും മെസി
ഇക്വഡോറിനെതിരായ മത്സരം വിജയിച്ച് റഷ്യന്‍ ലോകകപ്പ് ബര്‍ത്ത് ഉറപ്പാക്കിയതിനൊപ്പം മറ്റൊരു അപൂര്‍വ ബഹുമതി കൂടി ലയണല്‍ മെസിക്കു സ്വന്തമായി. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഏറ്റവും വലിയ ഗോള്വേട്ടക്കാരന് എന്ന റിക്കാര്‍ഡാണ് അര്‍ജന്റൈന്‍ താരത്തിനു സ്വന്തമായത്.
ഇന്നലത്തെ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ 19 ഗോളടിച്ച ഹെര്‍നന്‍ ക്രെസ്പോയുടെയും ലൂയിസ് സുവാരസിന്റെയും റിക്കാര്‍ഡിനൊപ്പമെത്തിയ മെസി രണ്ടാം ഗോളില്‍ ഇരുവരെയും മറികടന്നു. ഹാട്രിക് തികച്ചതോടെ ഗോള്‍ നേട്ടം 21ല്‍ എത്തി. 45 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ ഈ നേട്ടം. ഇത്തവണത്തെ യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കു പുറത്ത് മെസി സ്കോര്‍ ചെയ്യുന്നതും ആദ്യമായാണ്.
യോഗ്യത നേടിയ ടീമുകള്‍ ഇതുവരെ
ആകെ 22
യൂറോപ്പ് (10)
റഷ്യ (ആതിഥേയര്‍), ബെല്‍ജിയം, ജര്‍മനി, ഇംഗ്ലണ്ട്, സ്പെയിന്, പോളണ്ട്, സെര്‍ബിയ, ഐസ്്ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍
പ്ലേ ഓഫ് കളിക്കേണ്ട ടീമുകള്‍
സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ക്രൊയേഷ്യ, ഡെന്മാര്ക്ക്, നോര്‍തേണ്‍ അയര്‍ലന്‍ഡ്, സ്വീഡന്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, ഗ്രീസ്
നാലു ടീമുകള്‍ക്കു കൂടി യോഗ്യത ലഭിക്കും
പുറത്തായ പ്രമുഖ ടീം- നെതര്‍ലന്‍ഡ്സ്
ലാറ്റിനമേരിക്ക (4)
യോഗ്യത നേടിയ ടീമുകള്‍
ബ്രസീല്‍, ഉറുഗ്വെ, അര്‍ജന്റീന, കൊളംബിയ
പ്ലേ ഓഫ്- പെറു
ഓഷ്യാനിയയില്‍നിന്നുള്ള ന്യൂസിലന്‍ഡുമായി പ്ലേ ഓഫ്
പുറത്തായ പ്രമുഖ ടീം- ചിലി
കോണ്‍കാകാഫ്(3)
മെക്സിക്കോ, കോസ്റ്റാറിക്ക, പാനമ
പ്ലേ ഓഫ്- ഹോണ്ടുറാസ്
ഓസ്ട്രേലിയയുമായി പ്ലേ ഓഫ്
ഏഷ്യ (4)
ഇറാന്, ജപ്പാന്, ദക്ഷിണകൊറിയ, സൗദി അറേബ്യ
പ്ലേ ഓഫ്- ഓസ്ട്രേലിയ
ആഫ്രിക്ക
നൈജീരിയ, ഈജിപ്ത് (2)
യോഗ്യതാ പോരാട്ടങ്ങള്‍ പൂര്‍ത്തിയായിട്ടില്ല
ഇനി അവേശേഷിക്കുന്നത് ഒമ്പതുബെര്ത്തുകള് കൂടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.