മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പുതിയ സീസണ് തുടങ്ങുമ്പോള്‍ യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്മാര് ഇന്നു കളത്തില്‍. നിലവിലെ ചാമ്പ്യന്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും മോണക്കോയുമൊക്കെ ഇന്നു കളിക്കാനിറങ്ങും. എങ്കിലും ഏവരുടെയും ശ്രദ്ധ റയല്‍ മാഡ്രിഡിലാവും. കാരണം ഒന്നേയുള്ളൂ, റൊണാള്‍ഡോ. നാലു മത്സരങ്ങളിലെ വിലക്കിനു ശേഷം റയല്‍ മാഡ്രിഡിന്റെ മുന്നണിപ്പോരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നു അപ്പോയല്‍ നിക്കോസിയയ്ക്കെതിരേ കളത്തിലിറങ്ങും.
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റഫറിയെ തള്ളിയതിനാലാണ് റൊണാള്‍ഡോയ്ക്കു വിലക്ക് നേരിടേണ്ടി വന്നത്. ലാലിഗയില്‍ ഈ സീസണില്‍ ഒരു മത്സരത്തില്‍പ്പോലും റൊണാള്‍ഡോയ്ക്ക് കളിക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ ലാ ലിഗയില്‍ ലാവന്റയ്ക്കെതിരേയും വാലന്സിയയ്ക്കെതിരേയും സമനില വഴങ്ങേണ്ടിയും വന്നു.
സീസണ് തുടങ്ങും മുമ്പ് താന്‍ റയല്‍ വിടുകയാണെന്ന ഭീഷണിയുമായി റൊണാള്‍ഡോ രംഗത്തെത്തുകയും ഒടുവില്‍ പരിശീലകന് സിനദിന്‍ സിദാന്റെ ഇടപെടലിലൂടെ റയലില്‍ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.
റൊണാള്‍ഡോയുടെ അഭാവത്തില്‍ റയലിന്റെ മുന്നേറ്റനിര വല്ലാതെ ക്ഷീണിച്ചിരുന്നു. മിന്നും താരമായ അല്‍വാരോ മൊറാട്ട റയല്‍ വിട്ട് ചെല്‍സിയില്‍ ചേക്കേറിയതും ഗാരെത് ബെയ്ല് ഫോമിലാകാത്തതും തിരിച്ചടിയായി. ബന്‍സേമയും അവസരത്തിനൊത്തുയരുന്നില്ല. എന്നാല്‍, റൊണാള്‍ഡോയുടെ വരവോടെ കാര്യങ്ങള്‍ സുഗമമാകുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിശ്വാസം.
റിക്കാര്‍ഡുകള്‍ അനുപമം
അപ്പോയലിനെതിരേ ഇന്നിറങ്ങുമ്പോള്‍ റയലിന്റെ റിക്കാര്‍ഡുകള്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കാര്യം പരിശോധിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍പ്പോലും റയല്‍ പരാജയപ്പെട്ടിട്ടില്ല.
22 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഏഴെണ്ണം സമനിലയിലായി. 2012ല്‍ ഹൊസെ മൗറീഞ്ഞോ പരിശീലകനായിരുന്നപ്പോള്‍ റയല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് പരാജയപ്പെട്ടതാണ് ഗ്രൂപ്പ് സ്റ്റേജിലെ റയലിന്റെ അവസാന പരാജയം. 1995ല്‍ ഇന്നത്തെ രീതിയിലുള്ള രൂപമായതിനുശേഷം ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ 13 തവണയും ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറിയത്. ഇക്കാലയളവില്‍ 126 മത്സരങ്ങളില്‍ 82ല്‍ വിജയിച്ചപ്പോള്‍ 26 എണ്ണം സമനിലയിലായി. പരജായപ്പെട്ടത് കേവലം 18. അപ്പോയലും ബൊറൂസിയയും ടോട്ടനവും അടങ്ങിയ ഗ്രൂപ്പ് ശക്തമാണെങ്കിലും ഒന്നാമതായി അടുത്ത റൗണ്ടിലെത്താനാണ് റയലിന്റെ ശ്രമം.
ചരിത്രം റയലിനു സ്വന്തം
യൂറോപ്യന്‍ കപ്പിലും ചാമ്പ്യന്‍സി ലീഗിലുമായി ഏറ്റവുമധികം കിരീടം നേടിയ ടീമാണ് റയല്‍ മാഡ്രിഡ്. 12 തവണയാണ് റയല്‍ കിരീടമുയര്‍ത്തിയത്. 1956 മുതല്‍ 66 വരെയുള്ള കാലഘട്ടങ്ങളിലായിരുന്നു ഇതില്‍ ആറെണ്ണം. പിന്നീട് 32 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 1998ല്‍ കിരീടം തിരിച്ചുപിടിച്ചു. പിന്നാലെ 2002നു മുമ്പ് രണ്ടു കിരീടം കൂടി. 2014, 2016, 2017 വര്‍ഷങ്ങളിലും കിരീടം സ്വന്തമാക്കി റയല്‍ തിളങ്ങി. സമീപകാലത്ത് കൂടുതല്‍ ഗോള്‍ നേടിയ ടീം റയലാണ്. 2017ല്‍ മാത്രം 36 ഗോളുകള്‍ അവര്‍ സ്വന്തമാക്കി. 2016ല്‍ ഇത് 28 ആയിരുന്നു. 2014ല്‍ 41 ഗോളുകളാണ് റയല്‍ മാഡ്രിഡ് താരങ്ങള്‍ അടിച്ചുകൂട്ടിയത്.
ഗോള്‍ വേട്ടയുടെ കാര്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷവും റയലിന്റെ റൊണാള്‍ഡോയാണ് മുന്നില്‍. 2007ല്‍ 12, 2016ല്‍ 16, 2015ല്‍ 10, 2014ല്‍ 17, 2013ല്‍ 12 എന്നിങ്ങനെയായിരുന്നു റൊണാൾഡോയുടെ ഗോള്‍ വേട്ട.
കഴിഞ്ഞ മൂന്നു തവണയായി റയലിന്റെ ടീം ഘടനയില്‍ കാര്യമായ മാറ്റമുണ്ടാകാത്തതും അവരുടെ കുതിപ്പിനു കാരണമാണ്. ഡാനി കര്‍വഹാല്‍, സെര്‍ജിയോ റാമോസ്, മാഴ്സെലോ, ലൂക്ക മോഡ്രിച്ച്, ഇസ്കോ, ക്രൂസ്, ബെയ്ല്, റൊണാള്‍ഡോ, ബന്‍സേമ തുടങ്ങിയവര്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായി. ഇത്തവണയും ഇതേ കൂട്ടുകെട്ടുകള്‍ അദ്ഭുതം തീര്‍ക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. അപ്പോയലിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ബന്‍സേമ കളിക്കില്ലെന്നാണ് വിവരം. പരമ്പരാഗത ശൈലിയായ 4-3-3 രീതിയിലാകും റയല്‍ കളിക്കാനിറങ്ങുന്നത്. സ്വന്തം മൈതാനത്തു വിജയത്തോടെ ഇറങ്ങാന്‍ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള ടീം തയാറെടുത്തു കഴിഞ്ഞു.
ഇന്നു നടക്കുന്ന മറ്റൊരു പ്രധാന മത്സരമാണ് ലിവര്‍പൂള്‍ - സെവിയ്യ പേരാട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയോട് ദയനീയമായി പരാജയപ്പെട്ട ലിവര്‍പൂള്‍ യോഗ്യതാ റൗണ്ട് കളിച്ചാണ് ചാമ്പ്യന്‍സ് ലീഗിനെത്തിയിരിക്കുന്നത്. ലാലിഗയില്‍ മികച്ച ഫോമില്‍ കളിക്കുന്ന സെവിയ്യ ലിവറിന് ശക്തമായ എതിരാളികളാണ്. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഫെയനൂര്ദുമായും മോണക്കോ ലീപ്സിഗുമായും ഏറ്റുമുട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.