ന്യൂയോര്‍ക്ക്: മധുരപ്പതിനാറിന്റെ മാധുര്യം നുകര്‍ന്ന് പവര്‍ ടെന്നീസിന്റെ ചക്രവര്‍ത്തി. തന്നെ വെല്ലാന്‍ ഇനിയും കരുത്താര്‍ജിക്കണം എന്ന ശക്തമായ മുന്നറിയിപ്പ് എതിരാളിക്കു നല്കി റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കിരീടമണിഞ്ഞു.
റാഫയ്ക്കെതിരേ റാക്കറ്റെടുത്ത് ശക്തി ചോര്‍ന്ന ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്ഡേഴ്സണ് അടിയറവു പറഞ്ഞു. സ്പെയിനിന്റെ കാളക്കൂറ്റന് 16-ാം ഗ്രാന്‍ സ്്ലാം കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സീസണിലെ അവസാന ഗ്രാന്‍ സ്്ലാം കിരീടത്തില്‍ നദാല്‍ മുത്തമിട്ടത്. സ്കോര്‍: 6-3, 6-3, 6-4.
52 വര്‍ഷത്തിനു ശേഷം യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്കന്‍ താരമാണ് ആന്ഡേഴ്സണ്. ആറടി എട്ടിഞ്ചിന്റെ ഉയരക്കരുത്തില് ഫ്ളെഷിംഗ് മെഡോസില്‍ റാക്കറ്റെടുത്ത ആന്ഡേഴ്സണ് ചിത്രത്തിലേ ഇല്ലായിരുന്നു. അത്രയ്ക്കു മേധാവിത്വമായിരുന്നു നദാലിന്റേത്.
ഈ സീസണില്‍ നദാല്‍ നേടുന്ന രണ്ടാമത്തെ ഗ്രാന്‍സ്്ലാം കിരീടമാണിത്. നേരത്തെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു. റോജര്‍ ഫെഡററോടാണ് പരാജയപ്പെട്ടത്. ഗ്രാന്‍സ്്ലാം കിരീട നേട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് മുപ്പത്തിയൊന്നുകാരനായ നദാല്‍.
19 ഗ്രാന്സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍ മാത്രമാണ് കിരീടത്തിന്റെ എണ്ണത്തില്‍ സ്പാനിഷ് താരത്തിന് മുന്നിലുള്ളത്. 2017ലെ നാല് ഗ്രാന്സ്്ലാമുകളില് രണ്ടു വീതം നേടി ഫെഡററും നദാലും ഒരിക്കല്‍ കൂടി പഴയ വീര്യത്തിലേക്ക് തിരിച്ചെത്തുന്നിതിനും കൂടിയാണ് ഈ സീസണ് സാക്ഷിയായത്. അതുകൊണ്ടുതന്നെ ക്ലാസിക് ടെന്നീസിന്റെ അനുപമ ചാരുതാണ് ഈ സീസണില്‍ ആരാധകര്‍ കണ്ടത്. ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ഫെഡറര്‍ നേടിയപ്പോള്‍ ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നദാലിന്റേതായി. ഈ നേട്ടങ്ങള്‍ നദാലിനെ വീണ്ടും കൊണ്ടുചെന്നെത്തിച്ചത് ലോക ഒന്നാം നമ്പര്‍ പദവിയിലാണ്.
ഒരേയൊരു റാഫ
ഡെല്‍പോട്രോയെ മുക്കിക്കൊന്ന വീര്യം നദാലിനു നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഒരവസരത്തില്‍പ്പോലും എതിരാളിയുടെ വെല്ലുവിളിക്ക് കീഴ്പെടേണ്ട സാഹചര്യം നദാലിനുണ്ടായില്ല.
ഗ്രാന്സ്്ലാമിലെ ആദ്യ ഫൈനല്‍ കളിക്കാനിങ്ങിയ കെവിന് ആന്‍ഡേഴ്സണെതിരെ തുടക്കം മുതല്‍ റാഫ ആധിപത്യം പുലര്‍ത്തി. ബേസ് ലൈന്‍ പ്ലെയറുടെ കൃത്യത ഷോട്ടിലും പ്രകടമാക്കിയ നദാല്‍ ആത്മവിശ്വാസത്തോടെ ഫോര്‍ഹാന്‍ഡ് ബാക് ഹാന്‍ഡ് ഷോട്ടുകള്‍ പായിച്ചു.
ആദ്യ സെറ്റില്‍ 23 അണ്ഫോഴ്സ്ഡ് എറേഴ്സ് വരുത്തിയ ആന്ഡേഴ്സണ് ഒരു ബ്രേക്ക് പോയിന്റ് പോലും നേടാനായില്ല. റാഫയുടെ ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക് ഹാന്‍ഡുകള്‍ക്കും മറുപടിയില്ലാതെ ഉഴറിയ ആന്ഡേഴ്സണ് ആദ്യസെറ്റ് 3-6നു നഷ്ടപ്പെട്ടു. രണ്ടാം സെറ്റ് ആദ്യസെറ്റിന്റെ തനിയാവര്‍ത്തനമായിരുന്നു. നദാലിന്റെ മികച്ച റിട്ടേണുകളില്‍ ഓടിയെത്താന്‍ ആന്ഡേഴ്സണായില്ല. 23 ഗ്രാന്‍സ്്ലാം ഫൈനലുകളില്‍ കളിച്ച നദാല്‍ തന്റെ ഫോമും കരുത്തും മുഴുവന്‍ പുറത്തെടുത്തു. രണ്ടാം സെറ്റും 6-3നു സ്വന്തമാക്കിയ നദാലിനെതിരേ മൂന്നാം സെറ്റില്‍ ആന്ഡേഴ്സന് പൊരുതി.
ടൂര്‍ണമെന്റിലാകെ 114 എയ്സുകള്‍ നേടിയ ആന്ഡേഴ്സണ് ഫൈനലിലും മികവ് ആവര്‍ത്തിച്ചു. ഫൈനലില്‍ 10 എയ്സുകള്‍ ആന്ഡേഴ്സൺ പായിച്ചപ്പോള്‍ ഒരു എയ്സ് മാത്രമാണ് നദാലിന്റെ റാക്കറ്റില്‍നിന്നു പിറന്നത്.
കളിയുടെ മറ്റ് മേഖലകളില്‍ ആന്ഡേഴ്സൺ അമ്പേ പരാജയപ്പെട്ടു. 40 അണ്ഫോഴ്സ്ഡ് എററുകളാണ് ആന്ഡേഴ്സൺ വരുത്തിയത്. അവസാനം ഒരു ബായ്ക്ക് ഹാന്‍ഡ് വോളിയിലൂടെ നേടിയ പോയിന്റില്‍ സെറ്റും മാച്ചും സ്വന്തമാക്കിയ നദാല്‍ കിരീടം ഉറപ്പിച്ചു.
കൂടുതൽ ഗ്രാൻ സ്്ലാമുകൾ നേടിയവർ
താരം, രാജ്യം, എണ്ണം, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍,
വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്ന ക്രമത്തില്‍
റോജര്‍ ഫെഡറര്‍ സ്വിറ്റ്സര്‍ലന്‍ഡ് 19 5 1 8 5
റാഫേല്‍ നദാല്‍ സ്പെയിന് 16 1 10 2 3
പീറ്റ് സാംപ്രസ് യുഎസ്എ 14 2 0 7 5
റോയ് എമേഴ്സണ്‍ ഓസ്ട്രേലിയ 12 6 2 2 2
ജോക്കോവിച്ച് സെർബിയ 12 6 1 3 2
റോഡ് ലേവര്‍ ഓസ്ട്രേലിയ 11 3 2 4 2
ബ്യോണ്‍ബോര്‍ഗ് സ്വീഡന് 11 0 6 5 0
ബില്‍ ടില്ഡന് യുഎസ്എ 10 0 0 3 7
ഫ്രെഡ് പെറി ബ്രിട്ടന് 8 1 1 3 3
കെന്‍ റോസ്വാള് ഓസ്ട്രേലിയ 8 4 2 0 2
നദാലിന്റെ കിരീടം വന്ന വഴി
ആദ്യ റൗണ്ട്
ഡുസാന്‍ ലാജോവിച്ച് (സെര്‍ബിയ) 7-6, 6-2, 6-2
രണ്ടാം റൗണ്ട്
ടാറോ ഡാനിയേല്‍ (ജപ്പാന്) 4-6, 6-3, 6-2, 6-2
മൂന്നാം റൗണ്ട്
ലിയനാര്‍ഡോ മേയര്‍ (അര്‍ജന്റീന) 6-7, 6-3, 6-1, 6-4
നാലാം റൗണ്ട്
അലക്സാണ്ടര്‍ ഡൊഗോലോപോവ് (യുക്രെയ്ന്) 6-2, 6-4, 6-1
ക്വാര്‍ട്ടര്‍ ഫൈനല്‍
ആന്ദ്രെ റുബ്ലേവ് (റഷ്യ) 6-1, 6-2, 6-2
സെമി ഫൈനല്‍
യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോ (അര്‍ജന്റീന) 4-6, 6-0, 6-3, 6-2
ഫൈനല്‍
കെവിന് ആന്ഡേഴ്സൺ (ദക്ഷിണാഫ്രിക്ക) 6-3, 6-3, 6-4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.