ട്രാക്ക് വിട്ട കളികൾ-4/ സി.കെ. രാജേഷ്കുമാർ
അന്താരാഷ്്ട്ര കായിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ദേശീയ കായിക സംഘടനകളും പ്രവര്‍ത്തിക്കുന്നത്. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയും (എഎഫ്ഐ) വ്യത്യസ്തമല്ല. അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായാണ് എഎഫ്ഐ പ്രവര്‍ത്തിക്കേണ്ടത്. സ്വയംഭരണം എന്ന പിടിവള്ളിയില്‍ തൂങ്ങി കരുത്തുകാണിക്കുന്ന ഫെഡറേഷനിലെ മേലാളന്മാര് ടീം തെരെഞ്ഞടുപ്പു മുതലുള്ള എല്ലാ കാര്യങ്ങളും തന്നിഷ്ടപ്രകാരം ചെയ്യും. ആരും ചോദിക്കാനില്ല. ചോദിച്ചാല്‍ സ്വയംഭരണാവകാശം എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കും.
ടീം സെലക്്ഷനെക്കുറിച്ചും മറ്റും വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചവരാണ് കായിക നിരീക്ഷകര്‍. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയിലേക്കുള്ള രണ്ട് നിരീക്ഷകര്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജുമാണ്. ഫുട്ബോളിൽ ഐ.എം. വിജയൻ നിരീക്ഷകനാണ്.
അത്ലറ്റിക്സിനെ മെച്ചപ്പെടുത്താനും ഈ മേഖലയില്‍ നിലനില്‍ക്കുന്ന ദുഷ് പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നതിനും പുതിയ താരങ്ങളെ കണ്ടെത്തുന്നതിനും ടീം സെലക്ഷനിലെ അപാകതകള്‍ കണ്ടെത്താനുമൊക്കെയായാണ് അതതു മേഖലകളില്‍ കഴിവും വൈദഗ്ധ്യവും തെളിയിച്ചവരെ ഈ പോസ്റ്റിലേക്കു പരിഗണിക്കുന്നത്. സ്വതന്ത്രവും സുതാര്യവുമായ ടീം സെലക്്ഷന്‍ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുകയാണ് നിരീക്ഷകരുടെ പ്രഥമ ഉത്തരവാദിത്വം.
12 പ്രമുഖ മുന്‍ താരങ്ങളെയാണ് അഞ്ച് മാസം മുമ്പ് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം ദേശീയ നിരീക്ഷകരായി നിയമിച്ചത്. നിരീക്ഷകര്‍ക്ക് 75000 രൂപ വരെ മാസം പ്രതിഫലമുണ്ട്. അര്‍ഹമായ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പ്രതിഫലം അനുവദിക്കാം. കായിക മന്ത്രിയുടെ അനുമതി വേണമെന്നുമാത്രം. കേന്ദ്രത്തിലെ ഗ്രേഡ് വൺ ഓഫീസറുടെ നിരക്കിൽ യാത്രാ, ദിനബത്തകളും ലഭിക്കും.
രണ്ട് വര്‍ഷമാണ് ദേശീയ നിരീക്ഷകരുടെ കാലാവധി. രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടാം.
നിരീക്ഷകരുടെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കാനുള്ള ചുമതല കേന്ദ്ര കായിക മന്ത്രാലയത്തിനാണ്. അഭിനവ് ബിന്ദ്ര( ഷൂട്ടിംഗ്), സഞ്ജീവ് കുമാര്‍ സിംഗ് (അമ്പെയ്ത്ത്), അപര്‍ണ പോപട്ട് (ബാഡ്മിന്റണ്‍), മേരികോം, അഖില്‍ കുമാര്‍ (ബോക്സിംഗ്), ജഗ്ബീര്‍ സിംഗ് (ഹോക്കി), സോംദേവ് ദേവ് വര്മന് (ടെന്നീസ്), കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീല്‍ കുമാര്‍ (ഗുസ്തി), ഖസാന് സിംഗ് (നീന്തല്‍), കമലേഷ് മേത്ത (ടേബിള്‍ ടെന്നീസ്) എന്നിവരാണ് ദേശീയ കായിക നിരീക്ഷകര്‍. സ്വന്തമായി അക്കാദമി നടത്തുന്നത് നിരീക്ഷകനാകാനുള്ള അയോഗ്യതയല്ല. എന്നാല്‍ താന്‍ പരിശീലിപ്പിക്കുന്ന താരത്തെ തെരഞ്ഞെടുക്കുന്ന അവസരത്തില്‍ അത്തരം നടപടിക്രമങ്ങളില്‍ നിന്ന് നിരീക്ഷകന്/നിരീക്ഷക വിട്ടുനില്‍ക്കണമെന്നാണ് ചട്ടം.
നിരീക്ഷകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നുണ്ടോ?
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയില്‍ നിരീക്ഷകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല എന്നതാണ് വാസ്തവം. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിട്ടും പി.യു. ചിത്ര ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതെ പോയത്. യോഗത്തില്‍ പങ്കെടുത്ത പി.ടി. ഉഷയ്ക്ക് ചിത്രയുടെ കാര്യത്തില്‍ ഒന്നും ചെയ്യാനായില്ല. മറ്റൊരു നിരീക്ഷകയായ അഞ്ജു ബോബി ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തുമില്ല. ആരൊക്കെ ടീമിലുണ്ടാകണമെന്ന് ഫെഡറേഷനിലുള്ളവര് നേരത്തെ തീരുമാനിച്ചിരുന്നു, അല്ലെങ്കില്‍ ലളിത് ഭാനോട്ട് തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന് അംഗീകാരം നല്‍കുക എന്നതു മാത്രമായിരുന്നു സെലക്്ഷന്‍ കമ്മിറ്റിയുടെയും നിരീക്ഷകരുടെയും ഉത്തരവാദിത്വം. അതവര് നിര്‍വഹിച്ചു.
തീരുമാനത്തിന് എതിരായി സംസാരിച്ചാല്‍ തങ്ങള്‍ക്കും പ്രശ്നങ്ങളുണ്ടാകുമെന്ന കാരണത്താല്‍ത്തന്നെ അവര്‍ ഭാനോട്ടിന്റെ തീരുമാനം ശരിവച്ചു. കഷ്ടപ്പെട്ട് കായികരംഗത്ത് വളര്‍ന്നു വന്ന ഇതിഹാസ താരങ്ങള്‍ തെറ്റായ തീരുമാനത്തിനു കൂട്ടുനില്‍ക്കുന്നതിലൂടെ വളര്‍ന്നു വരുന്ന അത്ലറ്റുകള്‍ക്ക് ആരുണ്ട് തുണ?
നിരീക്ഷകരുടെ ഉത്തരവാദിത്വങ്ങള്‍
ടീം സെലക്ഷന് സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് ഗവണ്മെന്റിന്റെ കണ്ണും കാതുമായി നിലകൊള്ളുക.
ദേശീയ കോച്ചിംഗ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പരിശീലന സൗകര്യങ്ങളും സാങ്കേതിക ഗുണനിലവാരവും മെഡിക്കല്‍ സൗകര്യങ്ങളും വിലയിരുത്തുകയും ഉറപ്പാക്കുകയും ചെയ്യുക.
ഇന്ത്യന്‍, വിദേശ കോച്ചുകളുടെ പരിശീലന നിലവാരം വിലയിരുത്തുകയും പരിശീലനം നടത്തുന്ന കായികതാരങ്ങളുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യുക.
വിദേശ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഇന്ത്യയില്‍ നടക്കുന്ന പ്രധാന മേളകളിലേക്ക് വഴി തുറക്കുകയും ചെയ്യുക.
സെലക്ഷന് നടപടികള്‍ക്കു ശേഷം 72 മണിക്കൂറിനുള്ളില്‍ കായികമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുക.
ഇന്ത്യയിലോ പുറത്തോ നടക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ദേശീയ ടീമുകളുടെ പ്രകടനം വിലയിരുത്തുകയും ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യുക.
സബ്ജൂണിയര്‍, ജൂണിയര്‍ ലെവല്‍ പരിശീലനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുക.
കായികതാരങ്ങളുടെ പരാതികളില്‍ ആവശ്യമായ പരിശോധന നടപ്പാക്കുക.
നാഷണല്‍ സ്പോര്‍ട്സ് പ്രൊമോഷന് കൗണ്‍സില്‍ , നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷന് തുടങ്ങിയവയുടെ സ്റ്റിയറിംഗ് കമ്മിറ്റികളിലും മീറ്റിംഗുകളിലും പങ്കെടുക്കുക.
സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷന് തുടങ്ങിയവയുടെ വികസന പദ്ധതികള്‍ക്ക് സാങ്കേതികോപദേശം നല്‍കുക.
കോച്ചുകളുടെയും കായികതാരങ്ങളുടെയും പ്രകടനം സംബന്ധിച്ച ഡേറ്റാബേസ് തയാറാക്കുക.
അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന ദേശീയ ടീമുകളുടെ പ്രകടനം വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ നല്‍കുകയും ചെയ്യുക.
ഓരോ നിരീക്ഷകനും പ്രവര്‍ത്തന മേഖല നിശ്ചയിക്കുകയും കായികമന്ത്രാലയത്തിന്റെ നിര്‍ദേശത്തിനനുസൃതമായി പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുക.
വിവിധ വിഷയങ്ങളെ അധികരിച്ച് കാല്വര്ഷ റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിനും സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കും നല്‍കുക.
ആവശ്യമെങ്കില്‍, കായിക വികസന പദ്ധതികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക.
മുകളില്‍ പറഞ്ഞവയല്ലാതെ കായിക മന്ത്രാലയമോ സ്പോര്‍ട്സ് അഥോറിറ്റിയോ ഏല്‍പ്പിക്കുന്ന കായികാനുബന്ധ ജോലികള്‍ കൃത്യമായി പൂര്‍ത്തീകരിക്കുക.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.