കോട്ടയം: മലയാളികളുടെ അഭിമാനം പി.യു. ചിത്രയുടെ അത്ലറ്റിക്സ് ലോകചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ തല്ലിക്കെടുത്തുകയായിരുന്നുവെന്നതിനു കൂടുതല്‍ തെളിവുകള്‍. മലയാളിക്ക് പാരയായത് മലയാളികള്‍ തന്നെ. ഓരോ അത്ലറ്റിന്റെയും പ്രകടനം അപഗ്രഥിച്ച്് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പ്രത്യേക ക്ഷണിതാവായി അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ എത്തിയ ഡെപ്യൂട്ടി ചീഫ് പരിശീലകന് രാധാകൃഷ്ണന് നായരായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകള്‍ ടീം സെലക്്ഷനില്‍ നിര്‍ണായകമായി. കൂട്ടിക്കിഴിക്കലുകള്‍ പൂര്‍ത്തിയായപ്പോള്‍ ചിത്രയും സുധ സിംഗും അജയ്്കുമാര് സരോജും പുറത്ത്. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്ണവിജയിയാകുന്നവര്ക്ക് നേരിട്ട് ലോകചാമ്പ്യന്‍ഷിപ്പിനു പോകാമെന്നിരിക്കേ, കണക്കിലെ സാങ്കേതികത്വം പറഞ്ഞ് ഇവരെ ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു എന്നു വ്യക്തം.
മലയാളി മാഹാത്മ്യം
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെലക്്ഷന്‍ കമ്മിറ്റിയിലും പ്രത്യേക ക്ഷണിതാക്കളായുള്ളത് രണ്ടു പേര്, അഞ്ജു ബോബി ജോര്‍ജും ചീഫ് ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന് നായരും. ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീം സെലക്്ഷനില്‍ നിരീക്ഷകയായി പി.ടി. ഉഷയും 20നു നടന്ന യോഗത്തില്‍ സന്നിഹിതയായിരുന്നു.
അഞ്ജു ബോബി ജോര്‍ജ് വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുത്തില്ല. പി.ടി. ഉഷയ്ക്കും ഈ യോഗത്തില്‍ കൃത്യമായി അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമുണ്ടായിട്ടും ചിത്രയ്ക്കു വേണ്ടി ഒരക്ഷരം മിണ്ടാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. പലര്‍ക്കും വിദേശ വിനോദയാത്രയ്ക്ക് അവസരം തരപ്പെടുത്തിയെടുക്കുകയാണ് ഈ മൂന്നുപേരെ ഒഴിവാക്കിയതിലൂടെ ഫെഡറേഷനും സെലക്്ഷന്‍ കമ്മിറ്റിയും ചെയ്തത്. ടൂര്‍ തരപ്പെട്ടതോടെ പലരും അനീതിക്കെതിരേ മിണ്ടിയfല്ല. 24 അംഗ ടീമിന് 13 ഒഫീഷ്യല്‍സ്. ഇതാണ് അവസ്ഥ.
ഫെഡറേഷന്റെ കണ്ണിലെ ചിത്രയുടെ പോരായ്മകള്‍
ഫെഡറേഷന് കപ്പിലെയും (04 മിനിറ്റ് 26.48 സെക്കന്‍ഡ്) ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെയും (04 മിനിറ്റ് 17.92 സെക്കന്‍ഡ്) അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സിലെയും (04 മിനിറ്റ് 28.87 സെക്കന്‍ഡ്) പ്രകടനത്തിലുള്ള വ്യത്യാസം കണക്കിലെടുത്താല്‍ ചിത്രയ്ക്ക് മെഡല്‍ സാധ്യതയില്ലെന്നാണ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ആദില്‍ സുമരിവാല വ്യക്തമാക്കുന്നത്. മാത്രവുമല്ല, ലോകറാങ്കിംഗില്‍ ചിത്ര വളരെ പിന്നിലാണെന്നും യോഗ്യതാ മാര്‍ക്കിന്റെ ഏഴയലത്തുപോലുമല്ല ചിത്രയുടെ പ്രകടനമെന്നും അദ്ദേഹം പറയുന്നു.
ലോകചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് നാലു മിനിറ്റ് 07.50 സെക്കന്‍ഡാണ്. മറ്റൊരു കാരണം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാലും ആരെയൊക്കെ അയയ്ക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം അന്താരാഷ്്ട്ര ഫെഡറേഷന്റെ നിയമം മൂലം ഫെഡറേഷനുണ്ടെന്നതാണ്. എന്നാല്‍, മൂന്നും നാലും അഞ്ചും പേര് യോഗ്യത നേടുന്ന അമേരിക്ക, ചൈന, കെനിയ, ജമൈക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഈ നിയമം പ്രസക്തമാകുന്നത്.
ചിത്രയെ ഒഴിവാക്കിയ സംഭവം വലിയ വിവാദമായപ്പോഴാണ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയത്.
എന്നാല്‍, ഫെഡറേഷന് അയയ്ക്കുന്ന ടീമിലെ എത്രപേര്‍ യോഗ്യതാ മാര്‍ക്കിന് അടുത്തുണ്ട് എന്നതും പ്രസക്തമാണ്. 24 അംഗ ടീമില്‍ 400 മീറ്ററില്‍ മത്സിക്കുന്ന മുഹമ്മദ് അനസ്, നിര്‍മല ഷിയറോണ്, ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന നീരജ് ചോപ്ര, ദേവീന്ദര്‍ സിംഗ് കാംഗ്, വനിതാ ജാവലിനിലെ അനു റാണി, മാരത്തണിലെ മോണിക്ക അത്താരെ, 20 കിലോ മീറ്ററിലെ കെ.ടി. ഇര്‍ഫാനും മറ്റ് രണ്ടു പേരും, എന്നിവര്‍ മാത്രമാണ് യോഗ്യതാ മാര്‍ക്ക് കണ്ടെത്തി ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
പുരുഷ, വനിതാ 4-400 മീറ്റര്‍ റിലേ ടീമുകള്‍ ലോക റാങ്കിംഗില്‍ ആദ്യ 16ല്‍ ഉള്ളതുകൊണ്ട് യോഗ്യത സ്വാഭാവികമായും ലഭിക്കും. ബാക്കിയുള്ളവര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സുവര്‍ണ ജേതാക്കളാണ്. വലിയൊരു എക്സ്പോഷര്‍ ചിത്രയെപ്പോലെ ഒരു താരത്തിനു ലഭിക്കുമായിരുന്ന അവസ്ഥായാണ് ഫെഡറേഷനും സെലക്്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് ഇല്ലാതാക്കിയത്.
ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുഖ്യ സംഘാടകനും ഐഎഎസ് ഓഫീസറുമായ വിശാല്‍കുമാര്‍ ദേവാണ് ലണ്ടനിലേക്കു പോകുന്ന ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. മികച്ച നടത്തിപ്പിലൂടെ ഫെഡറേഷന്റെ ഗുഡ്ബുക്കില്‍ കയറിയതാണ് ഈ ഐഎഎസുകാരന്. ലോകചാമ്പ്യന്‍ഷിപ്പിനു പോകുന്ന സംഘത്തെ നയിക്കാനുള്ള യോഗ്യതയാണോ ഇതെന്നു ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല.
കൂടാതെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനും മലയാളിയുമായ ടോണി ഡാനിയേലും ടീം മാനേജറായി സംഘത്തിനൊപ്പമുണ്ട്. കാര്യങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള ടോണിയും ചിത്രയുടെ കാര്യത്തില്‍ മൗനം പാലിച്ചു.
തനിക്കൊന്നുമറിയില്ലെന്ന് രാധാകൃഷ്ണന് നായര്‍
കോട്ടയം: ടീം സെലക്്ഷനില്‍ തനിക്ക് യാതൊരു റോളുമില്ലെന്ന് ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന് നായര്‍. എന്നാല്‍, പ്രത്യേക ക്ഷണിതാവായെത്തിയ താനാണ് അത്ലറ്റുകളുടെ എല്ലാ വിവരങ്ങളും യോഗത്തില്‍ സമര്‍പ്പിച്ചതെന്ന് രാധാകൃഷ്ണന് നായര്‍ പറഞ്ഞു.
സെലക്്ഷനുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനം നടത്താന്‍ ഒരധികാരവും യോഗത്തില്‍ എനിക്കില്ല. അതുപോലെതന്നെയാണ് പി.ടി. ഉഷയുടെ കാര്യവും.
സര്‍ക്കാരിന്റെ നിരീക്ഷകയായാണ് അവര്‍ യോഗത്തിനെത്തിയത്. ഇക്കാരണങ്ങള്‍കൊണ്ട് എനിക്കെതിരേ ആരോപണം ഉന്നയിക്കരുത് -രാധാകൃഷ്ണന് നായര്‍ പറഞ്ഞു. എന്നാല്‍, രാധാകൃഷ്ണന് നായര്‍ക്കും പി.ടി. ഉഷയ്ക്കും അഭിപ്രായം പറയുന്നതിനുള്ള അവസരമുണ്ടെന്നാണ് വ്യക്തമാകുന്ന വിവരം. 13 ഒഫീഷ്യൽസ് ടീമിനൊപ്പം പോകുന്ന കാര്യത്തിലും ഇരുവരും മൗനം അവലംബിച്ചു.
സി.കെ. രാജേഷ്കുമാര്‍
സെലക്്ഷന്‍ കമ്മിറ്റി അംഗങ്ങള്‍
ജി.എസ്. രണ്‍ധാവ (ചെയര്മാന്), അഞ്ജു ബോബി ജോര്‍ജ്, സാബിര്‍ അലി, ബഹാദൂര്‍ സിംഗ്, പ്രവീണ്‍ ജോളി, ശ്രീരാം സിംഗ്, ജ്യോതിര്‍മയി സിഗ്ധര്, ഉദയപ്രഭു, പരംജീത് സിംഗ്, ആദില്‍ സുമരിവാല, സി.കെ. വത്സന്, ചീഫ് കോച്ച്.
പ്രത്യേക ക്ഷണിതാക്കള്‍
രാധാകൃഷ്ണന് നായര്‍ (ഡെപ്യൂട്ടി ചീഫ് കോച്ച്), ജെ.എസ്. സൈനി, ചെയര്മാന് (പ്ലാനിംഗ് കമ്മിറ്റി,എഎഫ്ഐ), എഎഫ്ഐ സ്റ്റാറ്റിസ്റ്റീഷന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.