ധര്‍മ്മശാല: അണ് ഓര്‍ത്തഡോക്സ് ഇടംകൈയൻ സ്പിന്നറായ കുല്‍ദീപിനെ വിശേഷിപ്പിക്കുന്നത് ചൈനാ മാന്‍ എന്നാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച സ്കോറിലേക്കു മുന്നേറിയ ഓസീസിന്റെ ചീട്ട് കീറിയ ബൗളിംഗുമായി കുല്‍ദീപ് യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. കുല്‍ദീപിന്റെ മികവിനിടെ നായകന് സ്റ്റീവന്‍ സ്മിത്തിന്റെ അനുപമ സെഞ്ചുറി ഓസീസ് ഇന്നിംഗ്സിനു തിലകക്കുറിയായി. തോളെല്ലിന് പരിക്കേറ്റ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കു പകരമാണ് കുല്‍ദീപ് ടീമിലെത്തിയത്.
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 300 റണ്‍സിന് ഓള് ഔട്ടായി. പരമ്പരയില്‍ മൂന്നാം സെഞ്ചുറി നേടിയ നായകന് സ്റ്റീവ് സ്മിത്തും(111) അര്‍ധസെഞ്ചുറികള്‍ നേടിയ ഡേവിഡ് വാര്‍ണറും(56) മാത്യു വേഡുമാണ്(57) ഓസീസ് നിരയില്‍ തിളങ്ങിയത്. സ്മിത്ത്-വാര്‍ണര്‍ കൂട്ടുകെട്ടാണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 134 റണ്‍സ് അടിച്ചെടുത്തു.രണ്ടിന് 144 എന്ന നിലയില്‍നിന്നാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. 23 ഓവറില്‍ 68 റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ഇന്നലെ ടീമിനെ നയിച്ചത്.
22കാരനായ കുല്‍ദീപ് ഡേവിഡ് വാര്‍ണര്‍, ഹാന്‍ഡ്സ്കോമ്പ്, മാക്സ്വെല്, കമ്മിന്‍സ് എന്നിവരുടെ വിക്കറ്റുകള്‍ സ്വന്തമാക്കി. ഹാന്ഡ്സ്കോമ്പിനേയും മാക്സ്വെല്ലിനേയും ക്ലീന്‍ബൗള്‍ഡ് ആക്കിയെന്നതാണ് ബൗളിംഗിന്റെ മികവ്. ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, അശ്വിന്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
തുടക്കം ഗംഭീരം
റാഞ്ചി ടെസ്റ്റില്‍ പൊരുതി നേടിയ സമനിലയുടെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഉടനേ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഒരു റണ്‍ നേടിയ മാറ്റ് റെന്‍ഷോയെ ബൗള്‍ഡാക്കിക്കൊണ്ട് ഉമേഷ് യാദവ് ഇന്ത്യക്കു മോഹിപ്പിക്കുന്ന തുടക്കം നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും സ്മിത്തും ചേര്‍ന്ന് ഓസീസിനെ കരകയറ്റി. പിച്ചിലെ ബൗണ്‍സ് കൃത്യമായി മനസിലാക്കി ബാറ്റ് വീശിയ ഇരുവരും ഇന്ത്യക്കു ഭീഷണിയായി. എല്ലാ ബൗളര്‍മാരെയും മാറി മാറി രഹാനെ പരീക്ഷിച്ചു. ഒടുവില്‍ ഇന്ത്യയുടെ വജ്രായുധമായി കുല്‍ദീപ് രംഗത്തെത്തി.
ആദ്യ ഇര വാര്‍ണര്‍ പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താതെ വിഷമിച്ച വാര്മറെ രഹാനെയുടെ കൈകളിലെത്തിച്ചുകൊണ്ടാണ് കുല്‍ദീപ് തന്റെ കന്നി അന്താരാഷ്്ട്ര വിക്കറ്റ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ വാര്‍ണര്‍ കുല്‍ദീപിനു മുന്നില്‍ വീണപ്പോള്‍ ടീം ഇന്ത്യയുടെ തന്ത്രം വ്യക്തമായി.
ഓസീസിനെ മധ്യനിര തകരുന്ന കാഴ്ചയായിരുന്നു പിന്നീട്. ഷോണ്‍ മാര്‍ഷിനെ ഉമേഷ് യാദവ് വീഴ്ത്തിയപ്പോള്‍ ഹാന്‍ഡ്സ് കോമ്പിനെയും മാക്സ്് വെലിനെയും കുല്‍ദീപ് പറഞ്ഞയച്ചു. മാത്യു വേഡുമായി ചേര്‍ന്ന് സ്മിത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഓസീസിനെ 200 കടത്തിയത്.
ഒടുവില്‍ അക്ഷോഭ്യനായി നിന്ന സ്മിത്ത് പരമ്പരയിലെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി. 173 പന്തില്‍ 14 ബൗണ്ടറികളടക്കമാണ് സ്മിത്ത് 111 റണ്‍സ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരോവര്‍ ബാറ്റ് ചെയ്തു റണ്‍സൊന്നും നേടിയിട്ടില്ല.
ഇന്ത്യയില്‍ ഒരു പരമ്പരയില്‍ മൂന്നു സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി സ്റ്റീവന്‍ സ്മിത്ത്. നേരത്തെ ഇംഗ്ലീഷ് നായകന് അലിസ്റ്റര്‍ കുക്ക് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അതേസമയം, ഈ നേട്ടം കൈവരിച്ച ഏക ഓസീസ് താരവും ഏക നായകനും സ്മിത്താണ്. നീല്‍ ഹാര്‍വി, മാത്യു ഹെയ്ഡന്, ഡാമിയന്‍ മാര്ട്ടിന് എന്നീ ഓസീസ് താരങ്ങള്‍ രണ്ട് സെഞ്ചുറികള്‍ ഒരു പരമ്പരയില്‍ നേടിയിട്ടുണ്ട്.
99 ടെസ്റ്റ് ഇന്നിംഗ്സുകള്‍ കളിച്ച സ്മിത്തിന്റെ 20-ാം സെഞ്ചുറിയാണിത്. 55 ഇന്നിംഗ്സുകളില്‍നിന്ന് ഡോണ്‍ ബ്രാഡ്മാനും 95 ഇന്നിംഗ്സുകളില്‍നിന്ന് സുനില്‍ ഗാവസ്കറും 20 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരേ ഏഴോ അതിലധികമോ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമാണ് സ്മിത്ത്. വിവിയന്‍ റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിംഗ്, ഗാരി സോബേഴ്സ് എന്നിവര്‍ എട്ടു സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്.
സ്കോര്‍ബോര്‍ഡ് / ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്
ഡേവിഡ് വാര്‍ണര്‍ സി രഹാനെ ബി കുല്‍ദീപ് യാദവ് 56, റെന്‍ഷോ ബി ഉമേഷ് യാദവ് 1, സ്മിത്ത് സി രഹാനെ ബി അശ്വിന് 111, ഷോണ്‍ മാര്‍ഷ് സി സാഹ ബി ഉമേഷ് യാദവ് 4, ഹാന്‍ഡ്സ്കോമ്പ് ബി കുല്‍ദീപ് 8, മാക്സ് വെല്‍ ബി കുല്‍ദീപ്, വേഡ് ബി ജഡേജ 57, കമ്മിന്‍സ് സി ആന്‍ഡ് ബി കുല്‍ദീപ് 21, ഒക്കീഫ് റണ്ണൗട്ട് 8, ലയണ്‍ സി പൂജാര ബി കുമാര്‍ 13, ഹെയ്സല്‍വുഡ് നോട്ടൗട്ട് 2, എക്സ്ട്രാസ് 11.
ആകെ 88.3 ഓവറില്‍ 300
ബൗളിംഗ്
ഭുവനേശ്വര്‍ കുമാര്‍ 12.3-2-41-1, ഉമേഷ് യാദവ് 15-1-69-2, അശ്വിന് 23-5-54-1, രവീന്ദ്ര ജഡേജ 15-3-68-4.
ആരാണ് ചൈനാമാന്‍ ?
വാര്‍ണറെ വീഴ്ത്തിയ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമാണ് കുല്‍ദീപ് യാദവ്. ബാറ്റ്സ്മാന് ഒട്ടും മനസിലാകാതെ പന്തിന്റെ ഗതി തിരിക്കുന്ന കുല്‍ദീപ് ഓസീസ് ബാറ്റ്സ്മാന്മാരെ കുറച്ചൊന്നുമല്ല വട്ടം കറക്കിയത്. ഇടതു കുത്തി വലതേക്കു തിരിയുന്ന പന്തിന്റെ ഗതി മനസിലാകാതെയാണ് ഓസീസ് ബാറ്റ്സ്മാന്മാര് പുറത്തായത്. ഇടംകൈയന്‍ അണ് ഓര്‍ത്തഡോക്സ് സ്പിന്നറെയാണ് പൊതുവേ ക്രിക്കറ്റില്‍ ചൈനാ മാന്‍ എന്നു പറയുന്നത്. 1933ല്‍ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസിനു വേണ്ടി കളിച്ച ചൈനീസ് വംശജന്റെ ബൗളിംഗ് ശൈലിയായിരുന്നു ഇത്. ആ ബൗളര്‍ അന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ബൗളര്‍ വരുന്നത്. വരും പരമ്പരകളില്‍ ഇന്ത്യയുടെ വജ്രായുധമാകും കുല്‍ദീപ് എന്നു തീര്‍ച്ച. 2014ലെ അണ്ടര്‍ 17 ലോകകപ്പില്‍ കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് കുല്‍ദീപ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ടൂര്‍ണമെന്റില്‍ ഒരു ഹാട്രിക് അടക്കം 14 വിക്കറ്റെടുത്തു ഈ 22കാരന്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരവും കുല്‍ദീപ് തന്നെ. സ്കോട്ട്ലന്‍ഡിനെതിരെ ആയിരുന്നു ഹാട്രിക് പ്രകടനം. അന്ന് പത്ത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുതു. അണ്ടര്‍ 19 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഹാട്രിക് നേടുന്ന താരമെന്ന ഖ്യാതിയും കുല്‍ദീപ് അന്ന് തന്റെ പേരിലാക്കി. ഐപിഎലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് കുല്‍ദീപിന്റെ ടീം. കങ്കാരുവിനെ വട്ടംകറക്കി വീഴ്ത്തിയ കുല്‍ദീപ് യാദവ് സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കറുടെ പോലും പ്രശംസ പിടിച്ചുപറ്റി. മികച്ച ഭാവിയുള്ള താരമാണ് കുൽദീപെന്ന് സച്ചിൻ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.