റാഞ്ചി: റണ്‍മല കാട്ടി വലിയ പേടിപ്പിക്കലൊന്നും വേണ്ടെന്ന് ചേതേശ്വര്‍ പൂജാരയും സംഘവും ഓസീസിനോട്. ഒരു സ്മിത്ത് തിളങ്ങിയാല്‍ പകരം സ്മിത്തിനേക്കാള്‍ മേന്മയോടെ തിളങ്ങുന്ന നിരവധി പേര് ടീമിലുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച ടീം ഇന്ത്യ, ചേതേശ്വര്‍ പൂജാരയുടെ നേതൃത്വത്തില്‍ ഓസീസിന് ഉശിരന്‍ തിരിച്ചടി നല്‍കുകയാണ്. പൂജാരയുടെ (130) അപരാജിത സെഞ്ചുറി മികവില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ആറിന് 360 എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ 451 റണ്‍സിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് ശേഷിക്കേ 91 റണ്‍സ് മാത്രം പിന്നിലാണ്. ഇന്ത്യക്കു വേണ്ടി മുരളി വിജയ് 82 റണ്‍സ് നേടി പുറത്തായി.
മിച്ചല്‍ സ്റ്റാര്‍ക്കിനു പകരം ടീമിലെത്തിയ പാറ്റ് കമ്മിന്‍സാണ് ഓസീസ് ബൗളിംഗില്‍ തിളങ്ങിയത്. 28 ഓവറില്‍ 59 റണ്‍സ് വഴങ്ങി അദ്ദേഹം നാലു വിക്കറ്റ് സ്വന്തമാക്കി.
പൂജാരവിജയം
ഒന്നിന് 120 എന്ന ശക്തമായ നിലയില്‍ മൂന്നാം ദിനത്തെ കളിയാരംഭിച്ച ഇന്ത്യക്കു വേണ്ടി മുരളി വിജയ്യും പൂജാരയും മികച്ച കളിയാണ് കെട്ടഴിച്ചത്. വിജയ് മികച്ച സ്ട്രോക് പ്ലേ കെട്ടഴിച്ചപ്പോള്‍ ഇന്നിംഗ്സിന്റെ നെടുന്തൂണായി പൂജാര നങ്കൂരമിട്ടു. കമ്മിന്‍സ് ഒഴികേ എല്ലാ ബൗളര്‍മാരെയും വിജയ് സമര്‍ഥമായി നേരിട്ടു. കമ്മിന്‍സിനെതിരേ പൂജാരയുടെ ഇന്നിംഗ്സ് അനുപമമായിരുന്നു. ബൗണ്ടറികളും സിക്സറും പ്രവഹിച്ചു. മികച്ച രീതിയില്‍ മുന്നേറിയ ഇരുവരും അര്‍ധസെഞ്ചുറി തികച്ചു. എന്നാല്‍, ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പ് 82 റണ്‍സെടുത്ത മുരളി വിജയ് ഒക്കീഫിനു മുന്നില്‍ കീഴടങ്ങി. കയറിടിക്കാനുള്ള ശ്രമം പിഴച്ചതിനെത്തുടര്‍ന്ന് വേഡ് സ്റ്റംപ് ചെയ്തു പറത്താക്കുകയായിരുന്നു. 102 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് വിജയ് നടന്നുനീങ്ങിയത്. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതായിരുന്നു.
ഇത് ആറാം തവണയാണ് പൂജാര - വിജയ് സഖ്യം 100 റണ്‍സ് പിന്നിടുന്നത്.
ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ രണ്ടിന് 193 എന്ന മികച്ച നിലയിലായിരുന്നു.
കോഹ്ലി വീണ്ടും വീണു
പൂജാരയ്ക്കൊപ്പം ക്രീസിലെത്തിയ നായകന് വിരാട് കോഹ്ലി കടുത്ത സമ്മര്‍ദത്തിനടിപ്പെട്ടു ബാറ്റ്ചെയ്യുന്നതു പോലെ തോന്നിച്ചു. പരിക്കിന്റെ പ്രശ്നങ്ങളും കോഹ്ലിയെ അലട്ടി. ഓരോ പന്തിലും കൊലവിളി നടത്തിയ കമ്മിന്‍സും ഓസീസ് ഫീല്‍ഡര്‍മാരും കോഹ്ലിയുടെ വിക്കറ്റിനായി ആര്‍ത്തു വിളിച്ചു. ഒടുവില്‍ സമ്മര്‍ദം താങ്ങാനാവാതെ കോഹ്ലി വീണു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും വലിയ സ്കോര്‍ കണ്ടെത്താതെയാണ് വിരാട് കോഹ്ലിയുടെ മടക്കം. കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് പിടിച്ചാണ് കോഹ്ലി പുറത്തായത്. പിന്നീട് ക്രീസിലെത്തിയ രഹാനെയ്ക്കൊപ്പം 51 റണ്‍സിന്റെ കൂട്ടുകെട്ടും പൂജാരെ പടുത്തുയര്‍ത്തി. മികച്ച രീതിയില്‍ മുന്നേറിയ ഈ സഖ്യവും തകര്‍ത്തത് കമ്മിന്‍സായിരുന്നു. കമ്മിന്‍സിന്റെ പന്തില്‍ അപ്പര്‍ കട്ടിനു ശ്രമിച്ച രഹാനെയ്ക്കു പിഴച്ചു. പന്ത് ബാറ്റിലുരുമ്മി വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന്റെ കൈകളില്‍.
മലയാളി താരം കരുണ്‍ നായരുടെ ഊഴമായിരുന്നു പിന്നീട്. തുടക്കത്തില്‍ മികച്ച ഷോട്ടുകള്‍ പുറത്തെടുത്ത കരുണ്‍നായര്‍ പൂജാരയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.
ഇതിനിടെ പൂജാര തന്റെ കരിയറിലെ 11-ാം സെഞ്ചുറി പൂര്‍ത്തിയാക്കി. 214 പന്തില്‍നിന്നായിരുന്നു പൂജാരയുടെ സെഞ്ചുറി. ഓസീസ് ടീമിലെ ഏറ്റവും മികച്ച ബൗളറെ ഏറ്റവും നന്നായി നേരിട്ട താരം പൂജാരയായിരുന്നു. കമ്മിന്‍സിന്റെ 50 പന്തുകള്‍ കളിച്ച പൂജാര 35 റണ്‍സുകള്‍ നേടി. മറ്റുള്ള എല്ലാ താരങ്ങളും ചേര്‍ന്ന് 100 പന്തുകള്‍ കളിച്ചപ്പോള്‍ നേടാനായത് കേവലം 24 റണ്‍സാണ്. ഈ സീസണിൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ പൂജാരയുടെ ഏഴാം സെഞ്ചുറിയാണിത്.
എന്നാല്‍, ഹെയ്സല്‍വുഡിന്റെ ഉജ്വലപന്തിനു മുന്നില്‍ അടിപതറിയ കരുണ്‍ ക്ലീന്‍ബൗള്‍ഡായി. ഇതോടെ 44 റണ്‍സിന്റെ കൂട്ടുകെട്ട് അവസാനിച്ചു. 23 റണ്‍സായിരുന്നു കരുണിന്റെ സംഭാവന. 22 പന്തു കളിച്ച അശ്വിനെയും കമ്മിന്‍സ് മടക്കിയതോടെ ഇന്ത്യ ആറിന് 328ലേക്കു ചുരുങ്ങി. എന്നാല്‍, വൃദ്ധിമാന്‍ സാഹ എത്തി പൂജാരയ്ക്കൊപ്പം നിലയുറപ്പിച്ചതോടെ ആദ്യദിനം കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യ പിടിച്ചുനിന്നു. 328 പന്തില്‍ 17 ബൗണ്ടറിയുടെ സഹായത്തോടെ പൂജാര 130 റണ്‍സെടുത്തു. സാഹ 18 റണ്‍സ് നേടി.
ഓസ്ട്രേലിയയ്ക്കു വേണ്ടി ഹെയ്സല്‍വുഡും ഒക്കീഫും ഓരോ വിക്കറ്റ് വീതം നേടി. അതേസമയം, 29 ഓവര്‍ എറിഞ്ഞ കഴിഞ്ഞ ടെസ്റ്റിലെ ഹീറോ നഥാന്‍ ലയണ്‍ ഒരു വിക്കറ്റും ലഭിച്ചില്ല. 97 റണ്‍സ് വഴങ്ങുകയും ചെയ്തു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 451
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
കെ.എല്‍. രാഹുല്‍ സി വേഡ് ബി കമ്മിന്‍സ് 67, മുരളി വിജയ് സ്റ്റംപ്ഡ് ബി ഒക്കീഫ് 82, പൂജാര നോട്ടൗട്ട് 130 വിരാട് കോഹ്്ലി സി സ്മിത്ത് ബി കമ്മിന്‍സ് 6, രഹാനെ സി വേഡ് ബി കമ്മിന്‍സ് 14, കരുണ്‍ നായര്‍ ബി ഹെയ്സല്‍വുഡ് 23, അശ്വിന് സി വേഡ് ബി കമ്മിന്‍സ് 3, സാഹ നോട്ടൗട്ട് 19, എക്സ്ട്രാസ് 17
ആകെ 130 ഓവറില്‍ ആറിന് 360
ബൗളിംഗ്
ഹെയ്സല്‍വുഡ് 31-9-66-1, കമ്മിന്‍സ് 25-8-59-4, ഒക്കീഫ് 43-11-117-1. ലയണ്‍ 29-2-97-0, മാക്സ് വെല്‍ 2-0-4-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.