കട്ടക്ക്: പരമ്പര നേടാമെന്ന ഉത്തമവിശ്വാസത്താടെ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ഏകദിന അങ്കത്തിനു വേദിയൊരുങ്ങിയിരിക്കുന്നത് കട്ടക്കിലെ ബാരാബതി സ്റ്റേഡിയമാണ്. ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി വിശേഷിപ്പിക്കുന്ന കട്ടക്കില്‍ വിജയത്തോടെ മൂന്നു മത്സര പരമ്പര ഒരു മത്സരം ബാക്കി നില്‍ക്കേ സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യയിലെത്തിയ ശേഷം ഒരു സന്നാഹ മത്സരത്തില്‍ മാത്രം വിജയിക്കാനായ ഇംഗ്ലണ്ടിന് ഇത് നിലനില്പിന്റെ പോരാട്ടം കൂടിയാണ്. അഞ്ചു മത്സര ടെസ്റ്റ് പരമ്പരയിലെ നാലിലും തോറ്റ അവര്‍ക്ക് ആദ്യ ഏകദിനത്തിലും വന്‍ തിരിച്ചടിയാണുണ്ടായത്. വേണ്ടത്ര സമയം പരിശീലിക്കാന്‍ ലഭിക്കാതെയാണ് രണ്ടു ടീമും മത്സരത്തിനായി ഇറങ്ങുന്നത്.
ഹോട്ടല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതു മൂലം ഇരു ടീമുകളും പൂനയില്‍നിന്ന് കട്ടക്കിലെത്തിയത് ഇന്നലെ വൈകുന്നേരം മാത്രമാണ്. ബാറ്റിംഗിലെ ഉജ്വല ഫോം തുടരുകയും ബൗളിംഗില്‍ വന്ന പിഴവുകള്‍ പരിഹരിക്കുകയും ചെയ്താല്‍ അനായാസമായി ജയിച്ചു കയറാമെന്ന വിശ്വസമാണ് ഇന്ത്യന്‍ ക്യാമ്പ് പുലര്‍ത്തുന്നത്.
എന്നാല്‍, വന്‍ സ്കോറുകള്‍ നേടിയിട്ടും മത്സരങ്ങള്‍ ജയിക്കാനാവാത്തതിന്റെ ധര്‍മസങ്കടത്തിലാണ് ഇംഗ്ലണ്ട്. ടെസ്റ്റില്‍ 537,400,477 എന്നിങ്ങനെ ആദ്യ ഇന്നിംഗ്സില്‍ സ്കോര്‍ നേടിയിട്ടും ഇംഗ്ലണ്ട് പരാജയമേറ്റുവാങ്ങി. അതുപോലെ ആദ്യ ഏകദിനത്തില്‍ 350 റണ്‍സ് പടുത്തയര്ത്തിയിട്ടും തോല്‍വിയുടെ ശനിദശ മാറ്റിയെടുക്കാന്‍ ഇംഗ്ലീഷ് നിരയ്ക്കു സാധിച്ചിട്ടില്ല. ഈ അവസ്ഥയ്ക്കു മാറ്റം വരുത്താനുള്ള തീവ്രശ്രമം ഇയോണ്‍ മോര്‍ഗനും സംഘവും നടത്തും. പൂനയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലിന് 63 എന്ന നിലയിലെത്തിക്കാന്‍ കഴിഞ്ഞിട്ടും തോല്‍വിയേറ്റുവാങ്ങേണ്ടി വന്നതിന്റെ ക്ഷീണം ഇംഗ്ലണ്ട് ബൗളര്‍മാരെയും വലയ്ക്കുന്നുണ്ട്.
കോഹ്ലിയെ മെരുക്കാനുറച്ച്
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള സകല അടവുകളും പരീക്ഷിക്കാനുറച്ചാവും ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. കോഹ്ലിയുടെ അസാധ്യമായ ബാറ്റിംഗ് മികവിനെ മുന്‍ ഇംഗ്ലീഷ് നായകര്‍ പോലും വാനോളം പുകഴ്ത്തുമ്പോള്‍ ഇന്നും കോഹ്ലിക്കു മുമ്പില്‍ അടിയറവു പറഞ്ഞാല്‍ ഇംഗ്ലീഷ് സംഘത്തിനതു നാണക്കേടാകും സമ്മാനിക്കുക. 2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍ തകര്‍ന്നടിഞ്ഞ കോഹ്ലി അതിന്റെ കണക്കു തീര്‍ക്കുന്ന പ്രകടനമാണ് ടെസ്റ്റ് പരമ്പരയിലും ആദ്യ ഏകദിനത്തിലും കാഴ്ചവച്ചത്. അതു വീണ്ടും തുടര്‍ന്നാല്‍ പരമ്പരയിലേക്ക് തിരിച്ചുവരാമെന്നുള്ള ഇംഗ്ലണ്ടിന്റെ കണക്കുക്കൂട്ടലുകള്‍ അവിടെ അവസാനിക്കും.
ബാറ്റിംഗ് കരുത്തുമായി ഇരുടീമും
ആദ്യ ഏകദിനത്തിലെ ബാറ്റിംഗ് പ്രകടനത്തില്‍ ഇരുടീമും തൃപ്തരായിരിക്കാനാണ് സാധ്യത. എങ്കിലും മുന്നേറ്റ നിര തകര്‍ന്നടിഞ്ഞതിന്റെ സമ്മര്‍ദം അല്പമെങ്കിലുമുള്ളത് ഇന്ത്യക്കാണ്.
ഇംഗ്ലണ്ടിന്റെ മൂന്നു ബാറ്റ്സ്മാന്മാരാണ് ആദ്യ ഏകദിനത്തില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കിയത്. അലക്സ് ഹെയ്ൽസ് ഒഴികെ എല്ലാ ബാറ്റ്സ്മാന്മാര്ക്കും വന്‍ സ്കോര്‍ നേടാനായില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചു. ബെന്‍ സ്റ്റോക്സ് എന്ന ഓള്‍റൗണ്ടറെ ഇംഗ്ലണ്ട് എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് പൂന ഏകദിനം. 40 പന്തില്‍ 62 റണ്‍സ് നേടിയ സ്റ്റോക്സിന്റെ വെടിക്കെട്ടാണ് ഇംഗ്ലണ്ടിനെ 350 റണ്‍സിലേക്കെത്തിച്ചത്. എന്നാല്‍, ഇന്ത്യയുടെ കാര്യം നേരേ തിരിച്ചാണ്. കോഹ്ലിയെയും കേദാര്‍ ജാദവിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന കാഴ്ചയായിരുന്നു പൂനയില്‍. രോഹിത് ശര്‍മയുടെ അഭാവം ഓപ്പണിംഗില്‍ സൃഷ്ടിക്കുന്ന വിടവ് ഒഴിവാക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല. കോഹ്ലിയും ജാദവും കഴിഞ്ഞാല്‍ ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് ബാറ്റ് കൊണ്ട് ആദ്യ ഏകദിനത്തില്‍ സംഭാവന ചെയ്തത്.
ബൗളര്‍മാരുടെ കഷ്ടകാലം
ഇരുടീമിന്റെയും ബൗളര്‍മാർ യഥേഷ്ടം തല്ല് ഏറ്റുവാങ്ങിയാണ് കട്ടക്കിലെത്തുന്നത്. ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും മാത്രമാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ ഏറെ പിശുക്കു കാണിച്ചിരുന്ന ജസ്പ്രിത് ബുംറയും ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര് നന്നായി കൈകാര്യം ചെയ്തു.
പൂന ഏകദിനത്തിനു മുമ്പ് കളിച്ച എട്ടു കളികളില്‍ ഒരു സിക്സ് മാത്രം വഴങ്ങിയ ബുംറയ്ക്കെതിരേ ഇംഗ്ലണ്ട് അടിച്ചത് നാലു സിക്സറുകളായിരുന്നു. എന്നത്തേയും പോലെ ഉമേഷ് യാദവ് നിയന്ത്രണമില്ലാതെ റണ്‍സ് കൊടുത്തപ്പോള്‍ ടെസ്റ്റിലെ ലോക ഒന്നാം നമ്പര്‍ രവിചന്ദ്ര അശ്വിനും ഒട്ടും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത മത്സരമാണ് പൂനയിലേത്. ഇംഗ്ലീഷ് നിരയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല, മൂന്നു വിക്കറ്റ് നേടിയ ജേക്ക് ബോളിനു മാത്രമാണ് ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താനായത്.
പിച്ച് റിപ്പോര്‍ട്ട്
പിച്ചില്‍ ദുര്‍ഭൂതമൊന്നും ഒളിഞ്ഞിരിപ്പില്ലെങ്കിലും കട്ടക്കില്‍ ടോസ് നേടുന്നത് നിര്‍ണായകമാകും. മഞ്ഞു വീഴ്ചയും തുടര്‍ന്നുള്ള ഈര്‍പ്പവും രണ്ടാമതു ബാറ്റ് ചെയ്യുന്ന ടീമിനെ വിഷമിപ്പിക്കുമെന്നതിനാല് ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. വൈകുന്നേരം 5.30 മുതല്‍ ചെറിയ മഞ്ഞു വീഴ്ചയുണ്ടാകുന്ന കട്ടക്കില്‍, പൂനയിലേ പോലെ റണ്‍സ് ഒഴുകുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
ഉച്ച സമയത്തും വലിയ ചൂട് അനുഭവപ്പെടാത്തതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു തടസങ്ങളൊന്നുമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കും. രണ്ടു വര്‍ഷത്തിനു മുമ്പാണ് അവസാനമായി കട്ടക്ക് ഒരു രാജ്യാന്തര മത്സരത്തിനു വേദിയാകുന്നത്.
അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത് 363 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്സ് 194ല്‍ അവസാനിച്ചു.
ധോണിയുടെ അഭാവത്തില്‍ കോഹ്ലിയുടെ നേതൃത്വത്തിലാണ് അന്ന് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയുടെയും ശിഖര്‍ ധവാന്റെയും സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരേ വന്‍ സ്കോര്‍ നേടിയത്.
ടീം ഇങ്ങനെ
വിജയ ഫോര്‍മേഷനില്‍ ഇന്ത്യ മാറ്റം വരുത്താനാണ് സാധ്യത. മോശം ഫോമും പരിക്കും മൂലം പുറത്തായ ശേഷമുള്ള ശിഖര്‍ ധവാന് തിരിച്ചുവരവില്‍ ഒരു റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അതു കൊണ്ട് സന്നാഹ മത്സരത്തില്‍ 91 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ ടീമില്‍ തിരിച്ചെത്തിയേക്കും. മടങ്ങിവരവില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടു ഫോറുകളും ഒരു സിക്സറും നേടിയ യുവ്രാജ് സിംഗ് ടീമില്‍ തുടരും. തന്റെ പഴയ വിസ്ഫോടന ശൈലിക്കു കോട്ടംതട്ടിയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു യുവി നേടിയ ബൗണ്ടറികള്‍. ഉമേഷ് യാദവ് പുറത്തിരിക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന് നറുക്കു വീഴാനാണ് സാധ്യത.ഇംഗ്ലീഷ് നിരയില്‍ വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. സ.
സാധ്യത ടീം
ഇന്ത്യ: അജിങ്ക്യ രഹാനെ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), യുവ്രാജ് സിംഗ്, എം.എസ്. ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ.
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, അലക്സ് ഹെയ്ല്‍സ്, ജോ റൂട്ട്, ഇയോണ്‍ മോര്ഗന്(ക്യാപ്റ്റന്‍), ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ക്രിസ് വോക്സ്, ലിയാം ഡോസണ്, ഡേവിഡ് വില്ലി, ജേക്ക് ബോള്‍.
കണക്കിലെ കളി
*2. കട്ടക്കില്‍ രണ്ടു വിക്കറ്റുകള്‍ കൂടി നേടാനായാല്‍ 150 ഏകദിന വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഇടം കൈ സ്പിന്നറാകും രവീന്ദ്ര ജഡേജ.
*5. രണ്ടാം ഏകദിനത്തില്‍ ജയിച്ചു പരമ്പര നേടാന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ തുടര്‍ച്ചയായ അഞ്ചാം പരമ്പര വിജയമാകും ഇന്ത്യ സ്വന്തമാക്കുക. ഇന്ത്യയില്‍ നടന്ന കഴിഞ്ഞ 24 ഏകദിനങ്ങളില്‍ 20 മത്സരത്തിലും ഇംഗ്ലണ്ട് തോറ്റു.
*7. കട്ടക്കില്‍ നടന്ന ഏഴ് ഏകദിനങ്ങളില്‍ അഞ്ചിലും ഇന്ത്യ വിജയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരേ മൂന്നു മത്സരങ്ങളിൽ രണ്ടിലും ഇന്ത്യക്കായിരുന്നു വിജയം. ഇവിടെ ഇന്ത്യ അവസാനമായി തോല്വിയറിഞ്ഞതു 2003 നവംബറില്‍ ന്യൂസിലന്‍ഡിനെതിരേയായിരുന്നു.
*28. ഇന്ത്യന്‍ ക്യാപ്റ്റനായി 1000 റണ്‍സ് തികയ്ക്കാന്‍ വിരാട് കോഹ്ലിക്ക് ഇനി 28 റണ്‍സ് കൂടി മതി. നായകനായി 1000 റണ്‍സ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാകും കോഹ്ലി. കപില്‍ദേവ്, മുഹമ്മദ് അസ്ഹറുദ്ദീന്, സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.