മെസി–നെയ്മർ പോരാട്ടം വീണ്ടും
മെസി–നെയ്മർ പോരാട്ടം വീണ്ടും
Saturday, October 22, 2016 11:49 AM IST
ബുവേനോസ് ആരീസ്: ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ നേർക്കുനേർ. ബ്രസീൽ, കൊളംബിയ മത്സരങ്ങൾക്കുള്ള ടീമിൽ മെസിയെയും ഉൾപ്പെടുത്തിക്കൊണ്ടാണ് അർജന്റൈൻ പരിശീലകൻ കാർലോസ് ബുസ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. തുടയ്ക്കേറ്റ പരിക്കിനെത്തുർന്ന് മെസിക്ക് അർജന്റീനയുടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ കളിക്കാനായിരുന്നില്ല. മൂന്നു മത്സരങ്ങളിൽ വെനസ്വേലയോടും പെറുവിനോടും സമനില പാലിച്ചപ്പോൾ പരാഗ്വെയോടു സ്വന്തം നാട്ടിൽ തോറ്റു. അടുത്തമാസം പത്തിനാണ് ബ്രസീലുമായുള്ള അർജന്റീനയുടെ പോരാട്ടം. ബാഴ്സലോണയിൽ ഒരുമിച്ചു കളിക്കുന്ന നെയ്മറും മെസിയും നേർക്കുനേർ വരുമ്പോൾ ആരാകും വമ്പൻ എന്നറിയാനായി ഇരു രാജ്യത്തിന്റെയും ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്. ലോകകപ്പ് യോഗ്യതയിൽ ഉറുഗ്വെയ്ക്കെതിരേയുള്ള മത്സരത്തിനിടെയാണ് മെസിക്കു പരിക്കേറ്റത്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരേ ഹാട്രിക് നേടി മെസി മികച്ച ഫോമിലാണ്. നിലവിലെ പോയിന്റ് നിലയിൽ ബ്രസീൽ ഒന്നാം സ്‌ഥാനത്തും അർജന്റീന അഞ്ചാമതുമാണ്. ആദ്യത്തെ നാലു ടീമുകളാണ് ലോകകപ്പിനു നേരിട്ടു യോഗ്യത നേടുന്നത്. അഞ്ചാം സ്‌ഥാനക്കാർ പ്ലേ ഓഫിലൂടെയുമാണ് യോഗ്യത നേടുക. ബ്രസീലിലെ ബെലോ ഹൊറിസാണ്ടൊയിലാണ് മത്സരം. 15ന് കൊളംബിയയെ അർജന്റീന നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.