ജയ്ഷയ്ക്ക് അനുകൂലമായി കായികമന്ത്രാലയം
ജയ്ഷയ്ക്ക് അനുകൂലമായി കായികമന്ത്രാലയം
Friday, October 21, 2016 12:11 PM IST
തൊടുപുഴ: റിയോ ഒളിമ്പിക്സ് മാരത്തൺ ട്രാക്കിൽ വെള്ളം നൽകാതിരുന്നത് പരിശീലകൻ പറഞ്ഞതിനാലാവാം എന്ന് കേന്ദ്ര കായികമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കായികമന്ത്രാലയത്തിന്റെ പരാമർശത്തിൽ സന്തോഷമുണ്ടെന്നു ഒളിമ്പ്യൻ ഒ.പി. ജയ്ഷ പറഞ്ഞു. ഇനിയും വരുന്ന കായിക താരങ്ങൾക്ക് തനിക്കു ഉണ്ടായ അവസ്‌ഥ ഉണ്ടാകാതിരിക്കാനാണ് തന്റെ പോരാട്ടം. മാരത്തണിൽ വെള്ളം നൽകുന്നതിൽ ഇന്ത്യൻ ടീം അധികൃതർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന കായിക മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ മാരത്തണിൽ എവിടെയെങ്കിലും വെള്ളം നൽകിയിരുന്നതായി തെളിയിച്ചാൽ കായിക രംഗം തന്നെ ഉപേഷിക്കാൻ തയാറാണെന്നു ജയ്ഷ വെളിപ്പെടുത്തിയിരുന്നു. മാരത്തണിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്‌തമാകും.

തന്നോട് അധികൃതർ വെള്ളം നൽകുന്നതുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും ചോദിച്ചിട്ടില്ല. വെള്ളം നൽകണമോയെന്നു തന്നോടു ചോദിച്ചിരുന്നെങ്കിൽ വേണ്ട എന്നു പറയില്ല. 42.195 കിലോമീറ്റർ ദൂരമുള്ള മാരത്തൺ ട്രാക്കിൽ ആദ്യത്തെ അഞ്ചു കിലോമീറ്ററിനു ശേഷം വെള്ളവും മറ്റ് ഊർജ പാനീയങ്ങളും നൽകണമെന്നാണ് നിയമമെങ്കിലും ഇതു നടപ്പായില്ല. മത്സരത്തിന്റെ അവസാനം ശരീരത്തിലെ ഗ്ലൂക്കോസും ജലവും നഷ്‌ടപ്പെട്ട് ട്രാക്കിൽ കുഴഞ്ഞു വീണപ്പോഴും എന്താണു സംഭവിച്ചതെന്ന് ആരും അന്വേഷിച്ചില്ല. പരിശീലകനായ നിക്കോളായോട് അധികൃതർ വെള്ളം വയ്ക്കുന്ന കാര്യങ്ങൾ സംസാരിച്ചിരിക്കാം എന്നാൽ ഇക്കാര്യങ്ങൾ താരങ്ങളുമായി പരിശീലകൻ സംസാരിച്ചിട്ടില്ല.


പരിശീലകന്റെ വീഴ്ചയായെ ഈ സംഭവത്തെ കാണാനാകുവെന്നും സത്യം മന്ത്രാലയത്തിനു ബോധ്യപ്പെട്ടതിനാലാവാം ഇത്തരമൊരു അനുകൂല നിലപാട് സ്വീകരിക്കാൻ കാരണമായതെന്നും ജയ്ഷ പറഞ്ഞു. തൊടുപുഴ ആയുർവേദാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജയ്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.