ബിസിസിഐക്കു വീണ്ടും തിരിച്ചടി
ബിസിസിഐക്കു വീണ്ടും തിരിച്ചടി
Tuesday, October 18, 2016 11:28 AM IST
ന്യൂഡൽഹി: ബിസിസിഐ പരിഷ്കരണത്തിനുള്ള ജസ്റ്റീസ് ആർ.എം. ലോധ സമിതി ശിപാർശകൾ നടപ്പിലാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഭരണസമിതി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ലോധ സമിതി നിർദേശങ്ങൾ നടപ്പിലാക്കാനാവാത്തതാണെന്നും വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടണമെന്നും ആവശ്യപ്പെട്ടാണ് ബിസിസിഐ പുനഃപരിശോധനാ ഹർജി നൽകിയത്. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ച് ഹർജി ചേംബറിൽ പരിശോധിച്ച് തള്ളുകയായിരുന്നു. ഹർജി പരിഗണിക്കുന്നതിൽനിന്നു ചീഫ് ജസ്റ്റീസ് ഠാക്കുർ മാറിനിൽക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാത്തതിനെതിരേയുള്ള ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് ബിസിസിഐ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയത്. ഇതോടെ, ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാനാവില്ലെന്ന ഭരണസമിതിയുടെ നിയമപരമായ വാദങ്ങൾ അവസാനിച്ചു. ഇനിയും തിരുത്തൽ ഹർജി നൽകാമെങ്കിലും ഇതും ചേംബറിൽ പരിശോധിച്ച് അതേ ബെഞ്ച് തന്നെ വിധിപറയുകയാവും ഉണ്ടാകുക. അതിനിടെ, ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാത്തതിനെതിരേ നൽകിയ ഹർജികളിൽ കോടതി തിങ്കളാഴ്ച വാദം പൂർത്തിയാക്കിയിരുന്നു.

ബിസിസിഐയുടെ കേന്ദ്ര, സംസ്‌ഥാന ബോർഡുകളിൽ സമൂല മാറ്റത്തിനുള്ള പരിഷ്കരണ നടപടികൾക്കു നിർദേശിക്കുന്ന ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാനായിരുന്നു കോടതി ഭരണസമിതിയോടു നിർദേശിച്ചിരുന്നത്.

മന്ത്രിമാർക്കോ സർക്കാർ ഉദ്യോഗസ്‌ഥർക്കോ ബിസിസിഐ, സംസ്‌ഥാന ബോർഡുകളിൽ പദവി പാടില്ല, ഒരാൾക്ക് ഒരു പദവി, ഒരു സംസ്‌ഥാനത്ത് ഒരു അസോസിയേഷന് മാത്രം വോട്ടവകാശം, എഴുപത് വയസിനു മുകളിലുള്ളവർ ഭരണസമിതിയിലുണ്ടാകരുത്, സിഎജി പ്രതിനിധിയെ ഭരണസമിതിയിൽ ഉൾപ്പെടുത്തണം, ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടുവരണം, ബിസിസിഐ്ക്കും ഐപിഎലിനും വെവ്വേറെ ഭരണസമിതികൾ വേണം, ബിസിസിഐ ഭാരവാഹിയായിരിക്കെ മറ്റ് അസോസിയേഷൻ ഭാരവാഹിത്വം പാടില്ല എന്നിങ്ങനെയായിരുന്നു ലോധ കമ്മിറ്റി മുന്നോട്ടുവച്ച നിർദേശങ്ങൾ. നാലിൽ മൂന്ന് സംസ്‌ഥാന സമിതികളും അതിനെ എതിർക്കുന്നതിനാൽ നടപ്പിലാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നും വിഷയം ഭരണഘടനാ പ്രശ്നമായതിനാൽ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നുമായിരുന്നു ബിസിസിഐ നൽകിയ ഹർജിയിലെ ആവശ്യം.


ലോധ സമിതിയുടെ ശിപാർശകളിൽ ചില സംശയങ്ങളുണ്ടെന്നും നടപ്പിലാക്കുന്നതിനായി കൂടുതൽ സമയം ആവശ്യമുണ്ടെന്നും ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കുർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, നിലവിലെ ഭരണസമിതി തടസങ്ങൾ ഉന്നയിച്ച് നടപടികൾ അട്ടിമറിക്കുകയാണെന്നും അതിനാൽ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് നടപടികൾക്ക് ഉത്തരവിടണമെന്നും ലോധ കമ്മിറ്റിക്കു വേണ്ടി ഹാജരായ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യവും ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഏഴ് വരെയായിരുന്നു ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നതിനു ബിസിസിഐക്ക് സുപ്രീം കോടതി അനുവദിച്ചിരുന്ന സമയം. കേസ് പരിഗണിച്ച വേളയിലെല്ലാം കോടതി രൂക്ഷമായ ഭാഷയിലാണ് ബിസിസിഐ നടപടികളെ വിമർശിച്ചിരുന്നത്.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.