ഗോവയ്ക്ക് ആദ്യപോയിന്റ്
ഗോവയ്ക്ക് ആദ്യപോയിന്റ്
Sunday, October 16, 2016 10:36 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കോൽക്കത്ത രബീന്ദ്ര സാരോബർ സ്റ്റേഡിയത്തിൽ ആതിഥേയരായ അത്ലറ്റിക്കോ ഡി കോൽക്കത്തയും എഫ്സി ഗോവയും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു.

ആദ്യ പകുതിയിലെ ആറാം മിനിറ്റിൽ സമീഗ് ഡ്യൂറ്റി കോൽക്കത്തയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ 77–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലെടുത്ത് ജോഫ്രെ ഗോൺസാലസിലൂടെ ഗോവ സമനില സ്വന്തമാക്കി. ഇതുവരെ നടന്ന മത്സരങ്ങളിൽ ആദ്യമായാണ് സീക്കോയുടെ എഫ്സി ഗോവ പോയിന്റ് നേടുന്നത്.

സംഭവബഹുലമായ മത്സരത്തിൽ ഫൗളുകൾ ധാരാളമുണ്ടായി. രണ്ടു തവണയാണ് റഫറിക്കു ചുവപ്പുകാർഡ് പുറത്തെടുക്കേണ്ടിവന്നു. ഒപ്പം ഒമ്പത് മഞ്ഞക്കാർഡും. കോൽക്കത്തയ്ക്കെതിരേ 19 ഫൗളുകളും ഗോവയ്ക്ക് എതിരെ 15 ഫൗളുകളും റഫറി രേഖപ്പെടുത്തി. ആദ്യം കോൽക്കത്തയുടെ സ്റ്റീഫൻ പിയേഴ്സണ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി. അധികം വൈകാതെ ഗോവയുടെ സഞ്ജയ് ബാൽമുച്ചു രണ്ടാം മഞ്ഞക്കാർഡും വാങ്ങി മാർച്ചിംഗ് ഓർഡർ ലഭിച്ചു. ഇതോടെ ഇരു ടീമിനും പത്തുപേരുമായി കളി പൂർത്തിയാക്കേണ്ടിവന്നു.

നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും മൂന്നു സമനിലയും അടക്കം കോൽക്കത്ത ആറ് പോയിന്റോടെ മൂന്നാം സ്‌ഥാനത്തു നിൽക്കുന്നു. ഗോവ ആദ്യ പോയിന്റ് നേടിയെങ്കിലും അവസാന സ്‌ഥാനത്തു തന്നെ തുടർന്നു.


കോൽക്കത്തയ്ക്ക് അനുകൂലമായി കിട്ടിയ ഫ്രീകിക്കാണ് ഗോളിനു വഴി മരുന്നിട്ടത്. ഹാവിയർ ലാറയുടെ മനോഹരമായ കിക്ക് ബോക്സിനകത്ത് ഇയാൻ ഹ്യൂമിലേക്ക്. ഹ്യൂമിന്റെ ഹെഡർ ക്ലിയർ ചെയ്യാൻ രാജു ഗെയ്ക്ക് വാദിന്റെ ശ്രമം ചെന്നെത്തിയത് സമീഗ് ഡ്യൂറ്റിയിലേക്ക്. പന്ത് നിലം തൊടും മുൻപെ സമീഗ് ഡ്യൂറ്റി ഫുൾ വോളിയിലൂടെ വലകുലുക്കി.

തിരിച്ചടിക്കാൻ ഗോവ പൊരുതിക്കൊണ്ടിരുന്നു. എന്നാൽ ഒന്നും ഫലം കണ്ടില്ല. രണ്ടാം പകുതി കളി കൂടുതൽ പരുക്കനായി. ഈ പകുതിയിലാണ് രണ്ടു പേർക്കു മാർച്ചിംഗ് ഓർഡർ കിട്ടിയത്.

പിയേഴ്സൺ പുറത്തായി പത്തുപേരായി ചുരുങ്ങിയെങ്കിലും കോൽക്കത്തയുടെ പോരാട്ടവീര്യത്തിനു മുന്നിൽ ഗോവയുടെ മുൻനിര പതറി. കോൽക്കത്ത ആക്രമണം ശക്‌തമാക്കുകയും ചെയ്തു.

76–ാം മിനിറ്റിൽ ജോഫ്ര എടുത്ത കോർണറിൽ ബോർഹ ഫെർണാണ്ടസ് ബോക്സിനകത്തുവെച്ച് പന്ത് കൈ കൊണ്ടു തടഞ്ഞതിനു ഗോവയ്ക്ക് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ജോഫ്ര വലകുലുക്കി (11).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.