റഷ്യൻ സംഘം റിയോയിൽ
റഷ്യൻ സംഘം റിയോയിൽ
Friday, July 29, 2016 1:01 PM IST
റിയോ ഡി ഷാനെറോ: ഉത്തേജക വിവാദത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള ആദ്യ സംഘം റിയോയിലെത്തി. മോസ്കോയിൽ ആവേശകരമായി യാത്രയയപ്പാണ് റഷ്യൻ ഒളിമ്പിക് അസോസിയേഷനും സർക്കാരും നൽകിയത്. റഷ്യൻ താരങ്ങൾകുറഞ്ഞത് ഒളിമ്പിക്സിന് പതിവുള്ള ശോഭ നഷ്‌ടമാകുമെന്ന് റഷ്യൻ ചടങ്ങിൽ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പറഞ്ഞു. ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടർന്ന് റഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന ആവശ്യം ഐഎഎഎഫ് തള്ളിയ സാഹചര്യത്തിലാണ് ഈ പ്രതികരണം. അടുത്ത മാസം അഞ്ചിന് റിയോ ഡി ഷാനെറോയിൽ ആരംഭിക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽനിന്ന് ഇതിനകം 108 റഷ്യൻ കായികതാരങ്ങളെ വിലക്കിക്കഴിഞ്ഞു. 68 പേരുള്ള അത്ലറ്റിക് ടീമിലെ 67 പേരും ഇതിൽ ഉൾപ്പെടുന്നു.


എന്നാൽ, റഷ്യൻ അത്ലറ്റുകളെ ലക്ഷ്യമിട്ടു നടത്തിയ ബോധപൂർവമായ പ്രചാരണത്തിന്റെ ഫലമാണ് ഈ നടപടിയെന്നാണ് പുടിൻ പറയുന്നത്. റഷ്യക്കാരുമായി മത്സരിക്കാതെ മറ്റുള്ളവർ നേടുന്ന മെഡലുകൾക്ക് മൂല്യവും കുറവായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എഴുപതംഗ റഷ്യൻ സംഘമാണ് ഇപ്പോൾ റിയോയിലെത്തിയിരിക്കുന്നത്. വോളിബോൾ, ഹാൻഡ്ബോൾ, ബോക്സിംഗ്, സിങ്ക്രണൈസ്ഡ് നീന്തൽ്, ടേബിൾ ടെന്നീസ് ടീമംഗങ്ങളാണിവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.