വിൻഡീസിനു ബാറ്റിംഗ് തകർച്ച
വിൻഡീസിനു ബാറ്റിംഗ് തകർച്ച
Saturday, July 23, 2016 12:12 PM IST
ആന്റിഗ്വ: ഇന്ത്യ മുന്നോട്ടുവച്ച റൺമല കയറാൻ വെസ്റ്റ് ഇൻഡീസ് പാടുപെടുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 566 റൺസിനു ഡിക്ലയർ ചെയ്തിരുന്നു. നായകൻ വിരാട് കോഹ് ലി (200), രവിചന്ദ്രൻ അശ്വിൻ (113), ശിഖർ ധവാൻ (84), അമിത് മിശ്ര (53), വൃദ്ധിമാൻ സാഹ (40) എന്നിവരുടെ മികവാണ് ഇന്ത്യക്കു വൻ സ്കോർ നൽകിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് തകർച്ചയെ നേരിടുകയാണ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ വിൻഡീസ് ഏഴിന് 144 എന്ന നിലയിലാണ്.

കോഹ്ലി പുറത്തായശേഷം അശ്വിൻ സാഹയ്ക്കൊപ്പം ആറാം വിക്കറ്റ് സഖ്യത്തിൽ 71 റൺസെടുത്തു. അശ്വിൻ–മിശ്ര ഏഴാം വിക്കറ്റ് കൂട്ടുകെട്ട്51 റൺസെടുത്തു. 253 പന്തിൽ 113 റൺസെടുത്ത അശ്വിൻ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റെ പന്തിൽ ഗബ്രിയേലിനു ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 12 ഫോറുകളാണ് അശ്വിൻ പായിച്ചത്. ഷാമിയും മിശ്രയും ചേർന്നു സ്‌ഥാപിച്ച 40 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ വൻ സ്കോറിലെത്തിച്ചത്. 53 റൺസിൽ മിശ്ര പുറത്തായതോടെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മൂന്നാം ദിനം തലേന്നത്തെ സ്കോറായ ഒന്നിന് 31 റൺസ് എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ വിൻഡീസിനു മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല. തലേന്ന് രജേന്ദ്ര ചന്ദ്രിക (16)യുടെ വിക്കറ്റാണ് വിൻഡീസിനു നഷ്‌ടമായത്.


മുഹമ്മദ് ഷാമിയുടെ പന്തിൽ വൃദ്ധിമാൻ സാഹ ക്യാച്ചെടുക്കുകയായിരുന്നു. ആതിഥേയരുടെ സ്കോർ 68ലെത്തിയപ്പോൾ ദേവേന്ദ്ര ബിഷു (12) നഷ്‌ടമായി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ബിഷുവും ക്രെയ്ഗ് ബ്രാത്വെയ്റ്റും 38 റൺസാണ് നേടിയത്. അമിത് മിശ്രയുടെ പന്തിൽ സാഹയ്ക്കു സ്റ്റംപ് ചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.