എഫ്സി ഗോവയുടെ പിഴ വെട്ടിക്കുറച്ചു
എഫ്സി ഗോവയുടെ പിഴ വെട്ടിക്കുറച്ചു
Friday, July 22, 2016 11:51 AM IST
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീം ഗോവ എഫ്സിക്ക് വിധിച്ച പിഴ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആറു കോടിയായി കുറച്ചു. അതോടൊപ്പം ടീം ഉടമകളുടെ വിലക്കും നീക്കി. ചെന്നൈയിൻ എഫ്സിക്കെതിരേ നടന്ന കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ തോറ്റതിനു ശേഷം ഗോവൻ താരങ്ങൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതേത്തുടർന്ന് ഐഎസ്എൽ അച്ചടക്ക സമിതി എഫ്സി ഗോവ ടീമിന് 15 പോയിന്റ് ഫൈൻ വിധിക്കുകയായിരുന്നു. ഇതിൻ പ്രകാരം സീക്കോ പരിശീലകനായ ഗോവൻ ടീം 10 കോടി രൂപയായിരുന്നു പിഴയായി അടയ്ക്കേണ്ടിയിരുന്നത്. ടീമിനൊപ്പം സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ടീമുടമകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എഫ്സി ഗോവയുടെ ഉടമകളായ ദത്തരാജ് സാൽഗോൽക്കറിനു മൂന്നു വർഷവും ശ്രീനിവാസ് ഡെംപോയ്ക്ക് രണ്ടു വർഷവുമാണ് വിലക്കേർപ്പെടുത്തിയത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ അപ്പീലിലാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ക്ഷിതിജ് വ്യാസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജൂലൈ 14ന് പ്രഖ്യാപിക്കുമെന്നു കരുതിയ വിധി ഒരാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപിക്കുന്നത്. ഗോവൻ ടീമിന്റെ ഉടമകളും എലാനോയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. പിഴയായ ആറുകോടി രൂപ സ്റ്റേഡിയങ്ങളുടെ പുൽത്തകിടിയുടെ നവീകരണത്തിനായി ഉപയോഗിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.