ന്യൂഡൽഹി: ജസ്റ്റീസ് ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണ മെന്നുള്ള സുപ്രീം കോടതിയുടെ നിർദേശം ബിസിസിഐക്കു കിട്ടിയ വലിയ അടിയായി കരുതാം. ഇതു നടപ്പാക്കുകയല്ലാതെ ബിസിസഐയുടെ മുന്നിൽ മറ്റു മാർഗങ്ങളില്ല.
ഒരു സംസ്ഥാനത്തിനു ഒരു വോട്ടെന്ന ശിപാർശയെ ബിസിസിഐ ശക്തമായി എതിർത്തെങ്കിലും കോടതി വാദം അംഗീകരിച്ചില്ല. എന്നാൽ, മഹാരാഷ്്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് ഒന്നിലേറെ ക്രിക്കറ്റ് അസോസിയേഷനുകളുള്ളതു പരിഗണിച്ച കോടതി, ഈ സംസ്ഥാനങ്ങളിലെ ഓരോ ക്രിക്കറ്റ് അസോസിയേഷനുകളും ഒന്നിടവിട്ട് വോട്ടവകാശം വിനിയോഗിക്കാവുന്നതാണെന്നു വ്യക്തമാക്കി.
ഒരംഗത്തിന് ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് അസോസിയേഷനുകളിൽ ഒരു പദവി മാത്രമേ പാടുള്ളൂ. ക്രിക്കറ്റ് അസോസിയേഷനുകളിൽ ഭാരവാഹിയായ ഒരാൾക്കു ബിസിസിഐയുടെ പദവികളിൽ തുടരാനാവില്ല. 70 വയസിന് മുകളിൽ പ്രായമുള്ളവർ ഭരണസമിതിയിൽ അംഗങ്ങളാകരുത്. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ബിസിസിഐയുടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാകും.
അതുപോലെ ഇരട്ടപ്പദവികളുടെ പരിധിയിൽ വരുന്നതും ഈ നിർദേശം നടപ്പിലാകുന്നതോടെ ചോദ്യം ചെയ്യപ്പെടും.
കൂടാതെ, ബിസിസിഐ ഭരണസമിതിയിലേക്കു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിലെ നാമനിർദേശം ചെയ്യുന്ന ആൾ കൂടി അംഗമാകും. സിഎജി പ്രതിനിധി എത്തുന്നതോടെ ബിസിസിഐയിലെ മറ്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളെല്ലാം പിരിച്ചുവിടണം. ഫ്രാഞ്ചൈസി അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തണോയെന്ന കാര്യത്തിലും ബോർഡിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ബിസിസിഐയിൽ കളിക്കാരുടെ അസോസിയേഷൻ വേണമെന്ന ശിപാർശയും കോടതി അംഗീകരിച്ചു. ഇതിനുള്ള സാമ്പത്തിക വിനിയോഗം ഏതു രീതിയിലെന്നതു സംബന്ധിച്ച് ബോർഡിന് തീരുമാനമെടുക്കാം.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിൽനിന്നു മന്ത്രിമാരെ അകറ്റി നിർത്തുക, ഭരണാധികാരികൾക്കു പ്രായപരിധിയും കാലപരിധിയും നിർബന്ധമാക്കുക, വാതുവയ്പ് നിയമവിധേയമാക്കുക, 70 വയസു കഴിഞ്ഞവരെ ഭരണത്തിലുൾപ്പെടുത്തരുത്,
ഒരു സംസ്ഥാനത്തു നിന്ന് വോട്ടിംഗ് അവകാശമുള്ള ഒരു അസോസിയേഷൻ മാത്രമേ ഉണ്ടാകാവൂ. സ്ഥാപനങ്ങൾക്കും നഗരകേന്ദ്രീകൃത യൂണിറ്റുകൾക്കും പ്രത്യേകമായ വോട്ടവകാശം ഉണ്ടാവരുത്, ഭരണ സംവിധാനത്തിൽ കാലാനുസൃതമായ അഴിച്ചുപണി അനിവാര്യമാക്കണം, ഒമ്പതംഗ ഉന്നതാധികാര സമിതിയാവണം ബോർഡിന്റെ കാര്യങ്ങൾ നിയന്ത്രിക്കേണ്ടത്, ദൈനംദിന ഭരണനടത്തിപ്പിനു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കണം, ബോർഡിന്റെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാൻ ബോർഡിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം, മൂന്നു തവണയിൽ കൂടുതൽ ബോർഡ് അംഗങ്ങൾ ഭരണത്തിൽ ഉണ്ടാവരുത്, പ്രസിഡന്റിന് മൂന്നു വർഷം വീതമുള്ള രണ്ടു ടേം വരെ ഭരണത്തിലിരിക്കാം, മറ്റുള്ളവർക്ക് മൂന്നു ടേം അനുവദിക്കാം, എല്ലാ ഭാരവാഹികൾക്കും ഭരണതലപ്പത്തെ ഓരോ കാലഘട്ടത്തിനും ഇടവേള അനിവാര്യമാക്കണം തുടങ്ങിയ നിർദേശങ്ങൾ ജസ്റ്റീസ് ലോധ സമിതി നിർദേശിച്ചിരുന്നു.
സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.