ഇബ്ര വിരമിക്കുന്നു
ഇബ്ര വിരമിക്കുന്നു
Tuesday, June 21, 2016 12:23 PM IST
പാരീസ്: ഇത്തവണത്തെ യൂറോകപ്പിനു ശേഷം സ്വീഡൻ ഫുട്ബോൾ താരവും മുൻനിര കളിക്കാരനുമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിടവാങ്ങുമെന്നു പ്രഖ്യാപിച്ചു. യൂറോ കപ്പിനു ശേഷമായിരിക്കും ഇബ്രയുടെ വിരമിക്കൽ.

ഗ്രൂപ്പ് ഇയിൽ ബുധനാഴ്ച ബെൽജിയവുമായിട്ടാണ് സ്വീഡന്റെ അവസാനത്തെ ലീഗ് മത്സരം. ഒരുപക്ഷേ, ഇതായിരിക്കും ഇബ്രയുടെ അവസാന മത്സരം. മികച്ച ടീമായ ബെൽജിയത്തോടു മികച്ച വിജയം നേടിയാൽ മാത്രമേ സ്വീഡൻ നോക്കൗട്ടിലെത്തൂ.

ഫുട്ബോൾ മത്സരത്തിലൂടെ തന്റെ രാജ്യമായ സ്വീഡന്റെ കൊടി ഉയർത്താനുള്ള സാഹചര്യം ലഭിച്ചതിൽ അങ്ങേയറ്റത്തെ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ടെന്ന് ഇബ്രാഹിമോവിച്ച് പറഞ്ഞു.

സ്വീഡനുവേണ്ടി 62 അന്താരാഷ്ട്ര ഗോൾ നേടിയ ഇബ്രാഹിമോവിച്ച് നിലവിൽ പാരീസ് സാൻ ഷർമെയ്ൻ താരമാണ്. സ്വീഡനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും മറ്റാരുമല്ല. 116 മത്സരങ്ങൾ സ്വീഡനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര ആന്ദ്രെ സ്വെൻസണിനു(148) താഴെ രണ്ടാമതാണ്.


34 കാരനായ ഇബ്രാഹിമോവിച്ചിന്റെ പ്രതിഫലം 18 മില്യൻ യൂറോയാണ്. സ്വീഡന്റെ ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ സീസണിൽ ഇബ്ര മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമെന്നു റിപ്പോർട്ടുകളുണ്ട്. ലോകത്തെ മികച്ച സ്ട്രൈക്കർമാരിലൊരാളായാണ് ഇബ്ര വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം നടക്കുന്ന ഒളിമ്പിക്സിൽ ഇബ്ര കളിക്കുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.