ക്രിക്കറ്റ് താരം അറസ്റ്റിലായെന്ന വാർത്ത വ്യാജമെന്നു വിദേശകാര്യ മന്ത്രാലയം
Sunday, June 19, 2016 11:15 AM IST
ഹരാരെ: ഇന്ത്യൻ ക്രിക്കറ്റ് താരം സിംബാബ്വേയിൽ പീഡനക്കേസിൽ അറസ്റ്റിലായെന്ന വാർത്ത വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. സിംബാബ്വേ നയതന്ത്ര പ്രതിനിധിയുമായി ഇതു സംബന്ധിച്ച് സംസാരിച്ചുവെന്നും വാർത്ത വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് അറിയിച്ചു. ഇന്ത്യ–സിംബാബ്വേ പര്യടനത്തിലെ സ്പോൺസർമാരിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്‌തമാക്കി. എന്നാൽ, ഇയാൾ കുറ്റം നിഷേധിച്ചെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്താൻ തയാറാണെന്ന് അറിയിച്ചതായും വിവരമുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരംഗം മാനഭംഗക്കുറ്റത്തിന് അറസ്റ്റിലായതായി ന്യൂ സിംബാബ്വേ എന്ന വെബ്പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. വെബ് പോർട്ടലിന്റെ റിപ്പോർട്ട് തെറ്റാണെന്നും ഇന്ത്യൻ ടീമിലെ ഒരു കളിക്കാരനെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇന്ത്യയുടെ ആഫ്രിക്കൻ രാജ്യങ്ങളിലെ അംബാസഡർ ആർ. മസാകുയി വ്യക്‌തമാക്കി.


ഇന്ത്യൻ ടീം അംഗങ്ങൾ താമസിക്കുന്ന ഹരാരെയിലെ മൈക്കൽസ് ഹോട്ടലിലെ അന്തേവാസിയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ് എന്നായിരുന്നു വാർത്ത. സംഭവം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ചാരിറ്റി ചരംബ സ്‌ഥിരീകരിച്ചതായും വെബ്പോർട്ടൽ പറയുന്നു. മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഹോട്ടൽ ലോബിയിലൂടെ നടക്കുകയായിരുന്ന തന്നെ കളിക്കാരിൽ ഒരാൾ മദ്യപിക്കാൻ ക്ഷണിച്ചു. മുറിയിൽ എത്തിയ താൻ ബോധം വരുമ്പോൾ വസ്ത്രങ്ങളെല്ലാം കീറിയ നിലയിലായിരുന്നുവെന്നും ഇവർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.