അട്ടിമറിവീരൻ ഫൈനലിൽ തോറ്റു
അട്ടിമറിവീരൻ ഫൈനലിൽ തോറ്റു
Sunday, June 19, 2016 11:15 AM IST
ഹാലെ: ലോക മൂന്നാം നമ്പർ ടെന്നീസ് താരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറെ അട്ടിമറിച്ച് ഹാലെ ഗെരി വെബ്ബർ ഓപ്പൺ ഫൈനലിലെത്തിയ ജർമനിയുടെ പത്തൊമ്പതുകാരൻ അലക്സാണ്ടർ സെവ്റേവ് പോരാടി കീഴടങ്ങി. കലാശപോരിൽ സ്വന്തം നാട്ടുകാരൻ ഫ്ളോറിൻ മെയറോട് സെവ്റേവ് അടിയറവ് പറഞ്ഞു. 6–2, 5–7, 6–3നായിരുന്നു മെയറുടെ ജയം. സെമി ഫൈനലിൽ ഫെഡററെ 7–6 (7–4), 5–7, 6–3ന് കീഴടക്കിയാണ് ലോക റാങ്കിംഗിൽ 38–ാം സ്‌ഥാനത്തുള്ള സെവ്റേവ് ഫൈനലിലെത്തിയത്. സെവ്റേവിന്റെ ഈ ചെറിയ കരിയറിൽ നേടുന്ന ഏറ്റവും വലിയ ജയമായിരുന്നു ഫെഡററിനെതിരെ നേടിയത്. ഡൊമിനിക് തിയമിനെ 6–3, 6–4 തോൽപ്പിച്ചാണ് മെയർ അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്.


റാങ്കിംഗിൽ 192–ാം സ്‌ഥാനത്താണ് മെയർ. ടൂർണമെന്റിന്റെ 24 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് റാങ്കിൽ വളരെ താഴെയുള്ള ഒരാൾ ചാമ്പ്യനാകുന്നത്. മെയറുടെ രണ്ടാമത്തെ പ്രധാന കിരീടമാണിത്. ഇതിനു മുമ്പ് 2013ൽ ബുച്ചാറസ്റ്റിൽ കിരീടം നേടിയിരുന്നു.

ലോക മൂന്നാം നമ്പർ ഫെഡറർ പത്ത് വർഷത്തിനുശേഷം ഒരു കൗമാരക്കാരനിൽനിന്നു നേരിടുന്ന ആദ്യ തോൽവിയായിരുന്നു. ഇതിനു മുമ്പ് 2006ൽ സിൻസിനാറ്റിൽ ആൻഡി മുറെയോടാണ് പരാജയപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.