മെയ്മോനും മരിയയ്ക്കും ഷഹർബാനയ്ക്കും സ്വർണം
മെയ്മോനും മരിയയ്ക്കും ഷഹർബാനയ്ക്കും സ്വർണം
Wednesday, May 4, 2016 11:58 AM IST
ബാംഗളൂർ: ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക്സിൽ രണ്ടാം ദിനം കേരളത്തിനു സ്വന്തം. മൂന്നു സ്വർണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും നേടിയ കേരളം ഒന്നാം സ്‌ഥാനത്തെത്തി. 90 പോയിന്റാണ് കേരളത്തിന് ഇപ്പോഴുള്ളത്. ഇന്നലെ സെക്കൻഡിന്റെ നൂറിലൊരംശത്തിൽ കേരളത്തിന്റെ മെയ്മോൻ പൗലോസിന് 110 മീറ്റർ ഹർഡിൽസിൽ ലോക ജൂണിയർ മീറ്റിൽ പങ്കെടുക്കാനുള്ള അവസരം നഷ്‌ടമായി. 14.21 സെക്കൻഡിലാണ് മെയ്മോൻ 110 മീറ്റർ കടമ്പ കടന്നത്. 14.20 സെക്കൻഡാണ് ലോക മീറ്റിൽ പങ്കെടുക്കാനുള്ള യോഗ്യതാ മാർക്ക്. ചൈനയിൽ രണ്ടു വർഷം മുമ്പ് നടന്ന യൂത്ത് ഒളിമ്പിക് ഗെയിംസിൽ മെയ്മോൻ നാലാം സ്‌ഥാനത്തെത്തിയിരുന്നു.

വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഡൈബി സെബാസ്റ്റ്യന് വെള്ളിയാണു ലഭിച്ചത്. ഈയിനത്തിൽ മഹാരാഷ്്ട്രയുടെ അങ്കിത ഗോസ്വാമിക്കാണ് സ്വർണം. ഏവരും പ്രതീക്ഷിച്ച പോലെ പെൺകുട്ടികളുടെ പോൾവോൾട്ടിൽ പാലാ ദംപ്സ് അക്കാഡമിയിലെ മരിയ ജയ്സൺ സ്വർണം നേടി. അതേസമയം, ഈയിനത്തിൽ മത്സരിച്ച കേരളത്തിന്റെ തന്നെ ഷാനി ഷാജി ആദ്യ ശ്രമത്തിനിടെ കാൽവഴുതി പരിക്കേറ്റു. ഷാനിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികളുടെ 400 മീറ്ററിൽ പി.ടി. ഉഷയുടെ ശിഷ്യ ഷഹർബാന സിദ്ദിഖ് സ്വർണം നേടി. 56.30 സെക്കൻഡിലാണ് ഷഹർബാന 100 മീറ്റർ ഫിനിഷ് ചെയ്തത്. അതേസമയം, സ്വർണം പ്രതീക്ഷിച്ച ആൺ,പെൺ റിലേയിൽ കേരളം വെള്ളിയിലൊതുങ്ങി. തമിഴ്നാടിനാണ് സ്വർണം. ലോംഗ് ജംപിൽ ശ്രീശങ്കറിലൂടെയും 10000 മീറ്ററിൽ കെ.ടി. നീനയിലൂടെയും കേരളം വെള്ളി സ്വന്തമാക്കി. 400 മീറ്റിറിൽ ലിനറ്റ് ജോർജിനു വെങ്കലവും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.