കോഹ്ലിക്കും ടിന്റുവിനും ഖേൽരത്ന നാമനിർദേശം
കോഹ്ലിക്കും ടിന്റുവിനും ഖേൽരത്ന നാമനിർദേശം
Tuesday, May 3, 2016 12:42 PM IST
ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്ലിയെ രാജ്യത്തെ പരമോന്നത കായിക അവാർഡായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനു ബിസിസിഐ ശിപാർശ ചെയ്തു. ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട അത്ലറ്റ് ടിന്റു ലൂക്കയെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും നാമനിർദേശം ചെയ്തു.

നാലു വർഷത്തിന് ശേഷമാണ് രാജ്യത്തെ പരമോന്നത സ്പോർട്സ് ബഹുമതിയായ ഖേൽരത്നയ്ക്ക് വേണ്ടി ബിസിസിഐ ഒരു താരത്തെ ശിപാർശ ചെയ്യുന്നത്. ബാറ്റ്സ്മാൻ അജിങ്ക്യ രഹാനയെ അർജുന അവാർഡിനും ബിസിസിഐ ശിപാർശ ചെയ്തു. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജീതു റായ്, സ്്ക്വാഷ് താരം ദീപിക പള്ളിക്കൽ, ഗോൾഫ് താരം അനിർബൻ ലാഹിരി, എന്നിവരാണ് ഖേൽരത്നയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട മറ്റ് താരങ്ങൾ.

2012–ൽ രാഹുൽ ദ്രാവിഡാണ് ഒടുവിൽ ഖേൽരത്ന പുരസ്കാരത്തിന് ശിപാർശ ചെയ്യപ്പെട്ട ഇന്ത്യൻ താരം. എന്നാൽ ലണ്ടൻ ഒളിമ്പിക്സിൽ മെഡൽ നേടിയ യോഗേശ്വർ ദത്തിനും ഷൂട്ടർ വിജയ് കുമാറിനുമാണ് കേന്ദ്ര സർക്കാർ പുരസ്കാരങ്ങൾ നൽകിയത്. പിന്നീട് 2013–ൽ ദ്രാവിഡിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. സച്ചിൻ തെണ്ടുൽക്കർ (1997–98), ഏകദിന ക്യാപ്റ്റൻ എം.എസ്. ധോണി (2007) എന്നിവർക്ക് മാത്രമാണ് ക്രിക്കറ്റിൽ നിന്നും ഖേൽരത്ന പുരസ്കാരം ലഭിച്ചിട്ടുള്ളത്.


2013–ൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് കോഹ്ലിക്ക് അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു. പുരസ്കാരങ്ങൾക്കായി ബിസിസിഐയുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര കായിക മന്ത്രാലയം സ്‌ഥിരീകരിച്ചു. കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്നു രോഹിത് ശർമയ്ക്കാണ് അർജുന അവാർഡ് ലഭിച്ചത്. മലയാളി അത്ലറ്റ് ഒ.പി.ജയ്ഷയ്ക്കും ഇത്തവണ അർജുന പുരസ്കാരം ലഭിക്കുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.