അവസാന പന്തില്‍ ഓസ്ട്രേലിയന്‍ ജയം
അവസാന പന്തില്‍ ഓസ്ട്രേലിയന്‍ ജയം
Monday, March 7, 2016 12:14 AM IST
ജോഹന്നസ്ബര്‍ഗ്: അവസാനനിമിഷം വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഓസ്ട്രേലിയയ്ക്കു അഞ്ചുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സായിരുന്നു കങ്കാരുക്കള്‍ക്ക് വേണ്ടിയിരുന്നത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴിന് 204, ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ചിന് 205. 40 പന്തില്‍ 77 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെയും ഗ്ളെന്‍ മാക്സ്വെല്ലിന്റെയും (43 പന്തില്‍ 75) കൂട്ടുകെട്ടാണ് അസാധ്യമെന്നു കരുതിയ ജയം കങ്കാരുക്കള്‍ക്ക് സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 161 റണ്‍സാണ്. ട്വന്റി-20 ചരിത്രത്തിലെ റിക്കാര്‍ഡാണിത്. ഇതോടെ പരമ്പര 1-1 എന്നനിലയിലായി. ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി ഫഫ് ഡുപ്ളിസിസ് 41 പന്തില്‍ 79 റണ്‍സെടുത്ത് ടോപ്സ്കോററായി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം മത്സരത്തിലും എ.ബി. ഡിവില്യേഴ്സിനെ തുടക്കത്തിലെ നഷ്ടപ്പെട്ടു. ഒന്‍പതു പന്തില്‍ 13 റണ്‍സായിരുന്നു വെടിക്കെട്ടുവീരന്റെ സമ്പാദ്യം. ജോണ്‍ ഹെയ്സ്റ്റിംഗിനാണ് വിക്കറ്റ്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഫഫ് ഡുപ്ളിസിസ് തുടക്കംമുതല്‍ ആക്രമണ മൂഡിലായിരുന്നു. ക്വന്റണ്‍ ഡികോക്ക് ക്ളാസിക് ഷോട്ടുകളുമായി ഒപ്പം ചേര്‍ന്നതോടെ റണ്ണൊഴുകാന്‍ തുടങ്ങി.


160-170 റണ്‍സിലെത്തിയേക്കുമെന്ന സ്ഥിതിയില്‍ നില്‍ക്കെയാണ് ഡുപ്ളിസിസ് ആഞ്ഞടിക്കുന്നത്. ഇതിനിടെ ഡേവിഡ് മില്ലര്‍ക്കൊപ്പം (16 പന്തില്‍ 33) സ്കോറിംഗിന്റെ വേഗം കൂട്ടി. 15-ാം ഓവറിലാണ് മില്ലര്‍ പുറത്താകുന്നത്. സ്കോര്‍ബോര്‍ഡില്‍ അപ്പോള്‍ 142 റണ്‍സ്. അവസാന മൂന്നോവറില്‍ ഡുപ്ളിസിസ് ആഞ്ഞടിച്ചതോടെ സ്കോര്‍ അതിവേഗം ഉയര്‍ന്നു. ഹെയ്ല്‍സ്വുഡ് എറിഞ്ഞ 18-ാം ഓവറില്‍ പിറന്നത് 12 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ ഫോക്നര്‍ ക്രിസ് മോറിസിനെ വീഴ്ത്തിയെങ്കിലും 13 റണ്‍സ് വഴങ്ങേണ്ടിവന്നു. അവസാന ഓവറിലായിരുന്നു വെടിക്കെട്ടിന്റെ കലാശക്കൊട്ട്. ഹേസ്റിംഗ്സായിരുന്നു നിര്‍ഭാഗ്യവാനായ ബൌളര്‍. 26 റണ്‍സാണ് അവസാന ഓവറില്‍ പിറന്നത്. 4, 6, 6, 4, വിക്കറ്റ്, 6 എന്നിങ്ങനെയായിരുന്നു. ആരോണ്‍ ഫിഞ്ച് (2), സ്റീവ് സ്മിത്ത് (19), ഷെയ്ന്‍ വാട്സണ്‍ (9) എന്നിവര്‍ തുടക്കത്തിലേ പുറത്തായശേഷമായിരുന്നു വാര്‍ണറിന്റെയും മാക്സ്വെല്ലിന്റെയും വെടിക്കെട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.