പട്ടണത്തില്‍ ഫൈനല്‍
പട്ടണത്തില്‍ ഫൈനല്‍
Sunday, February 14, 2016 12:54 AM IST
വിശാഖപട്ടണം: പൂന സ്വന്തമാക്കിയ ലങ്കയും ധോണിയും കൂട്ടരും റാഞ്ചിയെടുത്ത റാഞ്ചിയും പിന്നിട്ട് ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയിലെ ‘ഫൈനല്‍’ ഇന്ന് വിശാഖപട്ടണത്ത്. ഇന്നൂ ജയിക്കുന്നവര്‍ക്ക് പരമ്പരയും ട്വന്റി-20 റാങ്കിംഗിലെ ഒന്നാം സ്ഥാനവും സ്വന്തം. രാത്രി 7.30നാണു മത്സരം.

കുറേ പുതുമുഖങ്ങളുമായെത്തിയ ലങ്ക ആദ്യമത്സരത്തില്‍ മികച്ച പ്രകടനമാണു നടത്തിയത്; പ്രത്യേകിച്ച് ബൌളര്‍മാര്‍. എക്സ്പ്രസ് ബൌളര്‍ ദുഷ്മന്ത ചമീര രണ്ടു കളികളിലും ബാറ്റ്സ്മാന്മാരെ വെള്ളംകുടിപ്പിച്ചു. കശുന്‍ രജിതയും ദസുന്‍ ഷനകയും ഭാവി വാഗ്ദാനങ്ങളാണെന്നു തെളിയിക്കുകയും ചെയ്തു. എന്നാല്‍ ബാറ്റിംഗില്‍ ലങ്കന്‍ വഴിക്കല്ല കാര്യങ്ങള്‍. തിലകരത്ന ദില്‍ഷന്‍ തിരിച്ചെത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ ട്രാക്കിലെത്തിയിട്ടില്ല. ഇന്ന് ലങ്കയെ അലട്ടുന്നതും ബാറ്റിംഗിലെ പ്രശ്നങ്ങളാകും. രണ്ടു കളിയിലും ചലനമുണ്ടാക്കാത്ത ഗുണതിലകയ്ക്കു പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിരോസന്‍ ദിക്വാല ടീമിലെത്തിയേക്കും.

പൂനയിലെ ഞെട്ടലില്‍നിന്നു വിമുക്തരായ ടീം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിലെ നിരാശ റാഞ്ചിയില്‍ മറികടക്കാന്‍ ബാറ്റ്സ്മാന്മാര്‍ക്കായി. പ്രത്യേകിച്ച്, ശിഖര്‍ ധവാന്‍. രോഹിതും രഹാനെയുമെല്ലാം ഉത്തരവാദിത്വം ചുമലിലേറ്റുന്നു. എന്നാല്‍, മധ്യനിര കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. തിരിച്ചുവരവില്‍ സ്വസ്ഥമായൊരു ഇന്നിംഗ്സ് കളിക്കാന്‍ യുവ്രാജിനായിട്ടില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ യുവിക്കു സ്ഥാനക്കയറ്റം നല്കിയേക്കുമെന്ന സൂചന ധോണി നല്കിയിട്ടുണ്ട്. ഓള്‍റൌണ്ടറുടെ റോളില്‍ ഹര്‍ദിക് പാണ്ഡെയില്‍നിന്നു കൂടുതല്‍ പ്രതീക്ഷിക്കാമെന്നു കഴിഞ്ഞ മത്സരങ്ങള്‍ തെളിയിക്കുന്നു.


ബൌളിംഗ് നിരയില്‍ ആശിഷ് നെഹ്റയും പുത്തന്‍ താരോദയം ജസ്പ്രീത് ബുംറെയും മികച്ച ഫോമിലാണ്. ഇന്ത്യന്‍ പിച്ചുകളിലെ രാജാക്കന്മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും പതിവുപോലെ ആധിപത്യം നിലനിര്‍ത്തുന്നു. ഇന്ത്യന്‍ നിരയില്‍ ഇന്ന് മാറ്റങ്ങളുണ്ടാകില്ല. റണ്ണൊഴുകുന്ന പിച്ചാണ് വിശാഖപട്ടണത്ത് ഒരുക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.