ഫുട്ബോളില്‍ പ്രതിഭകളുണ്ടാവാന്‍ ടെക്നിക്കല്‍ ഡയറക്ടര്‍മാര്‍ ആവശ്യം: ജെര്‍ഗ് നെഫെര്‍
Saturday, February 13, 2016 11:32 PM IST
കൊച്ചി: ടെക്നിക്കല്‍ ഡയറക്ടര്‍മാര്‍ ഫുട്ബാള്‍ മേഖലയുടെ വികസനത്തിലെ സുപ്രധാന ഘടകമാണെന്നു ഫിഫയുടെ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നിക്കല്‍ ഡെവലപ്മെന്റ് വിഭാഗം മേധാവി ജെര്‍ഗ് നെഫെര്‍. ഫിഫയുടെ റീജണല്‍ വികസന ഓഫീസും കേരള ഫുട്ബാള്‍ അസോസിയേഷനും ചേര്‍ന്ന് ടെക്നിക്കല്‍ ഡയറക്ടര്‍മാര്‍ക്കായി കൊച്ചിയില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ പരിശീലന കോഴ്സില്‍ പങ്കെടുത്തവര്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫുട്ബോളില്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ടെക്നിക്കല്‍ ഡയറക്ടര്‍മാര്‍ അനിവാര്യമാണ്. പരിശീലകര്‍ക്കാവശ്യമായ നിര്‍ദേശം കൊടുക്കുക, കളിക്കാരുടെ കായികക്ഷമത, പരിശീലനം, ഓരോ രാജ്യത്തിന്റെയും പ്രത്യേകത അനുസരിച്ച് തന്ത്രങ്ങള്‍ മെനയല്‍ തുടങ്ങിയ കാര്യങ്ങളിലാണ് ടെക്നിക്കല്‍ ഡയറക്ടര്‍മാര്‍ക്ക് പങ്ക് വഹിക്കാനുള്ളത്. ഇന്ത്യയിലും ടെക്നിക്കല്‍ ഡയറക്ടര്‍മാരെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്നിക്കല്‍ ഡയറക്ടര്‍മാര്‍ ഇല്ലാതെ ഇനി ഫുട്ബാള്‍ വളര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ടെക്നിക്കല്‍ ഡയറക്ടര്‍മാരെ നിയമിക്കാന്‍ പ്രമുഖ ക്ളബ്ബുകളോട് ആവശ്യപ്പെട്ടിട്ടുണ്െടങ്കിലും നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ജനറല്‍ സെക്രട്ടറി കുശാല്‍ കുമാര്‍ ദാസ് പറഞ്ഞു.


ദക്ഷിണ, മധ്യ ഏഷ്യയിലെ ഏഴു രാജ്യങ്ങളില്‍ നിന്നായി 12 പേര്‍ കോഴ്സില്‍ പങ്കെടുത്തു. ജെര്‍ഗ് നെഫെറുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ ഇന്ത്യയില്‍നിന്ന് അഞ്ചു പേര്‍ പങ്കെടുത്തു. മാലദ്വീപ്, ശ്രീലങ്ക, തുര്‍ക്മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ അംഗങ്ങളാണ് കോഴ്സില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് കേരളത്തിന് പുറമെ ഗോവ, ബംഗാള്‍, മിസോറം, ആസം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങളും കോഴ്സിന്റെ ഭാഗമായി.

ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എഐഎഫ്എഫ് വൈസ് പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, ദക്ഷിണ, മധ്യ ഏഷ്യയിലെ ഫിഫയുടെ റീജണല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ഡോ. ഷാജി പ്രഭാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.