പാരനന്‍സ് - യുക്രെയിന്‍ സമനില
പാരനന്‍സ് - യുക്രെയിന്‍ സമനില
Friday, February 12, 2016 11:07 PM IST
ജോസഫ് പ്രിയന്‍

കോഴിക്കോട്: ആവേശം അലതല്ലിയ നാഗ്ജി ടൂര്‍ണമെന്റിന്റെ ഏഴാം മത്സരത്തില്‍ ബ്രസീലിന്റെ അത്ലറ്റിക്കോ പാരനെന്‍സിനെ യുക്രെയിന്‍ ക്ളബായ എഫ്സി വോലിയന്‍ ലുട്സ്കിന്‍ സമനിലയില്‍ തളച്ചു. രണ്ട് വീതം ഗോള്‍ നേടിയാണ് ഇരുടീമുകളും തുല്യശക്തി തെളിയിച്ചത്.

ആദ്യ ഗോള്‍ നേടിയ ബ്രസീലിനെ പിന്നീട് 2-1 ന് പിന്നിലാക്കിയ യുക്രെയിന്‍ കളി ജയിച്ചുവെന്ന് തോന്നിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ യാഗോ സില്‍വയിലൂടെ ബ്രസീല്‍ അവസാന മിനിറ്റില്‍ സമനില ഗോള്‍ കണ്െടത്തി. 21-ാം മിനിറ്റിലാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്.

ബ്രസീല്‍ ഗോള്‍മുഖത്തേക്ക് യുക്രെയിന്‍ മികച്ചൊരു മുന്നേറ്റം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി മൈതാനമധ്യത്തില്‍ വച്ച് ബ്രസീലിന്റെ ഗുസ്താവോയ്ക്ക് പന്ത് ലഭിച്ചു.

ആ സമയത്ത് യുക്രെയിന്‍ പ്രതിരോധനിരക്കാരില്‍ ഒരാള്‍ പോലും പിന്‍നിരയിലുണ്ടായിരുന്നില്ല. ഓടിക്കയറിയ വെസ്ലിക്ക് ഗുസ്താവോ പന്ത് മറിച്ചു നല്‍കി. പെനാല്‍റ്റി ബോക്സിന് പുറത്തേക്ക് ഇറങ്ങിയ യുക്രെയിന്‍ ഗോളി ഷസ്റ്റ് ബോധനെ കബളിപ്പിച്ച് വെസ്ലി പതിയെ പന്ത് വലയിലേക്ക് തട്ടിയിട്ടു.

ഗോള്‍ വീണതോടെ യുക്രെയിന്‍ പ്രത്യാക്രമണം തുടങ്ങി. ഗോള്‍ വഴങ്ങി എട്ട് മിനിറ്റ് കഴിയുമ്പോഴേക്കും യുക്രെയിന്‍ ബ്രസീലിനു മറുപടി നല്‍കി. ഇടത്വശത്ത് നിന്ന് ജെര്‍മ്യൂക് എടുത്ത കോര്‍ണര്‍ കിക്ക് മെമസേവ് റെഡ്വാന്‍ ഹെഡ് ചെയ്തെങ്കിലും ബ്രസീല്‍ ഗോളി ലൂക്കാസ് മക്കാന്‍ തട്ടിയകറ്റി. തെറിച്ചുവീണ പന്ത് ഓടിക്കയറിയ ലോഗിനവ് സെര്‍ജി തകര്‍പ്പനൊരു ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി. ഇരു ടീമും ഒപ്പത്തിനൊപ്പം കത്തിക്കയറിയ പോരാട്ടമായിരുന്നു രണ്ടാം പകുതിയില്‍. തുടര്‍ച്ചയായി ഇരു ഗോള്‍മുഖത്തും ആക്രമണങ്ങളുടെ പൊടിപൂരമായിരുന്നു.

63ാം മിനിറ്റില്‍ യുക്രെയിന്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇടതുവശത്തു നിന്ന് ലോഗിനവ് സെര്‍ജി നല്‍കിയ കുറിയ പാസ് സ്വീകരിച്ച മെമസേവ് റെഡ്വാന്‍ അത്ലറ്റികോയുടെ ജോസ് ഇവാല്‍ഡോയെ സമര്‍ഥമായി കബളിപ്പിച്ച് ബ്രസീലിന്റെ വലകുലുക്കി. യുക്രെയിന്‍ നേടിയ രണ്ടുഗോളുകള്‍ക്കും പിന്നില്‍ ലോഗിനവ് സെര്‍ജിയുടേയും മെമസേവ് റെഡ്വാന്റേയും തന്ത്രങ്ങളായിരുന്നു. ആദ്യഗോള്‍ ലോഗിനവ് സെര്‍ജി നേടിയപ്പോള്‍ രണ്ടാം ഗോള്‍ മെമസേവ് റെഡ്വാനും നേടി. യുക്രെയിന്‍ മുന്നിലെത്തിയതോടെ ബ്രസീല്‍ ആക്രമിച്ചു കളിക്കാനാരംഭിച്ചു. പ്രതിരോധത്തിലേക്കു പിന്‍വലിയാതെ യുക്രെയിനും പ്രത്യാക്രമണം നടത്തിയതോടെ ഗാലറി ആവേശംകൊണ്ട് ഇളകിമറിഞ്ഞു.


ബ്രസീല്‍ ആരാധകര്‍ തിങ്ങിനിറഞ്ഞ ഗാലറി സമനിലഗോളിനായി ആര്‍ത്തുവിളിച്ചു. ഒടുവില്‍ ബ്രസീല്‍ പരാജയം മുന്നില്‍കണ്ട നിമിഷത്തിലാണ് പകരക്കാരനായി ഇറങ്ങിയ യാഗോ സില്‍വ ബ്രസീലിനായി സമനിലഗോള്‍ നേടുന്നത്. കളിയുടെ 90-ാം മിനിറ്റില്‍ വലിയൊരു നാണക്കേടില്‍നിന്നും ബ്രസീലിനെ രക്ഷിച്ച സില്‍വയെ സഹതാരങ്ങള്‍ വാരിപ്പുണരുകയായിരുന്നു. സില്‍വയുടെ ഗോളില്‍ ഗാലറി ഒന്നടങ്കം ആവേശംകൊണ്ട് പുളകമണിഞ്ഞു.

ഇടതുവശത്ത് നിന്ന് കയോ ഫെര്‍ണാഡോ നല്‍കിയ പാസ് ബോക്സിനു മുന്നില്‍വച്ച് നിയന്ത്രണത്തിലാക്കിയ യാഗോ സില്‍വ തകര്‍പ്പനൊരു ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് യുക്രെയിന്‍ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. മൂന്നു മിനിറ്റ് ലഭിച്ച ഇഞ്ച്വറി ടൈമില്‍ വിജയഗോളിനായി ഇരുടീമുകളും പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 23— ടീം യുക്രെയിനിന്റെ എഫ്സി ഡിംപ്രോയുമായി ഏറ്റുമുട്ടും. ആദ്യകളിയില്‍ ജര്‍മന്‍ ടീമായ ടിഎസ്വി 1860 മ്യൂണിക്കിനോട് പരാജയപ്പെട്ട അര്‍ജന്റീനയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.