തിരിച്ചുവരാന്‍ ഇന്ത്യ; പരമ്പര ലക്ഷ്യമിട്ടു ലങ്ക
തിരിച്ചുവരാന്‍ ഇന്ത്യ; പരമ്പര ലക്ഷ്യമിട്ടു ലങ്ക
Friday, February 12, 2016 11:07 PM IST
റാഞ്ചി: തിരിച്ചുവരവു ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി-20 ക്രിക്കറ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ലങ്ക പരമ്പര ലക്ഷ്യമിട്ടും. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ലങ്ക 1-0ന് മുന്നിലാണ്. ഓസ്ട്രേലിയയിലെ ട്വന്റി-20 പരമ്പരയുടെ വിജയത്തിന്റെ ആലസ്യത്തില്‍ ആദ്യമത്സരത്തില്‍ ലങ്കയുടെ പരിചയസമ്പത്തു കുറഞ്ഞ യുവനിരയ്ക്കു മുന്നില്‍ ഇന്ത്യയുടെ പരിചയസമ്പന്നരായ ബാറ്റ്സ്മാന്മാര്‍ തകര്‍ന്നുവീണു. പരിചയ സമ്പത്തും ബാറ്റിംഗ് നിരയും കൊണ്ടു മുന്നിലായിരുന്ന ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ലങ്കയുടെ യുവനിര വിജയം തട്ടിയെടുത്തത്. മൂന്നു വിക്കറ്റ് വീതമെടുത്തു കസുന്‍ രജിത, ദസുന്‍ ശനക എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്നത്തെ മത്സരം ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയും കൂട്ടരും ലക്ഷ്യമിടുന്നത്. ദിനേഷ് ചാന്ദിമലും യുവനിരയും പരമ്പര ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. പരിചയസമ്പത്ത് കുറഞ്ഞ നിരയുമായി ഇന്ത്യയില്‍ കളിക്കുന്ന ലങ്കയ്ക്കു വരുന്ന ഏഷ്യാകപ്പ് ട്വന്റി-20, ലോകകപ്പ് ട്വന്റി-20 എന്നീ പ്രധാന ടൂര്‍ണമെന്റുകള്‍ക്കു മുമ്പ് ആത്മവിശ്വാസത്തോടെ മികച്ചൊരു ഒരുക്കമിടാനാകും. പരമ്പര വിജയികള്‍ക്ക് ഐസിസി ട്വന്റി-20 റാങ്കിംഗും മെച്ചപ്പെടുത്താനാകും.

ധോണി തന്റെ ഹോംഗ്രൌണ്ടില്‍ സ്വന്തം ആരാധകര്‍ക്കു മുന്നിലാണ് ഇറങ്ങുന്നത്. ആദ്യമായാണ് റാഞ്ചി അന്താരാഷ്ട്ര ട്വന്റി-20ക്കു വേദിയാകുന്നത്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് റാഞ്ചിയിലേത്. ആദ്യ മത്സരം നടന്ന പൂനയുടെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കാത്തതും പിച്ച് പേസിന് അനുകൂലവുമായിരുന്നു. കസുന്‍ രജിത, ദസുന്‍ ശനക, ദുശ്മന്ത ചമീര എന്നീ ലങ്കന്‍ പേസര്‍മാര്‍ മികച്ച രീതിയില്‍ ബൌള്‍ ചെയ്തിരുന്നു. എന്നാല്‍, റാഞ്ചിയിലെ പിച്ചില്‍ മൂവരും പരീക്ഷിക്കപ്പെടും.


റാഞ്ചിയില്‍ ഇന്ത്യ കളിച്ച മൂന്ന് ഏകദിനങ്ങളില്‍ മുന്നൂറിലേറെ റണ്‍സ് സ്കോര്‍ ചെയ്തിട്ടുമുണ്ട്, ഇതുവരെ തോല്‍വിയുമറിഞ്ഞിട്ടില്ല. ഓസ്ട്രേലിയില്‍ നടന്ന ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ മികച്ച ഫോമിലെത്തിയപ്പോള്‍ മധ്യനിരയ്ക്കും വാലറ്റത്തിനും ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, പൂനയിലെത്തിയപ്പോള്‍ പതിനൊന്ന് പേര്‍ക്കും ബാറ്റ് കൊണ്ട് ഇറങ്ങേണ്ടിവന്നിരുന്നു.

രവിചന്ദ്രന്‍ അശ്വിന്‍ മാത്രമാണ് ലങ്കന്‍ ബൌളര്‍മാര്‍ക്കെതിരെ പൊരുതാന്‍ തയാറായത്. ഏഷ്യ കപ്പ് ട്വന്റി-20യും ലോകകപ്പ് ട്വന്റ-20യും അടുത്തിരിക്കുന്ന സ്ഥിതിക്ക് ഇന്ത്യയുടെ ബാറ്റ്സ്മാന്മാര്‍ക്കും ബൌളര്‍മാര്‍ക്കും മികവിലേക്കു തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.