ട്വന്റി-20 ലോകകപ്പില്‍ ബഹിഷ്കരണ ഭീഷണി
Thursday, February 11, 2016 11:36 PM IST
കറാച്ചി/ന്യൂഡല്‍ഹി/ആന്റിഗ്വ: മാര്‍ച്ച് എട്ടിന് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാനിരിക്കേ പാക്കിസ്ഥാന്‍, വെസ്റ് ഇന്‍ഡീസ് ടീമുകളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. പ്രതിഫലകാര്യത്തില്‍ താരങ്ങള്‍ ഇടഞ്ഞതാണ് വിന്‍ഡീസിന്റെ വരവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ ലോകകപ്പില്‍ നിന്നു പിന്‍മാറുമെന്നാണ് പിസിബിയുടെ നിലപാട്. പ്രശ്നം പരിഹരിക്കാന്‍ ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അതേസമയം, ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാക്കിസ്ഥാന്‍ ഇന്നലെ പ്രഖ്യാപിച്ചു.

ലോകകപ്പില്‍ പങ്കെടുക്കുന്നതിനു വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്കി വരുന്ന പ്രതിഫലത്തില്‍ ഇത്തവണ വന്‍ കുറവു വരുത്തിയിരുന്നു. അതിനാല്‍, പ്രതിഫലം സംബന്ധിച്ച കരാറില്‍ ഒപ്പിടാന്‍ താരങ്ങള്‍ തയാറായില്ല. ഞായറാഴ്ചയ്ക്കുള്ളില്‍ കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് ബോര്‍ഡിന്റെ അന്ത്യശാസനം. പുതിയ കരാറിനെതിരേ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് നായകന്‍ ഡാരന്‍ സമി ബോര്‍ഡിന് അയയ്ക്കുകയും ചെയ്തു. വരുമാനത്തില്‍ 80 ശതമാനം കുറവുവരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കളിക്കാരുടെ പക്ഷം. അതേസമയം, വിന്‍ഡീസ് ലോകകപ്പില്‍ പങ്കെടുക്കുമെന്നും കൂടുതല്‍ പണം നല്കാനുള്ള അവസ്ഥയിലല്ല ബോര്‍ഡെന്നും ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് മൈക്കിള്‍ മിയര്‍ഹെഡ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ഐസിസി ഇടപ്പെട്ടിട്ടുണ്ട്.


പാക് ടീമിന് ഇന്ത്യയില്‍ സുരക്ഷാഭീഷണി ഉണ്െടന്നും സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ലോകകപ്പിനായി ഇന്ത്യയിലേക്കു ടീമിനെ അയയ്ക്കുവെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ പറഞ്ഞത്. കഴിഞ്ഞ ആഴ്ച ദുബായില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ബിസിസിഐ പ്രസിഡന്റും ഐസിസി ചെയര്‍മാനുമായ ശശാങ്ക് മനോഹറോട് വ്യക്തമാക്കിയതായി പിസിബി ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്‍ വ്യക്തമാക്കി. അതേസമയം, സുരക്ഷയുടെ കാര്യത്തില്‍ രാജ്യങ്ങളൊന്നും ആശങ്ക അറിയിച്ചിട്ടില്ലെന്നു ബിസിസിഐ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.