ജയം തുടരാന്‍ ഇന്ത്യ ഇന്നു ലങ്കയ്ക്കെതിരേ
ജയം തുടരാന്‍ ഇന്ത്യ ഇന്നു ലങ്കയ്ക്കെതിരേ
Tuesday, February 9, 2016 11:30 PM IST
പൂന: ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു രാത്രി ഏവരമുതല്‍. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ വച്ച് മൂന്നു മത്സരരങ്ങളുടെ ട്വന്റി-20 പരമ്പര 3-0ന് തൂത്തുവരിയശേഷം മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പുതിയ ശ്രീലങ്കയെ നേരിടാനിറങ്ങുകയാണ്. ശ്രീലങ്കയ്ക്കെതിരെ മൂന്നു മത്സരങ്ങളുടെ പരമ്പരയാണുള്ളത്. ഓസ്ട്രേലിയക്കെതിരെ ഏകദിനത്തില്‍ 4-1ന് തോറ്റ ഇന്ത്യയായിരുന്നില്ല ട്വന്റി-20യില്‍ കളിക്കാനെത്തിയപ്പോള്‍. ബാറ്റിംഗിലും ബൌളിംഗിലും ടീം ഒരേപോലെ മികച്ചുനിന്നു. ലങ്കയ്ക്കെതിരെ ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയയില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസവും കരുത്തും ധോണിക്കും കൂട്ടര്‍ക്കുമുണ്ട്. ഇന്ത്യ താരതമ്യേന യുവത്വവും പരിചയസമ്പത്തുമുള്ള ടീമിനെ ഒരുക്കുമ്പോള്‍ ശ്രീലങ്ക എത്തുന്നത് അടിമുടി മാറ്റങ്ങളുള്ള ടീമുമായി. സീനിയര്‍ താരങ്ങളും ട്വന്റി-20 നായകന്‍ ലസിത് മലിംഗ, ഓള്‍റൌണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ ലങ്കന്‍ ടീമിലില്ല. ഇന്ത്യക്കാണെങ്കില്‍ തകര്‍പ്പന്‍ ഫോമിലുള്ള വിരാട് കോഹ്ലിയുമില്ല. 2014ലെ ട്വന്റി-20 ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് ലങ്കയും ഇന്ത്യയും ട്വന്റി-20യില്‍ ഏറ്റുമുട്ടുന്നത്.

പരമ്പരയിലെ വിജയികള്‍ക്ക് ഒന്നാം റാങ്ക് എന്ന ലക്ഷ്യവുമുണ്ട്. പരമ്പരയില്‍ ഇന്ത്യ 3-0ന് ജയിക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തും. ഓസ്ട്രേലിയക്കെതിരേ സമ്പൂര്‍ണ ജയം നേടിയാണ് ടീം ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്. ശ്രീലങ്ക ഏഴിലേക്കു പതിക്കും. 2-1നാണ് ഇന്ത്യയുടെ ജയമെങ്കിലും ഒന്നാം സ്ഥാനം തന്നെ. ലങ്ക അപ്പോള്‍ നാലാമത്. ലങ്കയ്ക്കാണ് സമ്പൂര്‍ണ ജയമെങ്കില്‍ അവര്‍ ഒന്നാമതും ഇന്ത്യ ഏഴാമതും. സന്ദര്‍ശകര്‍ 2-1ന് ജയിച്ചാലും ഇന്ത്യയുടെ സ്ഥാനം ഇളകും.


ഈ പരമ്പരകൊണ്ട് രണ്ടു കൂട്ടരും വരാന്‍ പോകുന്ന ഏഷ്യ കപ്പ് ട്വന്റി-20 ലോകകപ്പ് ട്വന്റി-20 എന്നിവയിലേക്കുള്ള മികച്ച തയാറെടുപ്പിനും ലക്ഷ്യമിടുന്നുണ്ട്. വരാന്‍ പോകുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ക്കു മുമ്പ് ഇന്ത്യയുടെ സെലക്ടര്‍മാര്‍ കോഹ്ലിക്കു വിശ്രമം അനുവദിച്ചിരിക്കുകയാണ്. കോഹ് ലിയുടെ അഭാവത്തിലും മികച്ച ബാറ്റിംഗ് നിരതന്നെയാണ് ഇന്ത്യക്കുള്ളത്. രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടു മുതല്‍ രവീന്ദ്ര ജഡേജ വരെ നീളുന്ന മികച്ച ബാറ്റിംഗ് നിരയാണ് ലങ്കയെ നേരിടുന്നത്. രോഹിത് ശര്‍മ ഓസ്ട്രേലിയയില്‍ മികച്ച ബാറ്റിംഗാണ് നടത്തിയത്. ശിഖര്‍ ധവാനില്‍നിന്നും മികവാണ് ഇന്ത്യ കാത്തിരിക്കുന്നത്. ഈ ഇടംകൈ-വലംകൈ ഓപ്പണിംഗ് കൂട്ടുകെട്ട് അത്ര പരിചയസമ്പന്നരല്ലാത്ത ലങ്കന്‍ ബൌളിംഗിനെ തകര്‍ത്താല്‍ ഇന്ത്യയുടെ ബാറ്റിംഗിനു ബലമേകും. സുരേഷ് റെയ്ന, മഹേന്ദ്രസിംഗ് ധോണി, മികച്ചൊരു തിരിച്ചുവരവിനൊരുങ്ങുന്ന യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ഏകദിനത്തില്‍ നൂറു റണ്‍സടിച്ച് ഇന്ത്യ ജയിപ്പിച്ച മനീഷ് പാണ്ഡെ എന്നിവരും മിന്നും ഫോമില്‍ത്തന്നെ. ഇതില്‍ പാണ്ഡെയ്ക്കു ഇന്ത്യന്‍ കുപ്പായത്തില്‍ ട്വന്റി-20യില്‍ തന്റെ ക്ളാസ് വെളിപ്പെടുത്തേണ്ട പരമ്പര കൂടിയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.