യുക്രെയിന്‍ കരുത്തിനു മുന്നില്‍ അയര്‍ലന്‍ഡ് വീണു
യുക്രെയിന്‍ കരുത്തിനു മുന്നില്‍ അയര്‍ലന്‍ഡ് വീണു
Tuesday, February 9, 2016 11:29 PM IST
ജോസഫ് പ്രിയന്‍

കോഴിക്കോട്: നാഗ്ജി അന്താരാഷ്്ട്ര ക്ളബ് ഫുട്ബോള്‍ മത്സരത്തിന്റെ നാലാം ദിവസം ജയം യുക്രെയിനൊപ്പം. അയര്‍ലന്‍ഡ് ടീമായ ഷാംറോക്ക് റോവേഴ്സ് എഫ്സിയെ യുക്രെയിന്‍ ടീമായ എഫ്സി ഡിംപ്രോ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ആദ്യ മിനിറ്റുകളില്‍ ഒന്നോ രണ്േടാ മുന്നേറ്റങ്ങളൊഴിച്ചാല്‍ പ്രതിരോധത്തിലൂന്നിയ കളിയാണ് ഇരുടീമും പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ആദ്യപകുതി തീര്‍ത്തും വിരസമായിരുന്നു. മൈതാനത്തിന്റെ മധ്യഭാഗത്ത് പന്ത് പ്ളെയ്സ് ചെയ്ത് കളിച്ച ഇരു ടീമുകളും മുന്നേറ്റങ്ങളൊന്നുംതന്നെ നടത്തിയില്ല. വിരസമായ നീക്കങ്ങള്‍ക്കൊടുവില്‍ 32-ാം മിനിറ്റിലാണ് യുക്രെയിന് ആദ്യ ഗോള്‍ നേടാനായത്. യുക്രെയിനിന്റെ ആക്രമണനിരക്കാരന്‍ ഡെനിസ് ബലൂനിച്ച് പൈനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് നീട്ടി നല്‍കിയ പാസ് വ്ളാഡിസ്ളേവ് കോചെര്‍ഗിന്‍ അയര്‍ലന്‍ഡ് ഡിഫന്‍ഡര്‍മാരെ തന്ത്രപൂര്‍വം കബളിപ്പിച്ച് പോസ്റ്റിലേക്ക് ഇടിവെട്ടൊരു ഷോട്ട്. അയര്‍ലന്‍ഡ് ഗോളി ക്രേജ് ഹൈലാന്‍ഡിന് നിസഹായനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഗോള്‍ നേടിയതോടെ യുക്രെയിന്‍ നിര പ്രതിരോധം ശക്തമാക്കി. രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ മുതല്‍ അയര്‍ലന്‍ഡ് ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. നിരവധി അവസരങ്ങള്‍ അയര്‍ലന്‍ഡിന് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അയര്‍ലന്‍ഡിന്റെ മുന്‍നിരക്കാരുടെ പരിചയക്കുറവ് കളിയിലെങ്ങും പ്രകടനമായിരുന്നു. 70ാം മിനിറ്റിന് ശേഷം യുക്രെയിന്‍ പ്രതിരോധത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് വീണ്ടും ആക്രമണം അഴിച്ചുവിടാന്‍ തുടങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍തന്നെ ആ തീരുമാനത്തിന് ഫലം കണ്ടു. തുടരെ നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ 75ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ പിറന്നു. യുക്രെയ—നിന്റെ ഇഹോര്‍ കോഹുട്ട് മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് യുറില്‍ വാക്കുല്‍കോയ്ക്ക് പന്ത് നീട്ടി നല്‍കി. വാക്കുല്‍കോ പെനാല്‍റ്റി ബോക്സിലേക്ക് ഓടിക്കയറി പകരക്കാരനായി ഇറങ്ങിയ വിറ്റാലി കിര്‍യെവിന് പന്ത് മറിച്ചു നല്‍കി. അയര്‍ലന്‍ഡിന്റെ രണ്ട് ഡിഫന്‍ഡര്‍മാരെ നോക്കുകുത്തികളാക്കി ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വിറ്റാലി പന്ത് വലയ്ക്കുള്ളിലാക്കി.


പിന്നീട് ഒരു തിരിച്ചുവരവിനുള്ള ബാല്യം അയര്‍ലന്‍ഡ് നിരയ്ക്ക് ഉണ്ടായിരുന്നില്ല. ആദ്യ പകുതിയില്‍ യുക്രെയിനിന്റെ ബോക്സിനുള്ളിലേക്ക് മികച്ചൊരു നീക്കം നടത്താന്‍ പോലും അയര്‍ലന്‍ഡിനായില്ല. എന്നാല്‍ കിട്ടിയ അവസരങ്ങളൊന്നും യുക്രെയിന്‍ പാഴാക്കാന്‍ തയാറായിരുന്നില്ല. മൂന്നാം മിനിറ്റില്‍ യുക്രെയിന്റെ—യുറില്‍ വാക്കുല്‍കോയുടെ മികച്ചയൊരു ഷോട്ട് പോസ്റ്റിനരിക്കിലൂടെ പുറത്തേക്ക് പോയി. 55ാം മിനിറ്റില്‍ യുക്രെയിനിന്റെ യുലക്സി ലാറിന്‍ അയര്‍ലന്‍ഡിന്റെ കില്ല്യാന്‍ ബ്രണ്ണനെ ഫൌള്‍ ചെയ്തതിന് ഫ്രീകിക്ക് ലഭിച്ചു. അത് മുതലാക്കാനും അയര്‍ലന്‍ഡിനായില്ല. 56ാം മിനിറ്റില്‍ യുക്രെയിന്റെ ഡെനിസ് ബലൂനിച്ചിനെ ഫൌള്‍ ചെയ്തത്തിന് അയര്‍ലന്‍ഡിന്റെ ഡേവിഡ് ഒകോണര്‍ മഞ്ഞക്കാര്‍ഡ് ചോദിച്ചുവാങ്ങി. 59ാം മിനിറ്റില്‍ യുക്രെയിന്‍ ബോഹ്ദാനെ പിന്‍വലിച്ച് മാക്സ്യം ലുനോവിനെയിറക്കി. മാക്സ്യം ലുനോവിന്റെ മികച്ച പ്രകടനമാണ് യുക്രെയിനിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. 66-ാം മിനിറ്റില്‍ യുക്രെയിന് ലഭിച്ച ഫ്രീകിക്ക് പെനാല്‍റ്റി ബോക്സിനടുത്തുവച്ച് അലക്സാണ്ടര്‍ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് തട്ടിയിട്ടെങ്കിലും പന്ത് വലയ്ക്കു മുകളിലാണ് വീണത്. കളിയുടെ അവസാന നിമിഷം ഗോളാകുമെന്ന് പ്രതീക്ഷിച്ച നല്ലൊരവസരം കൂടി യുക്രെയിന് ലഭിച്ചു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ളണ്ട് ക്ളബ് വാട്ട്ഫോര്‍ഡ് എഫ്സി റുമാനിയയുടെ റാപ്പിഡ് ബുക്കാറസ്റ്റിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.