വനിതാ ഫുട്ബോളില്‍ സമനില
വനിതാ ഫുട്ബോളില്‍ സമനില
Saturday, February 6, 2016 11:36 PM IST
ഷില്ലോംഗ്: സൌത്ത് ഏഷ്യന്‍ ഗെയിംസിലെ വനിതാ ഫുട്ബോളില്‍ ഇന്ത്യക്ക് സമനില. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിനെതിരേ ഗോള്‍ രഹിത സമനില കൊണ്ടു തൃപ്തിപ്പെടാനായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിധി. മത്സരത്തിലുടനീളം ഇന്ത്യന്‍ വനിതകള്‍ മികച്ച കളിയാണ് പുറത്തെടുത്തത്. നാലാം മിനിറ്റില്‍ തന്നെ ഗോള്‍ നേടാനുള്ള സുവര്‍ണ അവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ടുമാത്രം ഗോള്‍ അകന്നു നില്‍ക്കുകയായിരുന്നു.

പുരുഷന്‍മാരുടെ മത്സരം ഇന്ന് ശ്രീലങ്കയ്ക്കെതിരേ നടക്കും. സാഫ് കപ്പിലെ ഇന്ത്യന്‍ ടീമിന്റെ വിജയം ഇവിടെയും ആവര്‍ത്തിക്കാനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ നിലനിര്‍ത്തുമെന്ന് ഇന്ത്യന്‍ ടീം കോച്ച് ലീ ജോണ്‍സണ്‍ വ്യക്തമാക്കുകയും ചെയ്തു. സാഫ് കപ്പിലെ കിരീട നേട്ടം ആവര്‍ത്തിക്കാന്‍ വേണ്ടിത്തന്നെയാണ് ഞങ്ങള്‍ കളിക്കാനിറങ്ങുന്നത്. അതില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്കാവും. അദ്ദേഹം പറഞ്ഞു. അണ്ടര്‍ 19 ലോകകപ്പില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങളുടെ പ്രകടനമാണ് ടീം മാനേജ്മെന്റ് ഉറ്റു നോക്കുന്നത്. ജെറി മാവിഹിംഗ്താങ്ക. വിനിത് റായി, ലാലിയന്‍സുല ചംഗ്ദെ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന അണ്ടര്‍ 19 താരങ്ങള്‍.


സാഫില്‍ ഇന്ന്

ഗോഹട്ടി: വനിതാ വിഭാഗം ഫുട്ബോളില്‍ ഇന്നു മത്സരമില്ല. നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ളാദേശിനെ നേരിടും. ഒമ്പതിനു ശ്രീലങ്കയെയും 13ന് നേപ്പാളിനെയും ഇന്ത്യ നേരിടും. 15നാണ് ഫൈനല്‍.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അടുത്ത മത്സരം 10ന് മാലദ്വീപിനെതിരേയാണ്. 13ന് സെമിയും 15നു ഫൈനലും നടക്കും.

ഹോക്കി, ടെന്നീസ് മത്സരങ്ങള്‍ നാളെയാണു തുടങ്ങുന്നത്. ഗോഹട്ടി തയബുള്ള സ്റ്റേഡിയത്തിലാണ് ഹോക്കി മത്സരങ്ങള്‍. ഗുസ്തി, സ്ക്വാഷ്, സൈക്ളിംഗ്, ഭാരോദ്വഹനം എന്നിവയിലും ഇന്നു മത്സരങ്ങള്‍ തുടങ്ങും. ഷില്ലോംഗില്‍ അമ്പെയ്ത്ത് ഇന്നു നടക്കും. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്ന ബാഡ്മിന്റണ്‍, വുഷു മത്സരങ്ങള്‍ ഷില്ലോംഗില്‍ ഇന്നു തുടങ്ങും. തായ്ക്വാന്‍ഡോ, ബോക്സിംഗ് തുടങ്ങിയ ഇനങ്ങളും ഷില്ലോംഗിലാണ്.

ഗോഹട്ടിയിലാണ് പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത്. അത്ലറ്റിക്സ് ബാസ്കറ്റ്ബോള്‍, സൈക്ളിംഗ് ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, കബഡി, ഖോ-ഖോ, സ്ക്വാഷ്, ഷൂട്ടിംഗ്, ജൂഡോ, ടേബിള്‍ ടെന്നീസ്, വുഷു എന്നിവയാണ് ഗോഹട്ടിയില്‍നടക്കുന്ന പ്രധാന ഇനങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.