ഷാമി തിരിച്ചെത്തി: ധോണി നയിക്കും
ഷാമി തിരിച്ചെത്തി: ധോണി നയിക്കും
Saturday, February 6, 2016 11:33 PM IST
മുംബൈ: ലോകകപ്പ് ട്വന്റി-20ക്കും ഏഷ്യാ കപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിച്ചവര്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടു. മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി മുഹമ്മദ് ഷാമിയെ ഉള്‍പ്പെടുത്തിയതു മാത്രമാണ് മാറ്റം. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത മനീഷ് പാണ്ഡെയ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല. എം.എസ്.ധോണി നയിക്കുന്ന 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്.

ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്. ഹര്‍ഭജന്‍ സിംഗ്, ആര്‍. അശ്വിന്‍, പവന്‍ നേഗി, രവീന്ദ്ര ജഡേജ എന്നീ ഓഫ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയപ്പോള്‍ ലെഗ് സ്്പിന്നര്‍മാരാരും ടീമിലില്ല. ഫാസ്റ് ബൌളിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ഷാമിയും ഹര്‍ദിക് പാണ്ഡ്യയും ആശിഷ് നെഹ്്റയും ജസ്പ്രീത് ബുംറയുമാണ്. യുവ് രാജിന്റെയും റെയ്നയുടെയും ഹര്‍ദിക്കിന്റെയും ബൌളിംഗ് സേവനവും ഇന്ത്യക്ക് ഉപയോഗിക്കാം. ജഡേജയും ആര്‍. അശ്വിനുമായിരിക്കും ആദ്യ ഇലവനിലെ ആദ്യ പരിഗണന.

മുഹമ്മദ് ഷാമി പരിക്കില്‍നിന്നു പൂര്‍ണമുക്തി നേടിയെന്ന് മുഖ്യ സെലക്്ടര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. മനീഷ് പാണ്ഡെയെ ഒഴിവാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍, ടീമിന്റെ ഘടന ശരിയാകണമെങ്കില്‍ അദ്ദേഹത്തെയോ കോഹ്്ലിയെയോ ഒഴിവാക്കിയേ മതിയാകൂ എന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിന്റെഭാവി വാഗ്ദാനമാണ് മനീഷെന്ന് സന്ദീപ് പാട്ടീല്‍ ചൂണ്ടിക്കാട്ടി. ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെ ഓപ്പണറായെത്തുമ്പോള്‍ വിരാട് കോഹ്്ലി, അജിങ്ക്യ രഹാനെ യുവ് രാജ് സിംഗ് സുരേഷ് റെയ്ന, ധോണി എന്നിവരാണ് ബാറ്റ്സ്മാന്മാരാകുന്നത്.


മാര്‍ച്ച് എട്ടിന് ആരംഭിക്കുന്ന ലോകകപ്പ് ട്വന്റി-20യില്‍ ഇന്ത്യയുടെ ആദ്യമത്സരം 15നാണ്. നാഗ്പുരില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടും. 19ന് ധര്‍മശാലയിലാണ് ഇന്ത്യ- പാക്കിസ്ഥാന്‍ പോര്. മരണഗ്രൂപ്പില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, യോഗ്യത നേടിയെത്തുന്ന ഒരു ടീം എന്നിവരാണുള്ളത്. ഓസ്ട്രേലിയ- ഇന്ത്യ മത്സരം മൊഹാലിയില്‍ 29നാണ്.

ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, പവന്‍ നേഗി, ആശിഷ് നെഹ്റ, ജസ്പ്രീത് ബുമ്റ, മുഹമ്മദ് ഷാമി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.