ജര്‍മനിക്കും പോളണ്ടിനും യൂറോ യോഗ്യത
Tuesday, October 13, 2015 11:18 PM IST
ലീപ്സിഗ് (ജര്‍മനി): അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ജര്‍മനി, പോളണ്ട്, ബെല്‍ജിയം, വെയ്ല്‍സ്, ഐസ്ലന്‍ഡ്, ചെക് റിപ്പബ്ളിക്, വടക്കന്‍ അയര്‍ലന്‍ഡ്, റുമേനിയ, ഇറ്റലി ടീമുകള്‍ യോഗ്യത നേടി.

ഗ്രൂപ്പ് ഡിയില്‍നിന്ന് യൂറോ യോഗ്യതയ്ക്കുള്ള അവസാനമത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി 2-1ന് ജോര്‍ജിയയെ തോല്‍പ്പിച്ചു. തോമസ് മ്യൂളറുടെ (50) പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ജര്‍മനി മാക്സ് ക്രൂസിന്റെ (79) ഗോളില്‍ ജയിക്കുകയായിരുന്നു. ജാബ കാന്‍കാവ (53)യാണ് ജോര്‍ജിയയുടെ ഏക ഗോളിനുടമ. കഴിഞ്ഞ കളിയില്‍ റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡിനോടു തോറ്റ ജര്‍മനി കരുതലോടെയാണ് കളിച്ചത്. യോഗ്യത ഉറപ്പിക്കുന്നതിന് ഒരു പോയിന്റ് മതിയായിരുന്നു. രണ്ടാം പകുതിയില്‍ മ്യൂളറുടെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ലോക ചാമ്പ്യന്മാരെ നാലു മിനിറ്റിനുള്ളില്‍ ജോര്‍ജിയ കാന്‍കാവയിലൂടെ സമനില പിടിച്ചു. ആന്ദ്രെ ഷൂറിലിനു പകരമിറങ്ങിയ മാക്സ് ക്രൂസ് (79) ജര്‍മനിയുടെ വിജയ ഗോള്‍ ഉറപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ പത്ത് കളിയില്‍ 22 പോയിന്റുള്ള ജര്‍മനി ഒന്നാമതും റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡിനെ 2-1 തോല്‍പ്പിച്ചു പോളണ്ട് രണ്ടാം സ്ഥാനത്തുമെത്തി. പോളണ്ടിനുവേണ്ടി ഗ്രെസ്ഗോര്‍സ് ക്രെയ്ചോവിക് (13), റോബര്‍ട്ട് ലെവന്‍ഡോസ്കി (42) എന്നിവര്‍ ഗോള്‍ നേടി. ജോണ്‍ വാള്‍ട്ടേഴ്സ് (16 പെനാല്‍റ്റി) അയര്‍ലന്‍ഡിനുവേണ്ടി ഒരു ഗോള്‍ നേടി.


ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുള്ള ഐസ്ലന്‍ഡിനെ ലാത്വിയ 2-2ന്റെ സമനിലയില്‍ തളച്ചു. ഒരു മത്സരം കൂടിശേഷിക്കെ 20 പോയിന്റുള്ള ഐസ്ലന്‍ഡ് ഫ്രാന്‍സിലേക്കു യോഗ്യത നേടുമെന്ന് ഉറപ്പായി. രണ്ടാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ളിക്കിനെ 2-0ന് തോല്‍പ്പിച്ച തുര്‍ക്കി നെതര്‍ലന്‍ഡ്സിനു മുന്നിലായി മൂന്നാം സ്ഥാനത്തെത്തി. നെതര്‍ലന്‍ഡ്സ് 2-1ന് കസാക്കിസ്ഥാനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം 4-1ന് ആന്‍ഡോറയെ പരാജയപ്പെടുത്തി യോഗ്യത നേടി. വെയില്‍സിനെ 2-0ന് ബോസ്നിയ-ഹെര്‍സെഗോവിനയും തോല്‍പ്പിച്ചു. തോറ്റെങ്കിലും വെയില്‍സ് യൂറോ കപ്പിനു യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തുള്ള വടക്കന്‍ അയര്‍ലന്‍ഡിനെ 1-1ന് ഫിന്‍ലാന്‍ഡ് സമനിലയില്‍ തളച്ചു. രണ്ടാമതുള്ള റുമേനിയ 3-0ന് ഫാറോ ഐലന്‍ഡിനെ തോല്‍പ്പിച്ചു. മൂന്നാമതുള്ള ഹംഗറിയെ 4-3ന് അവസാന സ്ഥാനക്കാരായ ഗ്രീസ് തകര്‍ത്തു. ഗ്രൂപ്പ് എച്ചില്‍ ഇറ്റലി 3-1ന് അസര്‍ബൈജാനെ തകര്‍ത്തു. ക്രൊയേഷ്യ എതിരില്ലാത്ത മൂന്നു ഗോളിനു ബള്‍ഗേറിയയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഐയില്‍ പോര്‍ച്ചുഗല്‍ 2-1ന് സെര്‍ബിയയെ തോല്‍പ്പിച്ചു. നാനി (5) പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. സോറാന്‍ ടോസിച്ച് (65) സമനില പിടിച്ച സെര്‍ബിയയെ പോര്‍ച്ചുഗല്‍ ഹോവേ മൌണ്ടിഞ്ഞോയുടെ (78) ഗോളില്‍ കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.