സച്ചിന്റെ സ്വന്തം ബ്ളാസ്റേഴ്സ്
സച്ചിന്റെ സ്വന്തം ബ്ളാസ്റേഴ്സ്
Friday, October 9, 2015 11:29 PM IST
മുംബൈ: കേരളത്തിന്റെ സ്വന്തം കേരള ബ്ളാസ്റ്റേഴ്സ് ഇനി സച്ചിനു സ്വന്തം. 40 ശതമാനം ഓഹരികളുണ്ടായിരുന്ന സച്ചിന്‍ 20 ശതമാനം കൂടി സ്വന്തമാക്കി 60 ശതമാനം ഓഹരികള്‍ സ്വന്തം പേരിലാക്കി. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ഹൈദരാബാദ് ആസ്ഥാനമായ പിവിപി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു നേരത്തെ ബ്ളാസ്റ്റേഴ്സിന്റെ 60 ശതമാനം ഓഹരിയും എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പിവിപി ഗ്രൂപ്പ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍നിന്നാണ് സച്ചിന്‍ 20 ശതമാനം ഓഹരി കൂടി സ്വന്തമാക്കിയത്. 200 കോടി വിലമതിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ടീമിന്റെ മുഖ്യസ്പോണ്‍സര്‍മാരായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് 20% ഓഹരി വാങ്ങും. ഇത് മുഖ്യപ്രായോജകര്‍ എന്ന നിലയിലാണോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പിവിപി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ ഓഹരി വില്‍പനയ്ക്കായി ശ്രമം തുടങ്ങിയിരുന്നു.

20% ഓഹരിക്ക് എകദേശം 75 കോടി മുതല്‍ 80 കോടി വരെയാകും സച്ചിന്‍ മുടക്കുന്നത്. അത്രയും തുക തന്നെയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും മുടക്കുന്നത്. ശേഷിക്കുന്ന 20% പിവിപി ഗ്രൂപ്പിന്റെ കൈവശം തന്നെയാകും. ടീമിന്റെ ഉടമസ്ഥാവകാശത്തില്‍ ഭൂരിഭാഗവും സച്ചിനിലേക്ക് എത്തുന്നതോടെ കേരള ബ്ളാസ്റ്റേഴ്സിനു കൂടതല്‍ ഉണര്‍വാകും. സച്ചിന്‍ എത്തുന്നതോടെ ടീമിന്റെ വിപണി മൂല്യം വന്‍തോതില്‍ ഉയരുമെന്നാണ് കരുതുന്നത്. നിലവില്‍ 200 കോടിയാണ് വിപണി മൂല്യമെങ്കില്‍ ഇനി അത് നാനൂറു കോടിക്കു മുകളിലേക്ക് ഉയരാം. എന്നാല്‍, ഓഹരി കൈമാറ്റത്തെക്കുറിച്ചു പ്രതികരിക്കാന്‍ സച്ചിനോ പിവിപി അധികൃതരോ തയാറായിട്ടില്ല.


ആദ്യസീസണില്‍ ഫൈനല്‍ വരെയെത്തിയ ബ്ളാസ്റേഴ്സാണു ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം. ഇത്തവണയും മികച്ച പ്രകടനത്തോടെ സീസണ്‍ ആരംഭിക്കാന്‍ ബ്ളാസ്റേഴ്സിനായി. ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ വിജയിക്കാന്‍ സച്ചിന്റെ ബ്ളാസ്റ്റേഴ്സിനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.