നാട്ടില്‍ ഗോവ ടൈ കെട്ടി
നാട്ടില്‍ ഗോവ ടൈ കെട്ടി
Thursday, October 8, 2015 12:38 AM IST
പനാജി: ആദ്യപകുതിയില്‍അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ അരാറ്റ ഇസുമി, രണ്ടാം പകുതിയില്‍ എഫ്സി ഗോവയുടെ കീനന്‍ അല്‍മെയ്ദ, അവസാന നിമിഷംവരെ ആവേശം നിറഞ്ഞുതുളുമ്പിയ മത്സരത്തില്‍ ഗോവയും കോല്‍ക്കത്തയും 1-1 സമനിലയില്‍ പിരിഞ്ഞു. ലീഗിലെ കരുത്തരുടെ പോരാട്ടം കണ്ട മത്സരത്തില്‍ ആക്രമണപ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ ഇരുടീമും കാണികളില്‍ ആവേശംജനിപ്പിച്ച ശേഷമാണ് സമനില വഴങ്ങിയത്. ജാപ്പനീസ് വംശജനാല്‍ ഇന്ത്യന്‍ ഫുട്ബോളര്‍ അരാറ്റ ഇസുമി 13-ാം മിനിറ്റില്‍ കോല്‍ക്കത്തയ്ക്കു ലീഡ് സമ്മാനിച്ചപ്പോള്‍ 81-ാം മിനിറ്റില്‍ കീനന്‍ അല്‍മെയ്ദയിലൂടെ ഹോവ സമനില നേടി. ആദ്യമത്സരത്തില്‍ ഇരുടീമും വിജയിച്ചിരുന്നു.

മത്സരത്തില്‍ മികച്ച ഓള്‍റൌണ്ട് പ്രകടനം കാഴ്ചവച്ച ഇസുമിയാണ് ഹീറോ ഓഫ് ദ മാച്ച്. പലപ്പോഴും മത്സരം പരുക്കനായപ്പോള്‍ മലയാളി റഫറി സന്തോഷ്കുമാറിനു എട്ടു മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പുകാര്‍ഡും പുറത്തെടുക്കേണ്ടിവന്നു. 62-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ബല്‍ജിത് സാഹ്നി ചുവപ്പുകാര്‍ഡ് കണ്ടതിനേത്തുടര്‍ന്ന് 10 പേരുമായാണ് അത്ലറ്റിക്കോ മത്സരം പൂര്‍ത്തിയാക്കിയത്.

സ്വന്തം മൈതാനത്തു കളിക്കുന്നതിന്റെ ആത്മവിശ്വാസത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരേ ഇറങ്ങിയ ഗോവ ആക്രമണത്തോടെയാണു തുടങ്ങിയത്. എന്നാല്‍, ഗോള്‍ നേടാനുള്ള ഭാഗ്യം അത്ലറ്റിക്കോയ്ക്കായിരുന്നു. അത്ലറ്റിക്കോയ്ക്കു ലഭിച്ച ഒരു ത്രോ ബോളായിരുന്നു ഗോളിലേക്കുള്ള വഴി. ത്രോ ലഭിച്ച ജാവി ലാറ മികച്ച ഒരു ക്രോസ് ബോക്സില്‍ നിലയുറപ്പിച്ച ഇയാന്‍ ഹ്യൂമിനും അരാറ്റ ഇസുമിയെയും ലക്ഷ്യമാക്കി നല്‍കി. ക്രോസ് ലഭിച്ചത് ഇസുമിക്കായിരുന്നു. ഇസുമിയുടെ വലംകാല്‍ ഷോട്ട് ഗോവന്‍ ഗോളിയെ മറികടന്നു വലയില്‍ തറച്ചു. ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന അഞ്ചാം ഗോളായിരുന്നു ഇത്. ഗോള്‍ വീണതോടെ ഗോവ ഒന്നു ഞെട്ടി. എങ്കിലും വേഗംതന്നെ കളിയിലേക്കു മടങ്ങിയെത്തിയ ഗോവ നിരന്തര ആക്രമണങ്ങളിലൂടെ എതിര്‍ഗോള്‍ മുഖത്ത് ഭീതി പരത്തി. റെയ്നാള്‍ഡോയുടെ ഒന്നു രണ്ടു ഷോട്ടുകള്‍ പോസ്റ്റില്‍ ഉരസി പുറത്തേക്കു പോയി.


രണ്ടാം പകുതിയിലും ഗോവ ആക്രമണം തുടര്‍ന്നു. ഇതിനിടെ കളി പരുക്കനായി തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ച അത്ലറ്റിക്കോ താരം ബല്‍ജിത് സാഹ്്നി പുറത്തേക്ക്. ഈ സീസണിലെ ആദ്യ ചുവപ്പുകാര്‍ഡായിരുന്നു ഇത്. പത്തുപേരായി ചുരുങ്ങിയ അത്ലറ്റിക്കോ പ്രതിരോധത്തിലേക്കു വലിഞ്ഞു. ഇതോടെ ഗോവന്‍ ആക്രമണം ശക്തമായി ഇതിനു പ്രതിഫലനമെന്നോണം അവരുടെ സമനില ഗോളും പിറന്നു. മന്ദാര്‍ ദേശായിയുടെ ക്രോസ് സ്വീകരിച്ച റെയ്നാള്‍ഡോ നല്‍കിയ പാസ് അതി വിദഗ്ധമായി കീനന്‍ അല്‍മെയ്ദ ഗോളാക്കി മാറ്റുകയായിരുന്നു.

സ്വന്തം തട്ടകത്തില്‍ പരാജയപ്പെടാതെയുള്ള മുന്നേറ്റം ഗോവ തുടര്‍ന്നു. സമനിലയായതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം നേടി. ഐഎസ്എല്‍ രണ്ടാം റൌണ്ട് മത്സരങ്ങളിലെ ആദ്യത്തേതായിരുന്നു ഇത്. ഇതുവരെ നടന്ന അഞ്ചു മത്സരങ്ങളിലും ഗോള്‍ പിറന്നു എന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. 17 ഗോളുകള്‍ ഇതുവരെ വന്നപ്പോള്‍ അതില്‍ അഞ്ചെണ്ണം ഇന്ത്യന്‍ താരങ്ങളുടെ ബൂട്ടില്‍നിന്നായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.