രഞ്ജി ട്രോഫി: കേരളം ജയം കൈവിട്ടു
Monday, October 5, 2015 11:59 PM IST
ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കൈയെത്തിപ്പിടിക്കാവുന്ന ജയം കേരളം കൈവിട്ടു. ജമ്മു കാഷ്മീരിനെതിരേ കേരളത്തിനു ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 77 റണ്‍സ് മതിയായിരുന്നു. അവശേഷിച്ചത് എട്ടോവറും. എന്നാല്‍ നാലുവിക്കറ്റു നഷ്ടത്തില്‍ 44 റണ്‍സെടുക്കാനേ കേരളത്തിനു സാധിച്ചുള്ളൂ. മത്സരം സമനിലയായതോടെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിനു മൂന്നു പോയിന്റ് ലഭിച്ചു. ഗ്രൂപ്പ് സിയില്‍ കേരളം നാലാം സ്ഥാനത്താണ്. സ്കോര്‍: ജമ്മു കാഷ്മീര്‍ 330, 225, കേരളം എട്ടിന് 485, നാലിന് 44.

നാലാം ദിനം കളി തുടങ്ങിയതേ തലേന്നത്തെ സ്കോറായ എട്ടിന് 485ല്‍ കേരളം ഒന്നാമിന്നിംഗ്സ് ഡിക്ളയര്‍ ചെയ്തു. 155 റണ്‍സിന്റെ കടവുമായി രണ്ടാമിന്നിംഗ്സിനിറങ്ങിയ കാഷ്മീര്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. ഒരു ഘട്ടത്തില്‍ രണ്ടിന് 156 എന്നനിലയിലായിരുന്ന ആതിഥേയര്‍ക്കു അവസാന എട്ടു വിക്കറ്റുകള്‍ 69 റണ്‍സില്‍ നിലംപൊത്തി. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ റൈഫി വിന്‍സന്റ് ഗോമസും രോഹന്‍ പ്രേമുമാണ് കാഷ്മീരിനെ തകര്‍ത്തത്.


കാഷ്മീര്‍ ഉയര്‍ത്തിയ 77 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഉണ്ടായിരുന്നത് എട്ടോവറുകളായിരുന്നു. എന്നാല്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളത്തിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.