സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്: തീരുമാനം തെരഞ്ഞെടുപ്പിനുശേഷം
Monday, October 5, 2015 11:58 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ജംബോ ലിസ്റ്റില്‍ നിന്നും പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കാലതാമസം നേരിട്ടതിനൊടുവില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കൂടി നിലവില്‍ വന്നതോടെ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പേ സ്പോര്‍ട്സ് കൌണ്‍സിലിനു പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന കായികമന്ത്രാലയം.

എന്നാല്‍, ഓര്‍ഡിനന്‍സ് പുറത്തുവന്നതിനു പിന്നാലെ പ്രസിഡന്റ് സ്ഥാനമോഹികള്‍ അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ ആരെ പ്രസിഡന്റ് ആക്കണമെന്ന തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്ത സ്ഥിതിയിലായി കായികവകുപ്പ്. കോണ്‍ഗ്രസിന്റെ കൈവശമുള്ള കായികവകുപ്പിന്റെ തലപ്പത്തെത്താന്‍ കോണ്‍ഗ്രസിനുള്ളില്‍നിന്നു തന്നെ ആറുപേര്‍ രംഗത്തെത്തി. ഇവരെക്കൂടാതെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും പ്രസിഡന്റ് സ്ഥാന ആവശ്യവുമായി മുന്നോട്ടെത്തി. സ്റ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങളിലേക്കു നിയമിക്കണമെന്നാവശ്യപ്പെട്ട് 250ലേറെ അപേക്ഷകളാണ് കായികമന്ത്രാലയത്തിനു ലഭിച്ചത്.


കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും നിലവിലെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി സെല്‍വന്‍, നജുമുദ്ദീന്‍ എന്നിവരും ചില ഡിസിസി ഭാരവാഹികളും ഉള്‍പ്പെട്ടിരുന്നു. ബിസിസിഐ സെക്രട്ടറികൂടിയായ ടി.സി. മാത്യുവും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള തീരുമാനം തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിനു ശേഷം മാത്രം എടുത്താല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.