സബ് ജില്ലകളില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരില്ല; സ്കൂള്‍ ഗെയിംസ് നടത്തിപ്പ് അവതാളത്തില്‍
Sunday, October 4, 2015 12:32 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: വിദ്യാഭ്യാസ ജില്ലാതലങ്ങളില്‍ ഓഫീസര്‍മാരില്ലാതായതോടെ സംസ്ഥാനത്തെ സ്കൂള്‍ ഗെയിംസ് സബ് ജില്ലാതല മത്സരങ്ങളുടെ നടത്തിപ്പ് അവതാളത്തില്‍. ഓണപ്പരീക്ഷയും കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്തെ നിരവധി സബ് ജില്ലകളില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരെ നിയമിച്ചിട്ടിട്ടില്ല. നിയമനം ലഭിച്ചവരില്‍ തന്നെ പലരും തങ്ങള്‍ക്ക് ഇഷ്ടമായ സ്ഥലം ലഭിക്കാത്തതിന്റെ പേരില്‍ ചാര്‍ജ് എടുക്കാത്ത സ്ഥിതിയിലും. കോട്ടയം ഉള്‍പ്പെടെയുള്ള റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറും ചുമതല എടുത്തിട്ടില്ല. ഇതോടെയാണ് സംസ്ഥാന സ്കൂള്‍ ഗെയിംസ് നടത്തിപ്പ് അവതാളത്തില്‍ ആയിരിക്കുന്നത്.

12 ഗെയിംസ് ഇനങ്ങളുടെ പ്രാഥമിക ഘട്ടമത്സരങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 17 വയസില്‍ താഴെയുള്ളവരുടെയും 19 വയസില്‍ താഴെയുള്ളവരുടെയുമായി രണ്ടു കാറ്റഗറികളിലായാണ് ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍ നടത്തുന്നത്. സബ് ജില്ലാ ഓഫീസര്‍മാരാണ് സബ്ജില്ലാ ഗെയിംസ് മത്സരങ്ങളുടെ നടത്തിപ്പിനു നേതൃത്വം നല്കേണ്ടത്.

എന്നാല്‍ സംസ്ഥാനത്തെ 163 സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ പലതിലും ഓഫീസര്‍മാരില്ലാതായതോടെ ഗെയിംസ് നടത്തിപ്പിന്റെ ചുമതല കായികാധ്യാപകന്റെ ചുമലില്‍ ആയിരിക്കയാണ്. ഇതോടെ മത്സരം കൃത്യമായി നടത്തുന്നതിനും കഴിയാത്ത സ്ഥിതിയും.


അഖിലേന്ത്യാ മത്സര ഷെഡ്യൂള്‍ അനുസരിച്ച് സംസ്ഥാനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. സബ് ജില്ലാ തല മത്സരങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കി റവന്യു ജില്ലാ തല മത്സരങ്ങളിലേക്കു കടക്കണം. തുടര്‍ന്നു ഏഴു ജില്ലകള്‍ വീതം ഉള്‍പ്പെടുന്ന രണ്ടു സോണല്‍ മത്സരങ്ങളും തുടര്‍ന്നു സംസ്ഥാ ഗെയിംസ് മത്സരങ്ങളും പൂര്‍ത്തിയാക്കണം. ഇതിനുശേഷം മാത്രമേ ദേശീയ മത്സരങ്ങള്‍ക്കായുള്ള കേരളാ ഗെയിംസ് ടീമിനെ പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളു.

ഈ മാസം പത്തിനുള്ളില്‍ റവന്യു ജില്ലാതല മത്സരങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. അതിനു മുമ്പ് സബ്ജില്ലാതല മത്സരങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ദേശീയ മത്സരങ്ങളില്‍ കേരളത്തിന്റെ വിവിധ മത്സര ടീമുകളെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ല. വോളീബോള്‍, ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ ഉള്‍പ്പെടെയുള്ള ഗെയിംസ് ഇനങ്ങളില്‍ കേരളത്തിനു ദേശീയ മത്സരങ്ങളില്‍ ശക്തമായ മുന്നേറ്റത്തിന്റെ ചരിത്രമാണുള്ളത്.

സംസ്ഥാനത്തു മത്സരങ്ങള്‍ ക്രമീകരിക്കുന്നതിലെ താളപ്പിഴവു മൂലം സംസ്ഥാനത്തിന്റെ ദേശീയ തലത്തിലുള്ള ആധിപത്യം നഷ്ടമാക്കരുതെന്നാണ് കായിക പ്രേമികളുടെ ആഗ്രഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.