സാനിയയ്ക്ക് ഖേല്‍രത്ന നല്‍കിയതിനു വിമര്‍ശനം
Thursday, September 3, 2015 11:36 PM IST
ന്യൂഡല്‍ഹി: ടെന്നീസ് താരം സാനിയ മിര്‍സയ്ക്കു ഖേല്‍രത്ന സമ്മാനിച്ചതിനെതിരേ വിമര്‍ശനം. ബില്യാര്‍ഡ്സ് താരം പങ്കജ് അദ്വാനിയും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനുമാണ് ഇതില്‍ പ്രതിഷേധിച്ചു രംഗത്തെത്തിയത്. രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ അവാര്‍ഡായി തരംതാഴ്ത്തിയെന്നാണ് ആരോപണം. സാനിയയ്ക്ക് ഖേല്‍ രത്ന നല്‍കിയതിനെ ചോദ്യം ചെയ്തു കര്‍ണാടക ഹൈക്കോടതിയുടെ സ്റേ നിലനില്‍ക്കേയാണ് ഓഗസ്റ് 29ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സാനിയയ്ക്ക് ഖേല്‍ രത്ന സമ്മാനിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു കായിക ഇനത്തിന്റെയോ കായിക താരത്തിന്റെയോ ജനസ്വീകാര്യതയല്ല ഖേല്‍ രത്ന പോലുള്ള പുരസ്കാരത്തിന് മാനദണ്ഡമെന്നു പങ്കജ് അദ്വാനി പറഞ്ഞു. എല്ലാ കായിക നേട്ടങ്ങളെയും ശരിയായ രീതിയില്‍ സമീപിക്കണമെന്നും 13 തവണ ബില്യാര്‍ഡ്സ് ആന്‍ഡ് സ്നൂക്കര്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ള പങ്കജ് ആവശ്യപ്പെട്ടു. രാജ്യത്തെ കായിക പുരസ്കാരങ്ങളുടെ മേന്മ വിവാദങ്ങളില്‍ തട്ടി ഇല്ലാതാകുകയാണെന്നു മുന്‍ കായിക മന്ത്രി കൂടിയായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ഇത്തരം വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് വേണ്ടിയാണു നിഷ്പക്ഷരായ ആളുകളെ പുരസ്കാര നിര്‍ണയ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും അജയ് മാക്കന്‍ പറഞ്ഞു. പുരസ്കാരങ്ങള്‍ക്കായുള്ള പോയിന്റ് സംവിധാനം കുറ്റമറ്റ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.