ലംബുവിന്റെ തിരിച്ചുവരവ്
ലംബുവിന്റെ തിരിച്ചുവരവ്
Thursday, September 3, 2015 11:28 PM IST
എം.ജി. ലിജോ

സത്യം പറഞ്ഞാല്‍ വല്ലാതെ ഭയന്നുപോയി. അയാളെറിഞ്ഞ 145 കിലോമീറ്റര്‍ വേഗതയിലുള്ള പന്തുകള്‍ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഇത്രയധികം പേടിയോടെ ഒരിക്കലും ഞാന്‍ ബാറ്റു ചെയ്തിട്ടില്ല. ഓരോ പന്തിനുശേഷവും ഞാന്‍ സ്റമ്പിലേക്കു നോക്കിയിരുന്നു, പുറത്തായില്ലെന്നുറപ്പിക്കാന്‍- ലോകോത്തര ബാറ്റ്സ്മാന്‍മാരിലൊരാളായ റിക്കി പോണ്ടിംഗ് 2008ല്‍ ഇന്ത്യയ്ക്കെതിരായ പെര്‍ത്ത് ടെസ്റിനുശേഷം ഇഷാന്ത് ശര്‍മയുടെ സ്പെല്ലിനെക്കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഒരു പത്തൊമ്പതുകാരന്‍ ബൌളര്‍ക്ക് എതിര്‍ താരത്തില്‍നിന്നു ലഭിക്കാവുന്ന വലിയ പ്രശംസകളിലൊന്നായിരുന്നു പോണ്ടിംഗിന്റേത്. അതിവേഗം 100 ടെസ്റ് വിക്കറ്റുകള്‍ പിന്നിട്ട ലംബുവെന്നു അടുത്ത സുഹൃത്തുക്കള്‍ വിളിക്കുന്ന ഇഷാന്തിന്റെ കരിയറില്‍ പിന്നീട് പക്ഷേ, ഇറക്കങ്ങളുടെ നാളുകളായിരുന്നു.

കാലം കഴിഞ്ഞെന്നു വിധിയെഴുതിയവരെ വിസ്മയിപ്പിച്ച പ്രകടനമാണ് ലങ്കയില്‍ ഇഷാന്തില്‍ നിന്നുണ്ടായത്. 21 വിക്കറ്റെടുത്ത ആര്‍. അശ്വിനാണ് പരമ്പരയുടെ താരമായതെങ്കിലും. മാത്യൂസും ചണ്ഡിമലുമൊക്കെ പ്രതിരോധം തീര്‍ത്തപ്പോഴൊക്കെ ക്യാപ്റ്റന്‍ കോഹ്ലി പന്തേല്‍പ്പിച്ചത് ബാല്യകാല സുഹൃത്തിനെയായിരുന്നു. അവസാന ടെസ്റില്‍ മാത്യൂസിനെ പുറത്താക്കിയതുള്‍പ്പെടെ 13 വിക്കറ്റുകള്‍ വീഴ്ത്തിയ ഈ ഡല്‍ഹിക്കാരന്‍ ടെസ്റില്‍ 200 വിക്കറ്റുകളെന്ന നേട്ടവും പരമ്പരയില്‍ സ്വന്തമാക്കി.

കയറ്റിറക്കങ്ങള്‍ ക്രിക്കറ്റില്‍ സാധാരണമാണ്. എന്നാല്‍ ഇഷാന്തിന്റെ കരിയറില്‍ പലപ്പോഴും ഇറക്കങ്ങള്‍ മാത്രമായിരുന്നു. 19 പിന്നിടും മുമ്പേ ദേശീയ ടീമിലെത്തുക, പിന്നീട് തുടര്‍ച്ചയായ പരിക്കുകള്‍. മിക്ക ഫാസ്റ് ബൌളര്‍മാരും നേരിട്ടിരുന്ന പ്രതിസന്ധികള്‍ തന്നെയായിരുന്നു ഇഷാന്തിനെയും തേടിയെത്തിയത്. ഇന്ത്യന്‍ പേസാക്രമണത്തിന്റെ നേതൃത്വം കൊടുക്കേണ്ടിയിരുന്ന പല വിദേശ പരമ്പരകളിലും പരിക്കിനോടു കീഴടങ്ങി ഡ്രസിംഗ് റൂമില്‍ തനിച്ചിരിക്കുന്ന ഇഷാന്തിനെ പലവട്ടം കണ്ടിട്ടുണ്ട്.


‘പരിക്കും മോശം ഫോമും ഒപ്പംകൂടിയപ്പോള്‍ പല രാത്രികളിലും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. വിഷാദം എന്നെ കീഴടക്കാന്‍ തുടങ്ങി. പലപ്പോഴും കളി അവസാനിപ്പിച്ച് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ പോലും തോന്നിയതാണ്. ഭഗ്വാന്‍ കീ ഗര്‍ മേ ദേര്‍ ഹയി അന്ദര്‍ നഹി (നിങ്ങളുടെ പരിശ്രമത്തിനു അവസാനം ഫലം ലഭിക്കുക തന്നെ ചെയ്യും) അന്നൊക്കെ എന്നെ പിടിച്ചുനിര്‍ത്തിയത് സച്ചിന്‍ ഭായ് പറഞ്ഞ ഈ വാക്കുകളാണ്- കരിയറിലെ മോശം ദിനങ്ങളെ ഇഷാന്ത് ഓര്‍ത്തെടുക്കുന്നു.

ഇനി വിരമിച്ചാലും കുഴപ്പമില്ല. ഇത്രയുമെത്തുമെന്ന് കളി തുടങ്ങിയ കാലത്ത് സ്വപ്നത്തില്‍പ്പോലും കരുതിയില്ലെന്നായിരുന്നു 200 വിക്കറ്റ് നേട്ടത്തിനുശേഷം ആറടി നാലിഞ്ചുകാരന്‍ തമാശയായി പറഞ്ഞത്. മികച്ച പേസും സ്വിംഗും കൊണ്ട് ബാറ്റ്സ്മാന്‍മാരെ വെള്ളംകുടിപ്പിക്കുന്ന ബൌളര്‍മാര്‍ക്കു വല്ലാത്ത ക്ഷാമമാണ് ഇന്ത്യന്‍ ടീമില്‍. തന്നില്‍നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാമെന്നു ലങ്കയിലെ ലംബുവിന്റെ പ്രകടനം അടിവരയിടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.