വട്ടിയൂര്‍ക്കാവ് റേഞ്ചില്‍ ഗഗന്‍ നരേംഗ് കാഞ്ചി വലിക്കുമോ?
Friday, August 28, 2015 10:13 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നിര്‍മിച്ച ഷൂട്ടിംഗ് റേഞ്ച് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഷൂട്ടര്‍മാരില്‍ ഒരാളായ ഗഗന്‍ നരേംഗിന്റെ നേതൃത്വത്തിലുള്ള അക്കാദമിയുടെ സഹകരണത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാന സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് അധികൃതര്‍ ഗഗനുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

സംസ്ഥാനത്തു നിന്നുള്ള പ്രൊപ്പോസല്‍ ഗഗനു ലഭിച്ചിട്ടുണ്െടന്നും ഇതുസംബന്ധിച്ചു വിശദമായി പഠിച്ചശേഷം ഉടന്‍ തന്നെ ഗഗന്‍ മറുപടി അറിയിക്കുമെന്നും മുന്‍ ഇന്ത്യന്‍ ഷൂട്ടിംഗ് കോച്ച് പ്രഫ. സണ്ണി തോമസ് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ നിര്‍മിച്ച ഷൂട്ടിംഗ് റേഞ്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിലായിരുന്നു. ഒരു മാസം മുമ്പാണ് അക്കാദമി സ്ഥാപിക്കുന്നതിന്റെ ഭാഗമായി അതു സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സിനു കൈമാറിയത്. ഇവരാണു മികച്ച ഷൂട്ടിംഗ് അക്കാദമി സ്ഥാപിക്കുന്നതിനായുള്ള തുടക്കമെന്ന നിലയില്‍ ഗഗന്‍ നരേംഗുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. സംസ്ഥാനത്തു നിര്‍മിച്ച ഷൂട്ടിംഗ് റേഞ്ചില്‍ ഒരു മികച്ച ഷൂട്ടിംഗ് അക്കാദമി സ്ഥാപിക്കണമെന്ന റിപ്പോര്‍ട്ട് പ്രഫ. സണ്ണി തോമസാണു സര്‍ക്കാരിനു സമര്‍പ്പിച്ചത്.


20 കോടി രൂപ മുടക്കിയാണു വട്ടിയൂര്‍ക്കാവില്‍ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിച്ചത്. റൈഫിള്‍ ആന്‍ഡ് പിസ്റള്‍ ഷൂട്ടിംഗ് റേഞ്ചാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ദേശീയ ഗെയിംസിനുശേഷം റേഞ്ചില്‍ ഇന്ത്യന്‍ ടീമിനായുള്ള രണ്ടു ദേശീയ ട്രയല്‍സ് നടത്തിയിരുന്നു. ഇന്ത്യയുടെ മുന്‍നിര ഷൂട്ടര്‍മാര്‍ ഈ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. ഉന്നത നിലവാരം പുലര്‍ത്തുന്ന റേഞ്ചാണെന്നാണ് ദേശീയ താരങ്ങളുടെ അഭിപ്രായം.

വട്ടിയൂര്‍ക്കാവിലെ ഷൂട്ടിംഗ് റേഞ്ച് മികവു പുലര്‍ത്തണമെങ്കില്‍ മികച്ച പരിശീലകര്‍ ഉള്‍പ്പെടെയുള്ളവരെ വേണം. രാജ്യത്ത് ഏറ്റവും മികച്ച ഷൂട്ടിംഗ് അക്കാദമികള്‍ ഗഗന്‍ നരേംഗിന്റെ നേതൃത്വത്തിലാണ്. പൂനയിലേത് ഉള്‍പ്പെടെ ഒമ്പതു ഷൂട്ടിംഗ് അക്കാദമികളാണ് നരേംഗിന്റെ നേതൃത്വത്തിലുള്ള ഗണ്‍ ഫോര്‍ ഗ്ളോറി എന്ന ഷൂട്ടിംഗ് അക്കാദമിക്കുള്ളത്. വിദേശ പരിശീലകരെ എത്തിച്ചും അത്യാധുനിക പരിശീലക സൌകര്യങ്ങള്‍ നല്കിയുമാണ് ഈ അക്കാദമികളുടെ പ്രവര്‍ത്തനം. ഗഗന്‍ നരേംഗ് വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താല്‍ മികച്ച പരിശീലന സൌകര്യങ്ങള്‍ സംസ്ഥാനത്തെ ഷൂട്ടര്‍മാര്‍ക്ക് ലഭിക്കുമെന്നാണ് ഷൂട്ടിംഗ് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.