ടിന്റു ലൂക്ക റിയോയ്ക്ക്
ടിന്റു ലൂക്ക റിയോയ്ക്ക്
Thursday, August 27, 2015 11:16 PM IST
ബെയ്ജിംഗ്: മലയാളികളുടെ പ്രിയതാരം ടിന്റു ലൂക്ക ലോകചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ സെമി കാണാതെ പുറത്തായി. എന്നാല്‍, ഇന്നലത്തെ പ്രകടനം ടിന്റുവിന് ഒളിമ്പിക് യോഗ്യത നേടിക്കൊടുത്തു. സീസണിലെ മികച്ച പ്രകടനത്തോടെയാണ് ടിന്റു 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. സമയം- 2:00.95. ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 2:01.00 ആണ്.

ഇന്നലെ പുലര്‍ച്ചെ നടന്ന ആറു ഹീറ്റ്സുകളില്‍ ആദ്യ ഹീറ്റ്സില്‍ മത്സരിച്ച ടിന്റു ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഹീറ്റ്സില്‍ എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്.

ഏഷ്യന്‍ ചാമ്പ്യനും ദേശീയ റിക്കാര്‍ഡ് ജേതാവുമായ ടിന്റു പതിവുപോലെ ആദ്യത്തെ 400 മീറ്ററില്‍ മുന്നിലെത്തി. 57.06 സെക്കന്‍ഡില്‍ ആദ്യ ലാപ്പ് ഓടാനും ടിന്റുവിനായി. എന്നാല്‍, മത്സരത്തിന്റെ രണ്ടാംപാതിയില്‍ ടിന്റു തളര്‍ന്നു. അവസരം മുതലാക്കിയ മറ്റുതാരങ്ങള്‍ ടിന്റുവിനെ മറികടന്നു. അവസാന 200 മീറ്ററിലാണ് മത്സരിച്ച ആറു താരങ്ങള്‍ ടിന്റുവിനെ മറികടന്നത്. അന്താരാഷ്്ട്ര മത്സരങ്ങളില്‍ ടിന്റു ഇത്തരത്തില്‍ ഓടുന്നത് പതിവാകുകയാണ്. ടിന്റു ശീലിച്ച രീതിയും ഇതാണ്.

നിര്‍ഭാഗ്യവശാലാണ് ടിന്റുവിന് സെമി ബര്‍ത്ത് ലഭിക്കാതെപോയത്. ആറു ഹീറ്റ്സില്‍നിന്ന് 15 പേര്‍ക്കു സെമിയിലേക്കു യോഗ്യത ലഭിച്ചപ്പോള്‍ ടിന്റുവിന്റെ സ്ഥാനം 16-ാമതായി.

2011ലെ ലോകചാമ്പ്യന്‍ഷിപ്പിലും 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലും ടിന്റു സെമിയിലേക്കു യോഗ്യത നേടിയിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ ബലറൂസിന്റെ മറീന അര്‍സമസോവ (1:58.69) ഒന്നാമതും ബ്രിട്ടന്റെ ലിന്‍സെ ഷാര്‍പ് (1:58.98) രണ്ടാമതുമായി സെമി യോഗ്യത നേടി. 2009ലെ ചാമ്പ്യന്‍ ദക്ഷിണാഫ്രിക്കയുടെ കാസ്റെര്‍ സെമന്യ (1:59.59) മൂന്നാമതുമെത്തി. ഈ മൂന്നുപേരും ടിന്റുവിന്റെ ഹീറ്റിലാണ് ഓടിയത്. 4-400 മീറ്റര്‍ റിലേയിലും ടിന്റു പങ്കെടുക്കുന്നുണ്ട്.


ലളിത ബാബര്‍ എട്ടാമത്

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 3000 മീറ്റര്‍ സ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലളിതാ ബാബര്‍ എട്ടാമത്. ഇന്നലെ നടന്ന ഫൈനലില്‍ 1000 മീറ്റര്‍ 3:09.96 സെക്കന്‍ഡിലും 2000 മീറ്റര്‍ 6:22.27 എന്ന സമയത്തും ഓടിത്തീര്‍ത്ത ലളിത, പിന്നീട് പിന്നോക്കം പോവുകയായിരുന്നു. 9 മിനിറ്റ് 29.64 സെക്കന്‍ഡിലാണ് ലളിത മത്സരം പൂര്‍ത്തിയാക്കിയത്. രണ്ടായിരം മീറ്റര്‍ കഴിയുമ്പോള്‍ ലളിത എതിരാളികളേക്കാള്‍ 40 മീറ്ററോളം മുന്നിലായിരുന്നു. ഇതോടെ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയായി.

എന്നാല്‍, അവസാന 1000 മീറ്ററില്‍ ഏഴ് താരങ്ങള്‍ ലളിതയെ മറികടന്നു. കഴിഞ്ഞ ദിവസം നടന്ന ഹീറ്റ്സില്‍ ദേശീയ റിക്കാര്‍ഡു മറികടന്ന പ്രകടനം നടത്തിയാണ് ലളിത ഫൈനലിനു യോഗ്യത നേടിയത്. ലോകത്തെ എട്ടാമത്തെ സ്റ്റീപ്പിള്‍ ചേസ് താരം എന്ന നിലയില്‍ ലളിതയ്ക്ക് അഭിമാനിക്കാം. ഒപ്പം ഒളിമ്പിക്സില്‍ മികച്ച പ്രകടനത്തിനായി പരിശ്രമിക്കുകയും ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.