ഷാരൂഖിന്റെ വിലക്കു മാറ്റി തീരുമാനം മുംബൈ ക്രിക്കറ്റ് അസോസിയേഷന്റേത്
ഷാരൂഖിന്റെ വിലക്കു മാറ്റി തീരുമാനം മുംബൈ ക്രിക്കറ്റ് അസോസിയേഷന്റേത്
Monday, August 3, 2015 10:56 PM IST
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ ബോളിവുഡ് താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനുണ്ടായിരുന്ന വിലക്ക് മാറ്റി. ഗ്രൌണ്ടിലെ സെക്യൂരിറ്റി സ്റാഫിനെ കൈയേറ്റം ചെയ്തതിന് 2012 മെയിലാണ് ഷാരുഖിനു വിലക്കേര്‍പ്പെടുത്തിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് വിലക്ക് പിന്‍വലിച്ചത്. മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിര്‍ബന്ധമായി ഗ്രൌണ്ടില്‍ പ്രവേശിക്കാന്‍ താരം ശ്രമിക്കാതിരുന്നത് കാലാവധിക്കു മുമ്പേ വിലക്ക് പിന്‍വലിക്കാന്‍ ഇടയാക്കിയത്.

അഞ്ചുവര്‍ഷത്തേക്കുള്ള വിലക്ക് 2017ലായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. വെസ്റ് ഇന്‍ഡീസിലെ ട്വന്റി-20 ലീഗായ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഷാരൂഖിന്റെ ടീമായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ കിരീടം നേടിയതിനു പിന്നാലെ വിലക്കും മാറ്റിയ വാര്‍ത്ത കൂടി വന്നതോടെ കിംഗ് ഖാനു സന്തോഷിക്കാന്‍ മറ്റൊരു കാരണംകൂടിയായി.

അതേസമയം, വാതുവയ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അങ്കിത് ചവാന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ഇടപെടണമന്ന കാര്യത്തില്‍ തങ്ങള്‍ നിസഹായരാണെന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഡല്‍ഹി പാട്യല കോടതി കഴിഞ്ഞമാസമാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചവാനെ മറ്റു രണ്ടു താരങ്ങള്‍ക്കൊപ്പം കുറ്റവിമുക്തനാക്കിയത്. എന്നാല്‍ ബോര്‍ഡ് ആജീവനാന്ത വിലക്ക് പിന്‍വലിച്ചിരുന്നില്ല. മാതൃസംഘടനയുടെ തീരുമാനം അനുസരിക്കുവാനേ തങ്ങള്‍ക്കു കഴിയുവെന്നാണ് എംസിഎ സെക്രട്ടറി പി.വി. ഷെട്ടി പറഞ്ഞു.


വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിസിസിഐ ഓഫീസിനു എംസിഎ ഓഫീസിനു സമീപം സ്ഥലം അനുവദിക്കാനും യോഗം തീരുമാനിച്ചു. ഇതോടെ വിമാനത്താവളത്തിലേക്കു കുറേക്കൂടി അടുത്താകും ഓഫീസ്. വര്‍ഷങ്ങളായി വാങ്കഡെ സ്റേഡിയത്തിലായിരുന്നു ലോകത്തിലെ ഏറ്റവും ശക്തമായ കായിക സംഘടനയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ മുംബൈ രഞ്ജി ടീം ക്യാപ്റ്റന്‍ വസീം ജാഫറിനു വിദര്‍ഭയ്ക്കുവേണ്ടി കളിക്കാന്‍ അനുമതി നല്കാനും യോഗം തീരുമാനിച്ചു. വര്‍ഷങ്ങളോളം മുംബൈ ടീമിന്റെ നട്ടെല്ലായിരുന്നു ജാഫര്‍. സുനില്‍ ഗവാസ്കറും സച്ചിന്‍ തെണ്ടുല്‍ക്കറുമടക്കമുള്ള പ്രമുഖ താരങ്ങള്‍ കളിച്ചുവളര്‍ന്ന കാംഖ ലീഗ് ഈ മാസം എട്ടിനു തുടങ്ങാനും തീരുമാനമായി. ലീഗ് ഒരാഴ്ച്ചത്തേക്ക് നിറുത്തിവച്ചിരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.