വനിതാ ഫുട്ബോള്‍ ലോകകപ്പ്: യുഎസ്എ-ജപ്പാന്‍ ഫൈനല്‍
വനിതാ ഫുട്ബോള്‍ ലോകകപ്പ്: യുഎസ്എ-ജപ്പാന്‍ ഫൈനല്‍
Friday, July 3, 2015 11:36 PM IST
മോണ്‍ട്രിയോള്‍: ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാന്‍ മുന്‍ ചാമ്പ്യന്മാരായ യുഎസ്എയെ നേരിടും. ഇംഗ്ളണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജപ്പാന്‍ ഫൈനലില്‍ കടന്നത്. ജര്‍മനിയെ പരാജയപ്പെടുത്തിയാണ് യുഎസ്എ ഫൈനലിലെത്തിയത്. ഞായറാഴ്ചയാണ് ഫൈനല്‍. മത്സരം അധികസമയത്തേക്കു പോകുന്നുവെന്നു തോന്നിച്ച അവസരത്തില്‍ ഇഞ്ചുറി ടൈമില്‍ ഇംഗ്ളീഷ് പ്രതിരോധതാരം ലോറ ബാസറ്റിന്റെ സെല്‍ഫ് ഗോളില്‍ (90+2) ജപ്പാന്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.

ജപ്പാനുവേണ്ടി അയാ മിയാമ (33), ഇംഗ്ളണ്ടിനായി ഫാരാ വില്യംസ് (40) ഗോള്‍ നേടി. ബാസറ്റിന്റെ സെല്‍ഫ് ഗോളിലൂടെ വന്‍ മത്സരങ്ങളില്‍ ഇംഗ്ളണ്ടിന്റെ കണ്ണീര്‍ ഒരിക്കല്‍ക്കൂടി വീഴുന്നത് കാണേണ്ടിവന്നു. ബാസറ്റ്സ് ക്ളിയര്‍ ചെയ്ത പന്ത് ഇംഗ്ളണ്ട് ഗോള്‍കീപ്പര്‍ കാരന്‍ ബാര്‍ഡ്സെലിയുടെ തലയ്ക്കു മുകളിലൂടെ ക്രോസ് ബാറില്‍ തട്ടി വലയിലേക്കു പതിക്കുകയായിരുന്നു. ഈ ഗോള്‍ ഇംഗ്ളണ്ടിനെ കണ്ണീരിലാഴ്ത്തി.

ഇംഗ്ളണ്ടിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യപകുതിയില്‍ പെനാല്‍റ്റിയിലൂടെയാണ് രണ്ടു ടീമും ഗോള്‍ നേടിയത്. ജപ്പാന്‍ അയാ മിയാമ (33)യിലൂടെ മുന്നിലെത്തി. ക്ളാറി റഫേര്‍ടി ജപ്പാന്റെ സവോരി അരിയോഷിയെ പിന്നില്‍നിന്നു തള്ളിയിട്ടതിനായിരുന്നു പെനാല്‍റ്റി. ഒരു ഗോള്‍ വീണെങ്കിലും ഇംഗ്ളണ്ട് തിരിച്ചടിക്കുന്നതിനായി ജപ്പാന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തി. ഇതിന്റെ ഫലമായി ഇംഗ്ളണ്ടിന്റെ സ്റെഫാനി ഹുസ്റണെ ജപ്പാന്റെ യുകി ഒഗിമി ഫൌള്‍ ചെയ്തതിനു ഇംഗ്ളണ്ടിനു പെനാല്‍റ്റി ലഭിച്ചു. സ്പോട് കിക്കെടുത്ത ഫാരാ വില്യംസ് (40)പന്ത് വലയിലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഇംഗ്ളണ്ടിന്റെ മുന്നേറ്റമാണ് കാണാനായത്. ടോണി ഡഗന്‍, ജില്‍ സ്കോട്ട് എന്നിവര്‍ ജപ്പാനു ഭീഷണി ഉയര്‍ത്തി. ഇതിനുശേഷം ജപ്പാന്‍ മാനാ ഇവാബുചി, മിസുഹോ സകാഗുചി, അയാ മിയാമ എന്നിവര്‍ ഇംഗ്ളീഷ് ഗോള്‍മുഖം വിറപ്പിച്ച് ആക്രമണപാതയിലേക്കു കടന്നു. അവസാന നിമിഷം വരെ മത്സരം അധികസമയത്തേക്കു കടക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് ലോറ ബാസറ്റിന്റെ സെല്‍ഫ് ഗോളില്‍ (90+2) ഇംഗ്ളണ്ട് വീണത്.


ഫുട്ബോള്‍ ലോകകപ്പിലെ ഇംഗ്ളീഷ് ദുരന്തങ്ങള്‍ അടുത്ത കാലത്ത്

2014 ലെ പുരുഷ ലോകകപ്പില്‍ ഇംഗ്ളണ്ട് ഉള്‍പ്പെട്ടത് മരണഗ്രൂപ്പ് എന്നു വിലയിരുത്തപ്പെട്ട ഗ്രൂപ്പ് ഡിയില്‍. ഇറ്റലിയോടും ഉറുഗ്വെയോടും തോറ്റു. കോസ്റ്റാ റിക്കയോട് ഗോള്‍രഹിത സമനിലയാകുകയും ചെയ്തു. ആദ്യറൌണ്ടില്‍ പുറത്ത്.

2012 യൂറോ കപ്പ്: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ളണ്ടിനെ ഇറ്റലി ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ചു.

2011 വനിത ലോകകപ്പ്:

120 മിനിറ്റും ഫ്രാന്‍സിനോട് 1-1ന്റെ സമനിലയില്‍ പിടിച്ചുനിന്നു. എന്നാല്‍ ഷൂട്ടൌട്ടില്‍ ആദ്യ മുന്നില്‍ നിന്ന ഇംഗ്ളണ്ടിന് ജയം നേടാനായില്ല. ഇംഗ്ളണ്ടിന്റെ അവസാനത്തെ രണ്ട് ഷൂട്ടര്‍മാര്‍ക്കും ഗോള്‍ വല കുലുക്കാനുമായില്ല.

2010 ലോകകപ്പില്‍ നിര്‍ഭാഗ്യം ഇംഗ്ളണ്ടിനെ പിടികൂടി. ജര്‍മനിക്കെതിരെയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ പകുതിയില്‍ ജര്‍മനി 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഫ്രാങ്ക് ലാംപാര്‍ഡിലൂടെ ഇംഗ്ളണ്ട് ഒരു ഗോള്‍ മടക്കിയെങ്കിലും അത് റഫറി നിഷേധിച്ചു. എന്നാല്‍, ലാംപാര്‍ഡിന്റെ ഷോട്ട് ക്രോസ് ബാറില്‍തട്ടി ഗോള്‍ വര കടന്നെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിഫ വലിയ ഗൂര്‍ണമെന്റുകളില്‍ ഗോള്‍ലൈന്‍ ടെക്നോളജി തുടങ്ങിയത്.

മുന്‍കാല ദുരന്തങ്ങള്‍

1950 ലോകകപ്പില്‍ ഇംഗ്ളണ്ട് ഗ്രൂപ്പിനപ്പുറം കടന്നില്ല.
1970 ലോകകപ്പ് ചാമ്പ്യന്മാരെന്ന പേരുമായെത്തിയ ഇംഗ്ളണ്ട് പശ്ചിമജര്‍മനിയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു

1986 ലോകകപ്പ് അര്‍ജന്റീനയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് തോറ്റു. ഈ മത്സരത്തിലാണ് ഡിയേഗോ മറഡോണയുടെ കുപ്രസിദ്ധമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്നത്.

1990 ലോകകപ്പ് സെമിയില്‍ പശ്ചിമ ജര്‍മനിയോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ തോറ്റു
1994 ലോകകപ്പില്‍ യോഗ്യത നേടാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.