ഖത്തറിനും റഷ്യക്കും ലോകകപ്പ് വേദി നഷ്ടപ്പെടാന്‍ സാധ്യത
Saturday, May 30, 2015 12:08 AM IST
സൂറിച്ച്: ഫുട്ബോള്‍ ഭരണം അഴിമതിയുടെ കൂത്തരങ്ങാകുമ്പോള്‍ അതു കളിയെയും ബാധിക്കുന്നു. 2018, 22 വര്‍ഷങ്ങളിലെ ലോകകപ്പ് വേദികള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്െടന്നു തെളിഞ്ഞാല്‍ റഷ്യക്കും ഖത്തറിനും ലോകകപ്പ് വേദി നഷ്ടമാകും. 2018ലെ ലോകകപ്പ് റഷ്യയിലും 2022ലെ ലോകകപ്പ് ഖത്തറിലുമാണു നടക്കേണ്ടത്. ഇക്കാര്യത്തിലുള്ള അന്വേഷണം ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലീസും അമേരിക്കന്‍ നീതിവകുപ്പും വെവ്വേറെ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ചില തെളിവുകള്‍ കിട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ് ചെയ്ത ഫിഫയിലെ ഭരണസമിതി അംഗങ്ങളെ അമേരിക്കന്‍ ഏജന്‍സി ഇപ്പോള്‍ ചോദ്യംചെയ്തുവരുകയാണ്. സ്വിറ്റ്സര്‍ലന്‍ഡ് പോലീസിന്റെ സാന്നിധ്യത്തിലാണ് ഇപ്പോള്‍ ഇവരെ ചോദ്യംചെയ്യുന്നത്. നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനാകുമെന്നാണ് ഏജന്‍സികളുടെ വിശ്വാസം. അതേസമയം, കോഴ നല്‍കിയാണ് തങ്ങള്‍ വേദി സ്വന്തമാക്കിയതെന്നു തെളിഞ്ഞാലും റഷ്യക്കും ഖത്തറിനും അപ്പീല്‍ നല്‍കാവുന്നതാണ്.

2010 ഡിസംബറില്‍ നടന്ന വോട്ടെടുപ്പിലാണ് ഖത്തറിനെ ലോകകപ്പ് വേദിയായി തെരഞ്ഞെടുത്തത്. 2022 ലോകകപ്പ് ലേലം വീണ്ടും നടത്താനായാല്‍ വേദിക്കായി രംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയയ്ക്കു വീണ്ടും അവകാശവാദം ഉന്നയിക്കാം. ഏഴു വര്‍ഷമായി ലോകകപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയ. അന്ന് ലോകകപ്പിനായി ഇംഗ്ളണ്ടും അമേരിക്കയും രംഗത്തുണ്ടായിരുന്നു.


അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ അമേരിക്ക വളരെ മുന്നിലാണ്. എന്നാല്‍, വേദിക്കായി ഇവര്‍ രംഗത്തെത്തിയപ്പോള്‍ ഫിഫ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഖത്തറിനും റഷ്യക്കും വേണ്ടി വാദിക്കുകയായിരുന്നു.

2026ലെ ലോകകപ്പിന് ഇത്തരത്തിലൊരു പ്രവണത ഉണ്ടാകരുതെന്നാണ് യുവേഫ അടക്കമുള്ളവര്‍ വാദിക്കുന്നത്. മെക്സിക്കോ, കൊളംബിയ, കാനഡ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് 2026ലെ ലോകകപ്പിനായി രംഗത്തുള്ളവര്‍.

അതിനിടെ, സാമ്പത്തിക ക്രമക്കേടിന് അറസ്റ് ചെയ്ത ഫിഫ പ്രതിനിധികള്‍ക്ക് 20 വര്‍ഷം വരെ തടവു ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ നിയമപ്രകാരം വഞ്ചന, കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളുടെ പരമാവധി ശിക്ഷ 20 വര്‍ഷം തടവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.